ADVERTISEMENT

ജിയോളജിയും ആർക്കിയോളജിയും ഒരുമിച്ചുചേർന്നാൽ എന്തു സംഭവിക്കും? ഒരു ഫുൾബ്രൈറ്റ് ഫെലോഷിപ് കൂടെപ്പോരും എന്നു പറയുന്നു ഡോ.പ്രഭിൻ സുകുമാരൻ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള മനുഷ്യരാശിയുടെ വരവും വികാസവും സംബന്ധിച്ച പഠനത്തിന് പ്രശസ്തമായ ഫുൾബ്രൈറ്റ്-നെഹ്റു ഫെലോഷിപ്പിന് അർഹനായിരിക്കുകയാണ് കോട്ടയം മുട്ടുചിറ സ്വദേശി പ്രഭിൻ. ഫെലോഷിപ്പിന്റെ ഭാഗമായി അമേരിക്കയിലെ ഇലിനോയ് സർവകലാശാലയിൽ ആറു മാസം നീളുന്ന ഗവേഷണത്തിനൊരുങ്ങുകയാണ് ഇപ്പോൾ.

 

ത്രിവേണീസംഗമം

ജിയോളജിസ്റ്റായ പ്രഭിന്റെ പഠനം തന്റെ മേഖലയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ആർക്കിയോളജിസ്റ്റായ ഗുജറാത്ത് സ്വദേശി ഡോ.പാർഥ് ചൗഹാനും ഒപ്പമുണ്ടാകും. പ്രഭിൻ അമേരിക്കയിൽ പഠനം നടത്തുമ്പോൾ ഇന്ത്യയിലാകും പാർഥിന്റെ ഗവേഷണം. ഇലിനോയ് സർവകലാശാലയിലെ ആന്ത്രപ്പോളജിസ്റ്റായ സ്റ്റാൻലി ആംബ്രോസിന്റെ കീഴിലാകും പ്രഭിൻ പഠനം നടത്തുക. അങ്ങനെ ജിയോളജി (ഭൗമശാസ്ത്രം), ആർക്കിയോളജി (പുരാവസ്തുശാസ്ത്രം), ആന്ത്രപ്പോളജി (നരവംശശാസ്ത്രം) എന്നീ മൂന്നു മേഖലകളിൽ നിന്നുള്ളവർ ഈ പഠനത്തിനായി ഒത്തുചേരുന്നു. ശരിക്കും ഒരു ത്രിവേണീസംഗമം!

 

മനുഷ്യന്റെ വഴി

മനുഷ്യരാശിയുടെ ഉത്ഭവം ഏകദേശം 70 ലക്ഷം വർഷം മുൻപ് ആഫ്രിക്കയിലായിരുന്നു എന്നാണ് ശാസ്ത്രലോകത്തിന്റെ അനുമാനം. പിന്നീട് ഒട്ടേറെ പരിണാമങ്ങൾക്കു വിധേയരായ മനുഷ്യവംശം ഇന്ത്യയിലേക്ക് എന്ന്, ഏതു വഴിയിലൂടെ എത്തിയെന്നു വ്യക്തമല്ല. ചരിത്രാതീതകാലത്തെ മനുഷ്യ ഫോസിൽ ഇതുവരെ ഇവിടെനിന്നു കണ്ടെത്താനായിട്ടില്ല എന്നതാണു കാരണം. തമിഴ്‌നാട്ടിലെ അത്തിരംപാ0ക്കത്തുനിന്നു കിട്ടിയ 15 ലക്ഷം വർഷം പഴക്കമുള്ള ശിലായുഗ ഉപകരണങ്ങൾ ആ കാലം മുതൽ മനുഷ്യർ ഇവിടെയെത്തിയിരുന്നു എന്നതിനു തെളിവുനൽകുന്നു. എന്നാൽ അവർ ഏതു സ്‌പീഷീസിൽ പെട്ടവരായിരുന്നു എന്നതിലൊന്നും വ്യക്തതയില്ല. ഇക്കാര്യത്തിനെല്ലാം ഉത്തരം കണ്ടെത്താനാണ് പ്രഭിന്റെ ഗവേഷണം.

 

പ്രഭിന്റെ വഴി

നാട്ടകം ഗവ. കോളജിൽ നിന്നാണു പ്രഭിൻ ജിയോളജിയിൽ ബിരുദമെടുത്തത്. ധൻബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസിൽ നിന്നു പിജിയും ബറോഡ എംഎസ് സർവകലാശാലയിൽനിന്നു ഡോക്ടറേറ്റും നേടി. നിലവിൽ ഗുജറാത്തിലെ ആനന്ദിൽ ചാരോത്തർ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ അധ്യാപകൻ. ജിയോളജിസ്റ്റുകൾ, ആർക്കിയോളജിസ്റ്റുകൾ, ആന്ത്രപ്പോളജിസ്റ്റുകൾ എന്നിവരടങ്ങുന്ന അസോസിയേഷൻ ഓഫ് ക്വാട്ടർനറി റിസർച്ചിന്റെ വർക്കിങ് ഗ്രൂപ്പ് സെക്രട്ടറി കൂടിയാണു പ്രഭിൻ.

 

ജിയോ ആർക്കിയോളജി:മൾട്ടിഡിസിപ്ലിനറി വഴികൾ

ഭൂമിയെക്കുറിച്ചും മനുഷ്യപരിണാമത്തെക്കുറിച്ചുമുള്ള പഠനങ്ങൾ ഒറ്റ ശാസ്ത്രശാഖയിൽ ഒതുങ്ങുന്നതല്ല. ബയോളജിയും ജ്യോഗ്രഫിയും ജിയോളജിയും ആർക്കിയോളജിയും ആന്ത്രപ്പോളജിയും പാലിയന്റോളജിയുമെല്ലാം സമന്വയിക്കുന്നു. ജിയോ ആർക്കിയോളജി പോലുള്ള ഇത്തരം മൾട്ടിഡിസിപ്ലിനറി വിഷയങ്ങൾക്ക് വിദേശത്തു സ്പെഷ്യലൈസ്ഡ് കോഴ്സുകളുണ്ടെങ്കിലും ഇന്ത്യയിൽ വന്നിട്ടില്ല. എന്നാൽ മറ്റു അടിസ്ഥാന ശാസ്ത്ര വിഷയങ്ങൾ വഴി തന്നെ ഇത്തരം മേഖലയിലേക്കു വരാം.

 

ഫിസിക്സ്, കെമിസ്ട്രി പിജിയുള്ളവർക്കു നാഷനൽ സെന്റർ ഫോർ എർത്ത് സയൻസസ് (തിരുവനന്തപുരം), നാഷനൽ ജിയോ ഫിസിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് (ഹൈദരാബാദ്), ഫിസിക്കൽ റിസർച് ലബോറട്ടറി (അഹമ്മദാബാദ്), ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോസയൻസസ് (ലക്നൗ), വാഡിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി (ഡെറാഡൂൺ) തുടങ്ങിയ സ്ഥാപനങ്ങളിൽ ജിയോ ഫിസിക്‌സ്, ജിയോ കെമിസ്ട്രി അനുബന്ധ ഗവേഷണം നടത്താം.

 

ജിയോളജി, ആർക്കിയോളജി, ആന്ത്രപ്പോളജി വിഷയങ്ങളിൽ പിജിയുള്ളവർക്ക് ഗാന്ധിനഗർ, കാൺപുർ, ഗുവാഹത്തി ഐഐടികളിലും മൊഹാലി, പുണെ ഐസറുകളിലും ഗവേഷണത്തിന് അവസരമുണ്ട്. മാത്‌സ്, കംപ്യൂട്ട‍‍‌ർ സയൻസ് പിജിയുള്ളവർക്കും ഈ മേഖലകളിലേക്കു വരാം.

 

മാത്‌സ്, കംപ്യൂട്ട‍‍‌ർ സയൻസ് ബിരുദധാരികൾക്കു ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്), റിമോട്ട് സെൻസിങ് പോലുള്ള കംപ്യൂട്ടർ അധിഷ്ഠിത മേഖലകളിൽ ഗവേഷണം നടത്താം. സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ (അഹമ്മദാബാദ്), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് (ഡെറാഡൂൺ) എന്നിവിടങ്ങളിൽ അവസരമുണ്ട്.

English Summary: Career And Scope Of Geoarchaeology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com