ADVERTISEMENT

പ്ലസ്ടു, വിഎച്ച്എസ്ഇ പ്രായോഗിക പരീക്ഷകൾ 22 മുതൽ നടത്താൻ വിദ്യാഭ്യാസ വകുപ്പ് ഇന്നലെ രാവിലെ സ്കൂളുകൾക്കു നിർദേശം നൽകിയെങ്കിലും മന്ത്രി വി.ശിവൻകുട്ടി ഇടപെട്ട് അവസാന നിമിഷം പ്ലസ് ടുവിന്റെ പരീക്ഷകൾ മാറ്റി. വേണ്ടത്ര പരിശീലനം ലഭിച്ചില്ലെന്ന വിദ്യാർഥികളുടെ പരാതികൾ ലഭിച്ചതോടെയാണു മന്ത്രി ഇടപെട്ടത്. പരീക്ഷയ്ക്കു തയാറെടുക്കാൻ ഒരാഴ്ച സമയം നൽകണമെന്ന് അദ്ദേഹം നിർദേശിച്ചു. കർശന കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുക. വിദ്യാർഥികളുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും ലാബിൽ പ്രവേശിപ്പിക്കുക. കോവിഡ് സ്ഥിരീകരിച്ചവർക്ക് നെഗറ്റീവ് ആയ ശേഷം പരീക്ഷ നടത്തും. ആവശ്യമുള്ള കുട്ടികൾക്ക് ഇന്നു മുതൽ 21 വരെ പ്രായോഗിക പരിശീലനം നൽകാമെന്നും വിദ്യാഭ്യാസ വകുപ്പിന്റെ മാർഗനിർദേശത്തിൽ പറയുന്നു. 

 

ശരീരോഷ്മാവു കൂടിയ കുട്ടികൾക്കു പ്രത്യേക മുറിയിൽ പരീക്ഷ നടത്തണം. ഉപകരണങ്ങൾ പരീക്ഷയ്ക്കു മുൻപും ശേഷവും അണുനശീകരണം നടത്തണം. ഒരു കുട്ടി ഉപയോഗിച്ചതു കൈമാറാൻ പാടില്ല. ലാബുകളിൽ എസി പ്രവർത്തിപ്പിക്കരുത്. വൈവ, പ്രൊസീജ്യർ എഴുതൽ എന്നിവ ലാബിനു പകരം മറ്റു ക്ലാസുകളിൽ നടത്തണം. കുട്ടികളും അധ്യാപകരും ലാബ് അസിസ്റ്റന്റുമാരും ഇരട്ട മാസ്ക് ധരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയ്ക്കു 2 മണിക്കൂറും കെമിസ്ട്രി, മാത്‌സ്, കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, ഇലക്ട്രോണിക്സ് എന്നിവയ്ക്ക് ഒന്നര മണിക്കൂറും ബോട്ടണി, സുവോളജി എന്നിവയ്ക്ക് ഒരു മണിക്കൂറുമാണ് നിശ്ചയിച്ചിരിക്കുന്നത്. 

 

പരീക്ഷ മാറ്റണമെന്ന് എഎച്ച്എസ്ടിഎ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പ്രായോഗിക പരീക്ഷകൾ മാറ്റിവയ്ക്കണമെന്നു ഹയർ സെക്കൻഡറി അധ്യാപക സംഘടനയായ എഎച്ച്എസ്ടിഎ വിദ്യാഭ്യാസ മന്ത്രിക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഉപകരണങ്ങൾ കൈമാറുന്നതിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശങ്കയുണ്ട്. പ്രായോഗിക പരീക്ഷകൾ പ്രഹസനമായി നടത്തുന്നതു വിദ്യാർഥികൾക്കു ഗുണകരമാകില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.

English Summary: Plus Two Practical Examination In Kerala Conduct From June 28

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com