ADVERTISEMENT

തിരുവനന്തപുരം ∙ എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു. മുൻവർഷങ്ങളിൽനിന്നു വ്യത്യസ്തമായി ആദ്യ അലോട്മെന്റിന് ഒപ്പം രണ്ടാം അലോട്മെന്റിനുള്ള ഓപ്ഷൻ റജിസ്ട്രേഷനും തുടങ്ങി. 17ന് ഉച്ചയ്ക്കു 2 വരെയാണു സമയം. രണ്ടാം അലോട്മെന്റ് 19നു പ്രസിദ്ധീകരിക്കും. 25നു വൈകിട്ട് 4നു മുൻപായി കോളജുകളിൽ പ്രവേശനം നേടണം.

ആദ്യ അലോട്മെന്റിൽ ഭിന്നശേഷി, സംവരണ, സ്പോർട്സ് ക്വോട്ട സീറ്റുകളിലേക്കുള്ള അലോട്മെന്റ് ഉൾപ്പെടുത്തിയിട്ടില്ല.

അലോട്മെന്റ് ലഭിച്ചവർ മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, ലഭിച്ച കോഴ്സ്, കോളജ്, അലോട്മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് എന്നിവ മെമ്മോയിലുണ്ട്. ഒന്നാം ഘട്ടത്തിൽ അലോട്മെന്റ് ലഭിച്ചവർ പ്രവേശനപരീക്ഷാ കമ്മിഷണർക്ക് അടയ്ക്കേണ്ട ഫീസ് 16നു വൈകിട്ട് അഞ്ചിനകം ഓൺലൈനായോ വെബ്സൈറ്റിൽ പറയുന്ന ഹെഡ് പോസ്റ്റ് ഓഫിസുകൾ മുഖേനയോ അടയ്ക്കണം. നിശ്ചിത സമയത്തിനകം ഫീസ് അടയ്ക്കാത്തവരുടെ അലോട്മെന്റും ഹയർ ഓപ്ഷനുകളും റദ്ദാകും. ഇവ പിന്നീടുള്ള ഘട്ടങ്ങളിൽ ലഭ്യമാകില്ല. ആദ്യ അലോട്മെന്റിനു ശേഷം കോളജുകളിൽ പ്രവേശനം നേടേണ്ടതില്ല.

സർവകലാശാലാ അഫിലിയേഷൻ ലഭിക്കാത്തതുമൂലം ഏതാനും കോളജുകളെ ആദ്യ അലോട്മെന്റിൽ ഉൾപ്പെടുത്തിയിട്ടില്ല. ഗവ. എൻജിനീയറിങ് കോളജുകളിലേക്ക് അലോട്മെന്റ് ലഭിച്ച എസ്‍സി, എസ്ടി, ഒഇസി ഒഴികെയുള്ള വിദ്യാർഥികൾ ട്യൂഷൻ ഫീസിനോടൊപ്പം 1000 രൂപ കോഷൻ ഡിപ്പോസിറ്റ് അടയ്ക്കണം. എസ്‍സി, എസ്ടി, ഒഇസി വിദ്യാർഥികൾ അടയ്ക്കുന്ന ടോക്കൺ ഫീസ് കോഷൻ ഡിപ്പോസിറ്റ് ആയി വകയിരുത്തും. ഫോൺ 0471 2525300

കൺഫർമേഷൻ നിർബന്ധം:  നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാം അലോട്മെന്റിനു പരിഗണിക്കണമെങ്കിൽ ആദ്യ ഘട്ടത്തിൽ അലോട്മെന്റ് ലഭിച്ചവരും ലഭിക്കാത്തവരും നിർബന്ധമായും ഓപ്ഷൻ കൺഫർമേഷൻ നടത്തണം. ഇതിനായി വിദ്യാർഥികൾ ഹോം പേജിൽ പ്രവേശിച്ചു കൺഫേം ബട്ടൺ ക്ലിക്ക് ചെയ്യണം. രണ്ടാംഘട്ടത്തിലേക്ക് ഓപ്ഷൻ കൺഫർമേഷൻ നടത്താത്തവർക്ക് ഒന്നാംഘട്ടത്തിൽ ലഭിച്ച അലോട്മെന്റ് നിലനിൽക്കും. എന്നാൽ കൺഫർമേഷൻ നടത്താത്തവരെ രണ്ടാം അലോട്മെന്റിനു പരിഗണിക്കില്ല.

English summry: Engineering farmacy seat allotment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com