നീറ്റ് പരീക്ഷ: ഭിന്നശേഷിക്കാരിക്ക് ആശ്വാസവുമായി സുപ്രീം കോടതി
Mail This Article
മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ അർഹമായ അധികസമയം കിട്ടാതിരുന്ന ഭിന്നശേഷിക്കാരിക്ക് അനുകൂലമായ നടപടി സ്വീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. വിദ്യാർഥിനിയുടേതല്ലാത്ത കാരണത്താൽ ഒന്നര മണിക്കൂർ അധികസമയം നിഷേധിക്കപ്പെട്ടുവെന്നതു കോടതി സ്ഥിരീകരിച്ചു. ഇതിന് എന്തു പരിഹാരം ചെയ്യാൻ കഴിയുമെന്നത് ഒരാഴ്ചയ്ക്കുള്ളിൽ നാഷനൽ ടെസ്റ്റിങ് ഏജൻസിക്കു (എൻടിഎ) തീരുമാനിക്കാം. ഉത്തരവിന്മേൽ സ്വീകരിച്ച നടപടി രണ്ടാഴ്ചയ്ക്കുള്ളിൽ അറിയിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
പരീക്ഷയ്ക്ക് അധികസമയം കിട്ടാനുള്ള തന്റെ അർഹത നിഷേധിക്കപ്പെട്ടെന്നു വ്യക്തമാക്കി ഡിസ്ഗ്രാഫിയ (വ്യക്തമായി എഴുതാൻ സാധിക്കാത്ത അവസ്ഥ) ബാധിച്ച മഹാരാഷ്ട്രക്കാരി അവ്നി പ്രകാശാണു ഹർജി നൽകിയത്. പുതിയ പരീക്ഷ നടത്തുകയോ ഗ്രേസ് മാർക്ക് അനുവദിക്കുകയോ ചെയ്യണമെന്നായിരുന്നു ഹർജിക്കാരിയുടെ വാദം. പുനഃപരീക്ഷ വേണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
English Summary: SC provides relief to NEET candidate with disability