പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അവസരം നൽകിയേക്കും
Mail This Article
പ്ലസ് വൺ പരീക്ഷയിൽ മാർക്ക് കുറഞ്ഞവർക്ക് ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അവസരം നൽകിയേക്കും. ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തില്ലെന്ന് ഹയർ സെക്കൻഡറി വകുപ്പ് ആദ്യം പറഞ്ഞെങ്കിലും കോവിഡ് അനന്തര ആരോഗ്യ കാരണങ്ങളാൽ പരീക്ഷ കൃത്യമായി എഴുതാനായില്ലെന്ന് ഒട്ടേറെ വിദ്യാർഥികൾ നിവേദനം നൽകിയിട്ടുണ്ട്.
ഇംപ്രൂവ്മെന്റ് പരീക്ഷയുടെ പ്രായോഗികത ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു. കോവിഡ് മൂലം പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ജനുവരിയിൽ വീണ്ടും പരീക്ഷ നടത്തും. ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്കു സർക്കാർ അനുമതി നൽകിയാൽ രണ്ടുംകൂടി ഒരുമിച്ചു നടത്തും. പരീക്ഷാഫലം വന്നപ്പോൾ ഇംഗ്ലിഷിന്റെ ഫലം സംബന്ധിച്ച് വ്യാപക പരാതിയുണ്ട്. മറ്റു വിഷയങ്ങൾക്ക് 90 ശതമാനവും അതിനു മുകളിലും മാർക്ക് കിട്ടിയവർക്കു വരെ ഇംഗ്ലിഷിന് 70 – 75 % മാർക്കേയുള്ളൂ. ഇംഗ്ലിഷ് ഒഴികെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവർ മുൻവർഷങ്ങളെക്കാൾ ഏറെയാണ്. ഇതു സംബന്ധിച്ച ചർച്ചകളാണ് അധ്യാപകരുടെ വാട്സാപ് ഗ്രൂപ്പുകളിൽ.
ഇംപ്രൂവ്മെന്റ് പരീക്ഷ ഇല്ലാത്തതിനാൽ കൂടുതൽ കുട്ടികൾ പുനർ മൂല്യനിർണയത്തിന് അപേക്ഷിച്ചാൽ അതു സർക്കാരിന് സാമ്പത്തിക ലാഭം ഉണ്ടാക്കും. ഒരു വിഷയത്തിന് 500 രൂപയാണ് ഫീസ്. 10 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയാൽ മാത്രമേ ഈ ഫീസ് തിരിച്ചുനൽകേണ്ടതുള്ളൂ. സ്കോർ മെച്ചപ്പെടുത്തിയാലും നിശ്ചിത ശതമാനത്തിൽ കൂടുതൽ നേടിയില്ലെങ്കിലും ഫീസ് സർക്കാർ ഖജനാവിലേക്കു പോകും. കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ എഴുതാൻ കഴിയാത്തവർക്കു കൂടി അവസരം നൽകും വിധം ഇംപ്രൂവ്മെന്റ് പരീക്ഷകൾ നടത്തണമെന്ന് പ്രതിപക്ഷ അധ്യാപക സംഘടനകളും ആവശ്യപ്പെട്ടിട്ടുണ്ട്.
Content Summary: Plus One Improvement Examination