കേരള, കാലിക്കറ്റ് വിദൂരപഠനം: സയൻസിന് അനുമതിയില്ല
Mail This Article
കേരള, കാലിക്കറ്റ് സർവകലാശാലകളുടെ വിദൂരവിദ്യാഭ്യാസ കേന്ദ്രങ്ങളിൽ സയൻസ് ബിരുദ, പിജി കോഴ്സുകൾ നടത്താൻ അനുമതിയില്ല. കേരളയിൽ ബിസിഎ, എംസിഎ, ബിഎസ്‍സി (കംപ്യൂട്ടർ സയൻസ്, മാത്‌സ്), എംഎസ്‍സി (കംപ്യൂട്ടർ സയൻസ്, മാത്‌സ്) കോഴ്സുകളാണ് ഈ വർഷം തുടരാൻ സാധിക്കാത്തത്. കാലിക്കറ്റിൽ ഇതിൽ എംഎസ്‌സി മാത്‌സിനു മാത്രമാണ് അപ്പീൽ വഴി ഒടുവിൽ അനുമതി ലഭിച്ചത്. ബിഎസ്‌സിക്ക് അനുമതിയില്ല.
കേന്ദ്ര ഡിസ്റ്റൻസ് എജ്യുക്കേഷൻ ഡയറക്ടറേറ്റിന്റെ അനുമതിയില്ലാതെ നടത്തുന്ന കോഴ്‌സിലൂടെ നൽകുന്ന ബിരുദത്തിനു യുജിസിയുടെ അംഗീകാരമില്ല. കോഴ്സുകൾ നടത്താനുള്ള അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയാണ് പ്രശ്നമെന്നറിയുന്നു. എന്നാൽ, കഴിഞ്ഞ 7 വർഷമായി വിദൂരവിദ്യാഭ്യാസ കേന്ദ്രം സയൻസ് കോഴ്സുകൾ നടത്തുന്നുണ്ടെന്നു സത്യവാങ്മൂലം നൽകിയാൽ അനുമതി ലഭിക്കുമെന്നും പ്രതീക്ഷയുണ്ടെന്നും അധികൃതർ പറയുന്നു.
മാത്‌സ്, കംപ്യൂട്ടർ സയൻസ് കോഴ്സുകൾക്കു ചേരുന്നതിനു മുന്നോടിയായി ഒട്ടേറെ വിദ്യാർഥികൾ പാരലൽ കോളജുകളിൽ പഠനം ആരംഭിച്ചിട്ടുണ്ട്. സ്വാശ്രയ കോളജുകളിൽ കംപ്യൂട്ടർ സയൻസിനു കനത്ത ഫീസ് നൽകാൻ ശേഷിയില്ലാത്തവർ, ജോലി ചെയ്യുന്നതിനൊപ്പമാണ് വിദൂരവിദ്യാഭ്യാസ കോഴ്സുകളിൽ പഠിക്കുന്നത്.
ഓപ്പൺ സർവകലാശാല വന്നതിനാൽ മറ്റു സർവകലാശാലകൾക്ക് വിദൂര പഠനവും സമാന്തര പഠനവും തുടരുന്നതിനു വിലക്കുണ്ട്. ഈ സാഹചര്യത്തിൽ അധിക സാമ്പത്തിക ബാധ്യത ഏറ്റെടുത്തു വിദൂരവിദ്യാഭ്യാസ സിലബസ് പരിഷ്കരിക്കാനും സൗകര്യങ്ങൾ കൂട്ടാനും കേരളയും കാലിക്കറ്റും തയാറല്ല. ഓപ്പൺ സർവകലാശാലയ്ക്ക് കേന്ദ്ര അനുമതി ലഭിക്കാത്തതിനാൽ ഈ വർഷം വിദൂര വിദ്യാഭ്യാസ കോഴ്സുകൾ തുടരാൻ മറ്റു സർവകലാശാലകൾക്കു സർക്കാർ അനുമതി നൽകുകയായിരുന്നു.
Kerala And Calicut University Distance Education Course Recognition