മെഡിക്കൽ പിജി, യുജി പ്രവേശനം: കേരളത്തിൽ രണ്ടു വരുമാനപരിധി
Mail This Article
മുന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് (ഇഡബ്ല്യുഎസ്) ഈ വർഷം സംവരണത്തിലൂടെ മെഡിക്കൽ പിജി, യുജി പ്രവേശനം ലഭിക്കാൻ കേരളത്തിൽ രണ്ടു വരുമാനപരിധി. സംസ്ഥാന ക്വോട്ടയിൽ പ്രവേശനം നേടുന്നവർക്കു കേരളത്തിൽ നാലു ലക്ഷം രൂപയാണു വരുമാന പരിധി. എന്നാൽ, അഖിലേന്ത്യാ ക്വോട്ടയിൽ എട്ടു ലക്ഷം രൂപയാണു വരുമാന പരിധി നിശ്ചയിച്ചിരിക്കുന്നത്. ഈവർഷം ഈ വരുമാനപരിധിപ്രകാരം പ്രവേശനം നടത്താമെന്നു സുപ്രീം കോടതിയും കഴിഞ്ഞദിവസം വ്യക്തമാക്കി.
ഒരേ സംവരണത്തിലൂടെ ഒരേ ക്ലാസിലെത്തുന്നവർക്കു രണ്ടു വരുമാന മാനദണ്ഡം എന്നതാകും കേരളത്തിലെ സ്ഥിതി.
കേരളത്തിൽ ഇഡബ്ല്യുഎസ് സംവരണം ആദ്യമായി നൽകിയ 2019ൽ 8 ലക്ഷം രൂപയായിരുന്നു പരിധി. പിന്നീട് സംസ്ഥാന സർക്കാർ നിയോഗിച്ച കെ.ശശിധരൻനായർ കമ്മിഷനാണു പരിധി പുതുക്കി 4 ലക്ഷമാക്കിയത്.
അഖിലേന്ത്യാ ക്വോട്ടയിൽ ഈ വർഷം മുതലാണു മുന്നാക്ക സംവരണം നടപ്പാക്കുന്നത്. വരുമാന പരിധിയിൽ മാത്രമല്ല, സംവരണത്തിനായി കണക്കാക്കുന്ന ഭൂസ്വത്തിന്റെ അളവിലും കേന്ദ്രവും സംസ്ഥാനവും തമ്മിൽ അന്തരമുണ്ട്.
സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ പിജി സീറ്റുകളിൽ 50 % വീതമാണു ദേശീയ–സംസ്ഥാന ക്വോട്ടകൾ. യുജി സീറ്റുകളിൽ 85 % സംസ്ഥാന ക്വോട്ടയും 15 % അഖിലേന്ത്യാ ക്വോട്ടയുമാണ്. മാർച്ചിൽ സുപ്രീംകോടതി വിശദമായ വാദം കേട്ടശേഷമാകും തുടർ വർഷങ്ങളിലെ വരുമാന പരിധി നിശ്ചയിക്കുക.
അഖിലേന്ത്യാ ക്വോട്ടാ സീറ്റുകൾ നികത്താൻ ഈ വർഷം നാലു റൗണ്ട് കൗൺസലിങ് നടത്താനാണു തീരുമാനം. കഴിഞ്ഞ വർഷം വരെ രണ്ടു റൗണ്ട് കൗൺസലിങ്ങിനുശേഷം ശേഷിക്കുന്ന സീറ്റുകൾ സംസ്ഥാനങ്ങൾക്കു തിരികെ നൽകിയിരുന്നു. ഇനി അതുണ്ടാകില്ല.
Content Summary: Medical UG, PG Admission In Kerala