ADVERTISEMENT

മറ്റു പല മേഖലകളിലുമെന്ന പോലെ ടെക് ഡവലപ്മെന്‍റ് വ്യവസായത്തിലും പുരുഷന്മാര്‍ക്കാണ് നിലവില്‍ ആധിപത്യം. കോവിഡ് പോലുള്ള പ്രതിസന്ധി കാലഘട്ടത്തിലും തൊഴില്‍ നഷ്ടം കാര്യമായി ബാധിച്ചത് സ്ത്രീകളെയാണ്. എന്നാല്‍ ടെക് വ്യവസായത്തില്‍ ഒരു ഡവലപ്പറുടെ ജോലി ലഭിക്കാനുള്ള യോഗ്യത പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ടെക് വ്യവസായത്തിലെ തൊഴില്‍ക്ഷമത അളക്കുന്ന ബ്രിജ്‌ലാബ്സ് ടെക് എംപ്ലോയബിലിറ്റി കോഷ്യന്‍റ് പരീക്ഷയാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കുന്നത്. ഈ പരീക്ഷയില്‍ സ്ത്രീകള്‍ക്ക് ശരാശരി 42 ശതമാനം സ്കോര്‍ ലഭിച്ചപ്പോള്‍ പുരുഷന്മാര്‍ക്ക് ഇത് 39 ശതമാനമാണ്. ടെക് വ്യവസായത്തില്‍ സ്ത്രീകളുടെ കഴിവും ശേഷികളും വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നില്ലെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. തൊഴില്‍ക്ഷമത കൂടുതലുണ്ടായിട്ടും ആവശ്യത്തിന് സ്ത്രീകളെ കരിയര്‍രംഗത്തേക്ക് കൊണ്ടു വരാന്‍ പല കമ്പനികളും മടിക്കുന്നതാണ് ടെക് വ്യവസായത്തിലെ ജെന്‍ഡര്‍ ഗ്യാപിന് കാരണം. സ്ത്രീകളെ റിസര്‍വ് തൊഴില്‍സേനയായിട്ടാണ് പലപ്പോഴും കണക്കാക്കുന്നതെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. 

40,000 എന്‍ജിനീയറിങ് ബിരുദധാരികളുടെ സാംപിള്‍ സൈസ് അടിസ്ഥാനമാക്കിയാണ് ബ്രിജ്‌ലാബ്സ് ടെക് എംപ്ലോയബിലിറ്റി 2021-22 റിപ്പോര്‍ട്ട് തയാറാക്കിയത്. മെട്രോ നഗരങ്ങളെ അപേക്ഷിച്ച് ടയര്‍ 2, 3 നഗരങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് തൊഴില്‍ ക്ഷമത കൂടുതലാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. റിപ്പോര്‍ട്ട് പ്രകാരം, യോഗ്യരില്‍ 75 ശതമാനവും ടയര്‍-2 നഗരങ്ങളില്‍ നിന്നുള്ളവരാണ്.

അതേസമയം ഉയര്‍ന്ന വിദ്യാഭ്യാസവും അനുഭവ സമ്പത്തുമുള്ള സ്ത്രീകള്‍ മിഡ് മാനേജ്മെന്‍റ് തലങ്ങളില്‍ എത്തിയ ശേഷം ജോലിയില്‍നിന്ന് ഇടവേളയെടുക്കുന്ന സാഹചര്യമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. വിവാഹം, പ്രസവം, കുഞ്ഞുങ്ങളുടെയും പ്രായമായവരുടെയും പരിപാലനം തുടങ്ങിയ പല കാരണങ്ങളാലാണ് ഇത്. ഇത്തരത്തില്‍ കരിയര്‍ ബ്രേക്ക് എടുക്കുന്ന സ്ത്രീകള്‍ക്ക് അതിവേഗം മാറുന്ന സാങ്കേതിക വിദ്യയും നൈപുണ്യങ്ങൾ കൈവരിക്കുന്നതിൽ വരുന്ന കാലതാമസവും കാരണം തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ബുദ്ധിമുട്ടേണ്ടി വരുന്നതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

Content Summary : New report shows women are good at tech development jobs, more employable than men

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com