ADVERTISEMENT

തൊഴില്‍ മേഖലയ്ക്ക് കനത്ത നാശമാണ് കോവിഡ് മഹാമാരി കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഉണ്ടാക്കിയത്. തൊഴിലിന്‍റെ സ്വഭാവം മാറുകയും പല ജീവനക്കാരും തൊഴില്‍ സംബന്ധിച്ച തങ്ങളുടെ മുന്‍ഗണനകള്‍ പുനപരിശോധിക്കുകയും ചെയ്ത കാലയളവാണ് കടന്നു പോയത്. ഇന്ത്യയിലെ 71 ശതമാനം  വരുന്ന ജോലിക്കാരും തങ്ങളുടെ കരിയറിനെ പറ്റി പുനര്‍വിചിന്തനം നടത്തുകയാണെന്നും മറ്റൊരു കരിയറിന്‍റെ സാധ്യതകള്‍ തേടുകയാണെന്നും അടുത്തിടെ നടന്ന ഒരു സര്‍വേ വെളിപ്പെടുത്തുന്നു.  

തങ്ങളുടെ ഇപ്പോഴത്തെ ജോലി എന്തെങ്കിലും ഒരു ഉദ്ദേശ്യത്തെ നിറവേറ്റുന്നുണ്ടോ എന്ന് 51 ശതമാനം പേരും സംശയിക്കുന്നതായി ആഗോള തൊഴില്‍ സൈറ്റായ ഇന്‍ഡീഡ് നടത്തിയ സര്‍വേ ചൂണ്ടിക്കാട്ടി. തങ്ങള്‍ ശരിയായ തൊഴിലിലാണോ എത്തിച്ചേര്‍ന്നതെന്ന് 67 ശതമാനം പേരും സംശയിക്കുന്നു. ജീവിതത്തിലെ മറ്റ് കാര്യങ്ങള്‍ക്ക് ജോലിയേക്കാൾ  മുന്‍ഗണന നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെന്ന് 61 ശതമാനം ജീവനക്കാരും പറയുന്നു. ഇത്തരത്തിലുള്ള പുനര്‍വിചിന്തനത്തിന്‍റെ ഭാഗമായി 10ല്‍ മൂന്ന് പേരും ഇപ്പോഴത്തെ ജോലി ഉപേക്ഷിക്കുകയാണെന്നും സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. 

ജോലിയെ സംബന്ധിച്ച പുനര്‍വിചിന്തനം സ്ത്രീകളെ അപേക്ഷിച്ച്(19 %) പുരുഷന്മാരിലാണ്(31 %) കൂടുതല്‍ കണ്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു. സര്‍വേ ചെയ്യപ്പെട്ട ജീവനക്കാരില്‍ 68 ശതമാനം പേരും തൊഴിലില്‍ നിന്നുള്ള സംതൃപ്തിയാണ് തങ്ങളുടെ പ്രധാന പരിഗണനയെന്ന് വെളിപ്പെടുത്തി. ശമ്പളം  രണ്ടാമത്തെ മുന്‍ഗണനയാണ്. തൊഴിലും ജീവിതവും തമ്മിലുള്ള ബാലന്‍സ് ആണ് ഇവയ്ക്ക് ശേഷമുള്ള മുന്‍ഗണന. തൊഴില്‍ സമയത്തിലെ ഫ്ലക്സിബിലിറ്റി, ജീവിതവും ജോലിയുമായുള്ള ബാലന്‍സ്, തൊഴില്‍ സംതൃപ്തി തുടങ്ങിയ പല കാര്യങ്ങളുമാണ് ജീവനക്കാര്‍ക്ക് വേണ്ടതെങ്കിലും ഇതെല്ലാം യാഥാഥ്യമാകാന്‍ അല്‍പം സമയമെടുത്തേക്കാമെന്ന് റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. 

തൊഴില്‍ സമയത്തിലെ ഫ്ളക്സിബിലിറ്റി തങ്ങളുടെ സ്ഥാപനം നല്‍കുന്നില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 77 ശതമാനം പേരും പരാതിപ്പെടുന്നു. സര്‍വേയില്‍ പങ്കെടുത്ത 49 ശതമാനം പേര്‍ ആഴ്ചയില്‍ അഞ്ച് ദിവസവും 51 ശതമാനം പേര്‍  ദിവസം ആറു മുതല്‍ എട്ട് മണിക്കൂറും ജോലി ചെയ്യുന്നവരാണ്. വര്‍ക്ക് ഫ്രം ഹോം വ്യക്തിഗത ജീവിതവും പ്രഫഷണല്‍ ജീവിതവും തമ്മിലുള്ള അതിര്‍ത്തികള്‍ ഇല്ലാതാക്കിയതായി ജീവനക്കാര്‍ അഭിപ്രായപ്പെട്ടു. മഹാമാരിക്ക് മുന്‍പ് 15 ശതമാനം പുരുഷന്മാരാണ് ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ പ്രതിദിനം ജോലി ചെയ്തിരുന്നതെങ്കില്‍ മഹാമാരിക്കാലത്ത് ഇത് 57 ശതമാനമായി ഉയര്‍ന്നു. സ്ത്രീകളില്‍ ഇത് 41 ശതമാനത്തില്‍ നിന്ന് 43 ശതമാനമായി വര്‍ദ്ധിച്ചെന്നും സര്‍വേ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. 2021 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി 2730 ജീവനക്കാരിലാണ് സര്‍വേ നടത്തിയത്.

Content Summary :71 percent Employees wish to resetting their Career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com