ഗൂഗിളിനെ ഹാക്ക് ചെയ്ത ബിഹാറുകാരന്‍ കോടികളുടെ ജോബ് ഓഫര്‍ കിട്ടിയോ? വാസ്തവം ഇങ്ങനെ
Mail This Article
ഗൂഗിളിനെ ഹാക്ക് ചെയ്ത ബിഹാറുകാരന്‍ റിതുരാജ് ചൗധരിയുടെ കഥ കുറച്ച് ദിവസങ്ങളിലായി സാമൂഹിക മാധ്യമങ്ങളില്‍ പാറിപ്പറന്നു നടക്കുന്നുണ്ട്. ഈ ഇന്ത്യക്കാരന്‍റെ കഴിവു കണ്ട് അമ്പരന്ന ഗൂഗിള്‍ 3.66 കോടി രൂപ ശമ്പള പാക്കേജില്‍ റിതുരാജിനെ ജോലിക്കെടുത്തു എന്നും മറ്റുമാണ് വാട്സ്അപ്പ്, ഫേസ്ബുക്ക് കരക്കമ്പി. എന്നാല്‍ ഈ വൈറല്‍ വാര്‍ത്ത വ്യാജമാണെന്നും ഇത്തരത്തിലൊരു ഹാക്കിങ്ങോ തൊഴില്‍ വാഗ്ദാനമോ ഉണ്ടായിയിട്ടില്ലെന്നും ഗൂഗിൾ കഴിഞ്ഞ ദിവസം വ്യക്തമാക്കി.
എന്നാല്‍ വൈറല്‍ വാര്‍ത്തയില്‍ പറയുന്ന റിതുരാജ് ചൗധരി ശൂന്യതയില്‍ നിന്നും പൂര്‍ണ്ണമായും സൃഷ്ടിച്ചെടുക്കപ്പെട്ട ഭാവനസൃഷ്ടിയല്ല താനും. അത്തരത്തിലൊരു ടെക്കി യുവാവ് ബിഹാറില്‍ ഉണ്ട്. ഗൂഗിളിനെ ഹാക്ക് ചെയ്യുകയല്ല മറിച്ച് സേര്‍ച്ച് എന്‍ജിനിലെ ഒരു പ്രധാന ബഗ് കണ്ടെത്തുകയായിരുന്നു റിതുരാജ് എന്ന് മാത്രം. ഹാക്കര്‍മാര്‍ക്ക് ഗൂഗിളിന്‍റെ സുരക്ഷ സംവിധാനത്തിലേക്ക് എളുപ്പം നുഴഞ്ഞ് കയറി വിലപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ ഈ ബഗ് അവസരമൊരുക്കുമെന്ന് റിതുരാജ് ഗൂഗിളിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി.
സംഗതി ശരിയാണെന്ന് ബോധ്യപ്പെട്ട ഗൂഗിള്‍ റിതുരാജിന് നല്‍കിയത് കോടികളുടെ ശമ്പള പാക്കേജില്‍ ജോലിയല്ല മറിച്ച് കൈനിറയെ പാരിതോഷികങ്ങളും ബഹുമതിയുമാണ്. ഗൂഗിളിന്‍റെ ഹാള്‍ ഓഫ് ഫെയിം പുരസ്ക്കാരം റിതുരാജിന് നല്‍കാന്‍ തീരുമാനിച്ച കമ്പനി തങ്ങളുടെ ഗവേഷകരുടെ പട്ടികയിലേക്ക് യുവാവിനെ ചേര്‍ക്കുകയും ചെയ്തു.ഇത് മറ്റ് ചില ഗുണങ്ങളും ഭാവിയില്‍ റിതുരാജിന് നല്‍കും. റിജുരാജിന്‍റെ ബഗ് വേട്ട നിലവില്‍ പി-2 ഘട്ടത്തിലാണ്. ഈ ദൗത്യം റിതുരാജ് തുടര്‍ന്ന് പി-0 ഘട്ടമെത്തുമ്പോഴേക്കും കമ്പനി വേറെയും സമ്മാനങ്ങള്‍ നല്‍കും. ഐഐടി മണിപൂരിലെ രണ്ടാം വര്‍ഷ ബിടെക് വിദ്യാര്‍ഥിയായ റിജുരാജിന് മറ്റ് ആനുകൂല്യങ്ങളും ഗൂഗിളില്‍ നിന്ന് ഭാവിയില്‍ ലഭിക്കാന്‍ ഈ ബഗ് കണ്ടെത്തല്‍ വഴി തുറന്നു. ബിസിനസ്സുകാരനായ രാകേഷ് കുമാര്‍ ചൗധരിയുടെ മകനായ റിജുരാജ് എന്‍ജിനീയറിങ് പഠനത്തോടൊപ്പം സൈബര്‍ സുരക്ഷയില്‍ ഗവേഷണവും നടത്തുന്നുണ്ട്.
Content Summary : Did Bihar’s Rituraj Chaudhary hack Google, get job offer worth crores truth behind the story