വിദേശ മെഡിക്കൽ ബിരുദ റജിസ്ട്രേഷന് 12ൽ പിസിബിക്ക് 50% മാർക്ക് വേണം
Mail This Article
വിദേശ മെഡിക്കൽ ബിരുദമെടുത്തവർക്ക് ഇന്ത്യയിൽ റജിസ്റ്റർ ചെയ്യാനുള്ള പരീക്ഷയെഴുതാൻ, പന്ത്രണ്ടാം ക്ലാസിലെ സയൻസ് വിഷയങ്ങളിൽ കുറഞ്ഞത് 50% മാർക്കുണ്ടായിരിക്കണമെന്നു ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമത്തിലെ (1956) വ്യവസ്ഥകൾ വ്യാഖ്യാനിച്ചാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഇന്ത്യയിൽ ഒരാൾക്ക് എംബിബിഎസ് പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി (പിസിബി) വിഷയങ്ങളിൽ ആകെ 50% മാർക്ക് വേണം. വിദേശത്തു നിന്നു പഠിച്ചെത്തിയാലും ഇന്ത്യയിലെ റജിസ്ട്രേഷന് ഇതേ മാർക്ക് മാനദണ്ഡം വേണമെന്നു ജസ്റ്റിസ് കാമേശ്വർ റാവു വ്യക്തമാക്കി.
ഇന്ത്യയിലെ റജിസ്ട്രേഷനുള്ള സ്ക്രീനിങ് പരീക്ഷയ്ക്ക് ഹാജരാകാൻ യോഗ്യത സർട്ടിഫിക്കറ്റിനു നൽകിയ അപേക്ഷ ദേശീയ മെഡിക്കൽ കമ്മിഷൻ മടക്കിയിരുന്നു. പന്ത്രണ്ടാം ക്ലാസിൽ ഈ 3 വിഷയങ്ങൾക്കും കൂടി ആകെ 47.8% മാർക്കു മാത്രമാണ് ലഭിച്ചതെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതു ചോദ്യം ചെയ്താണ് വിദ്യാർഥി ഹർജി നൽകിയത്.
ബിഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡിനു കീഴിൽ 12–ാം ക്ലാസ് പരീക്ഷയെഴുതിയ തനിക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്‍സ് വിഷയങ്ങളിൽ 50% മാർക്കുണ്ടെന്നായിരുന്നു വിദ്യാർഥിയുടെ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് നേപ്പാളിലെ ബി.പി.കൊയ്‌രാള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിൽ പ്രവേശനം ലഭിച്ചതെന്നും വിദ്യാർഥി ചൂണ്ടിക്കാട്ടി. ഹർജി ഹൈക്കോടതി തള്ളി.
Content Summary: Foreign Medical Graduates Registration