രാജ്യത്തിനു വേണ്ടത് വിദേശത്തു പഠിച്ചെത്തുന്നവരെക്കാൾ യോഗ്യരായ ഡോക്ടർമാരെ; സുപ്രീം കോടതി
Mail This Article
ന്യൂഡൽഹി ∙ വിദേശത്തു മെഡിക്കൽ പഠനം കഴിഞ്ഞെത്തുന്നവർക്ക് ലൈസൻസ് അനുവദിക്കുന്നതിന് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) ഏർപ്പെടുത്തിയ കടുത്ത നിബന്ധനകൾ സുപ്രീം കോടതി ശരിവച്ചു. കൂടുതൽ ഡോക്ടർമാരെ ആവശ്യമാണെങ്കിലും വിദേശത്തു പഠിച്ചെത്തുന്നവരെക്കാൾ യോഗ്യരായ ഡോക്ടർമാരെയാണ് രാജ്യത്തിനു വേണ്ടതെന്നു ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മൊറീഷ്യസിൽ മെഡിക്കൽ പഠനം നടത്താൻ ആഗ്രഹിക്കുന്ന വിദ്യാർഥിയുമായി ബന്ധപ്പെട്ട കേസാണ് കോടതി പരിഗണിച്ചത്.
വിദേശത്തു പഠിക്കുന്നവർ തിരികെ ഇന്ത്യയിലെത്തുമ്പോൾ നടത്തേണ്ട മെഡിക്കൽ ഇന്റേൺഷിപ് (സിആർഎംഐ) അധികഭാരമാണെന്ന വാദമാണ് ഹർജിയിൽ ഉന്നയിക്കപ്പെട്ടത്. നേരത്തെ മദ്രാസ് ഹൈക്കോടതി ഇതു തള്ളിയതാണ്.
മെഡിക്കൽ പഠനവും ഇന്റേഷൺഷിപ്പും എത്രനാൾ വേണമെന്ന കാര്യം ആ രാജ്യമാണ് തീരുമാനിക്കേണ്ടത്, മറ്റൊരു രാജ്യത്തെ രീതി ഇവിടെ പിന്തുടരണമെന്നില്ല, ലൈസൻസ് നിബന്ധനകൾ മെഡിക്കൽ പഠനം നടത്തുന്ന രാജ്യത്തിന്റെ പരമാധികാരം ഹനിക്കുന്നില്ല, ഇന്ത്യയിൽ പ്രാക്ടിസ് നടത്താൻ ആവശ്യമായ കുറഞ്ഞ യോഗ്യതകൾ നിശ്ചയിച്ച് അടിസ്ഥാന നിലവാരം ഉറപ്പാക്കുന്നതാണ് നിബന്ധനകൾ, ഇന്റേൺഷിപ് ഒഴിവാക്കി പഠനം നടത്താൻ കഴിയുന്ന രാജ്യങ്ങളിൽ വിദ്യാർഥികൾ പോകരുത് തുടങ്ങിയ നിരീക്ഷണങ്ങളോടെയാണ് തള്ളിയത്.
Content Summary : Country Needs Really Qualified Doctors': Supreme Court Upholds NMC Regulations For Foreign Medical Graduates