കേന്ദ്രീയ വിദ്യാലയങ്ങളിലെ എംപി ക്വോട്ടകൾ നിർത്തിയതോടെ 16,000 സീറ്റെങ്കിലും കുറയും
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ കേന്ദ്രമന്ത്രിമാർക്കും എംപിമാർക്കും മറ്റുമുണ്ടായിരുന്ന ക്വോട്ടകൾ നിർത്തിയതോടെ വിദ്യാർഥികളുടെ എണ്ണത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് 16,000–20,000 വരെ കുറവുണ്ടാകും. അതേസമയം, ഇവ അധിക ക്വോട്ടയായി അനുവദിച്ചിരുന്നവയായിരുന്നതിനാൽ അമിത ജോലിഭാരം ഒഴിവാകുമെന്ന ആശ്വാസത്തിലാണ് സ്കൂൾ അധികൃതരും അധ്യാപകരും. ഒരു സ്കൂളിൽ ഒന്നാം ക്ലാസിൽ 100 സീറ്റാണ് അനുവദിച്ചിരിക്കുന്നതെങ്കിൽ വിവിധ ക്വോട്ടകളിലെ ശുപാർശകൾ വഴി 20 വിദ്യാർഥികളെ വരെ അധികമായി ചേർന്നിരുന്നു. രാജ്യത്തെ 1248 കേന്ദ്രീയ വിദ്യാലയങ്ങളിലായി പ്രതിവർഷം 1.2 ലക്ഷത്തോളം സീറ്റാണുള്ളത്.
ഓരോ എംപിക്കും 10 വിദ്യാർഥികളെ ശുപാർശ ചെയ്യാൻ അവസരം നൽകിയിരുന്നു. ഇതിലൂടെ 7880 സീറ്റുകളാണ് അനുവദിച്ചിരുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിനു 100 സീറ്റും അനുവദിച്ചിരുന്നു. ഇതുൾപ്പെടെയുള്ള സംവരണ ക്വോട്ടകളെല്ലാം ഈ വർഷം മുതൽ ഒഴിവാക്കാനാണു കേന്ദ്രീയ വിദ്യാലയ സംഘടന രണ്ടാഴ്ച മുൻപു തീരുമാനിച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കുണ്ടായിരുന്ന ക്വോട്ടയും കഴിഞ്ഞ വർഷം നിർത്തി. 2021ൽ രമേശ് പൊക്രിയാലിനു പകരം ധർമേന്ദ്ര പ്രധാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെയാണ് ഈ തീരുമാനമുണ്ടായത്. കോവിഡ് കാരണം അനാഥരായ കുട്ടികൾക്കു കേന്ദ്രീയ വിദ്യാലയത്തിലെ പ്രവേശനത്തിനു പ്രത്യേക പരിഗണന നൽകണമെന്നും ഇവർക്കു വേണ്ടി അധിക സീറ്റ് ആവശ്യമെങ്കിൽ അനുവദിക്കാമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്കു ഫീസ് നൽകേണ്ടതില്ല.
Content Summary : KV admission: Sharp plunge in number of seats with the scrapping of discretionary quotas