മെഡിക്കൽ പിജി പ്രവേശന പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി
Mail This Article
ന്യൂഡൽഹി ∙ മെഡിക്കൽ പിജി പ്രവേശന പരീക്ഷ (നീറ്റ് പിജി) മാറ്റിവയ്ക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. മുൻനിശ്ചയപ്രകാരം ഈ മാസം 21 നു തന്നെ പരീക്ഷ നടത്താൻ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അനുമതി നൽകി.
പരീക്ഷ മാറ്റിവയ്ക്കുന്നത് അനിശ്ചിതത്വം ഉണ്ടാക്കുമെന്നു ജസ്റ്റിസ് സൂര്യകാന്ത് കൂടി ഉൾപ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
കോവിഡ് കാരണം പല തവണ മാറ്റിവയ്ക്കേണ്ടിവന്ന പ്രവേശന പരീക്ഷകൾ വീണ്ടും ക്രമത്തിലാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നും ചിലരുടെ ബുദ്ധിമുട്ടിനെ കരുതി അത് എങ്ങനെ മാറ്റിവയ്ക്കാനാകുമെന്നും കോടതി ആരാഞ്ഞു. പരീക്ഷ മാറ്റിവയ്ക്കുന്നതു ആതുരസേവന മേഖലയെ ബാധിക്കുമെന്നും കോടതി വിലയിരുത്തി.
കഴിഞ്ഞ വർഷത്തെ നീറ്റ് പിജി പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള കൗൺസലിങ് നടക്കുന്ന ദിവസമാണ് ഇക്കൊല്ലം പ്രവേശന പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. കൗൺസലിങ്ങിൽ പങ്കെടുക്കുന്നവർക്കു പരീക്ഷയെഴുതാൻ കഴിയില്ല. ഇതു മൗലികാവകാശ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് കുറച്ചു വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചത്.
Content Summary : SC refuses to postpone NEET-PG 2022, says will create chaos, uncertainty