ADVERTISEMENT

വര്‍ഷം 1984. നല്ല വിദ്യാഭ്യാസം നേടി പുറത്തിറങ്ങിയവര്‍ക്കു പോലും തൊഴില്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുള്ള കാലം. ഈ സമയത്താണ് മധ്യകേരളത്തില്‍ നിന്നുള്ള തൊഴില്‍രഹിതരായ മൂന്ന് എംഎസ്‌സി ബിരുദധാരികള്‍ - സെബാസ്റ്റ്യന്‍ ജി. മാത്യു, ജോര്‍ജ് തോമസ്, സ്റ്റീഫന്‍ ജോസഫ് - ചേര്‍ന്ന് പ്രീ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കായി ഒരു ട്യൂഷന്‍ സെന്‍റര്‍ തുടങ്ങാന്‍ തീരുമാനിക്കുന്നത്. പാലാ സെന്‍റ് തോമസ് കോളജിനടുത്തുള്ള ഒരു ചെറു കെട്ടിടത്തില്‍ ബ്രില്യന്‍റ് എന്ന പേരില്‍ അങ്ങനെ ഒരു ട്യൂഷന്‍ സെന്‍റര്‍ ആരംഭിക്കുന്നു. വൈകാതെ സന്തോഷ് കുമാര്‍ എന്ന മറ്റൊരു അധ്യാപകനും ഈ സംഘത്തോടൊപ്പം ചേര്‍ന്നു. 

 

തുടക്കത്തില്‍ 50 കുട്ടികള്‍ പോലും തികച്ചുണ്ടായിരുന്നില്ല. ഇതിനിടെയാണ് ചില വിദ്യാര്‍ഥികള്‍ തങ്ങളെ മെഡിക്കല്‍, എന്‍ജിനീയറിങ് എന്‍ട്രന്‍സിനു കൂടി തയാറെടുപ്പിക്കുമോ എന്നു തിരക്കുന്നത്. അങ്ങനെ 1987 ല്‍ പത്തു വിദ്യാര്‍ഥികളുമായി ബ്രില്യന്‍റ് എന്‍ട്രന്‍സ് ബാച്ച് ആരംഭിച്ചു. ഒബജ്കടീവ് ടൈപ്പ് ചോദ്യോത്തരങ്ങളുമായി ചില ചാപ്റ്ററുകളാണ് അന്നു വിദ്യാര്‍ഥികള്‍ക്ക് എടുത്തതെന്ന് ജോര്‍ജ് തോമസ് അനുസ്മരിക്കുന്നു. 

 

ആ വർഷം തന്നെ ഇവരെത്തേടി ആദ്യ വിജയമധുരമെത്തി. കേരളത്തിലെ എന്‍ട്രന്‍സ് റാങ്ക് ലിസ്റ്റില്‍ ബ്രില്യന്‍റില്‍ നിന്നുള്ള കുട്ടികള്‍ ആദ്യ വര്‍ഷം അക്കൗണ്ട് തുറന്നു. ബിജു എന്ന ഒരു വിദ്യാര്‍ഥി മെഡിക്കല്‍ എന്‍ട്രന്‍സിലും മറ്റു നാലു വിദ്യാര്‍ഥികള്‍ എന്‍ജിനീയറിങ് എന്‍ട്രന്‍സിലും വിജയക്കൊടി പാറിച്ചു. പിന്നീട് അങ്ങോട്ട് ബ്രില്യന്‍റിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അടുത്ത മൂന്ന് ദശകത്തില്‍ ഈ ചെറിയ ട്യൂഷന്‍ സെന്‍റര്‍ കേരളത്തിലെ ഏറ്റവും മികച്ച എന്‍ട്രന്‍സ് പരിശീലനം നല്‍കുന്ന വിദ്യാഭ്യാസ കേന്ദ്രമായി വളര്‍ന്നു. കേരളത്തിനകത്തും പുറത്തുമുള്ള വിദ്യാര്‍ഥികള്‍ ഇന്നു പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍റര്‍ (Brilliant Study Centre Pala) തേടിയെത്തുന്നു.  വിവിധ എന്‍ട്രന്‍സ് പരീക്ഷകള്‍ക്കായി 45,000 ല്‍ പരം വിദ്യാര്‍ഥികള്‍ ഇപ്പോഴിവിടെ തയാറെടുക്കുന്നു. ഈ വര്‍ഷം  കേരള എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷയുടെ ആദ്യ 1000 റാങ്കുകളില്‍ ഇടം പിടിച്ചതു ബ്രില്യന്‍റിലെ 529 വിദ്യാര്‍ഥികളാണ്. 2021 ലെ നീറ്റ് പരീക്ഷയില്‍ 3500 ഒാളം വിദ്യാർഥികൾ വിവിധ മെഡിക്കൽ കോളജുകളിൽ എംബിബിഎസ് സീറ്റുകൾ കരസ്ഥമാക്കി. കേരള മെഡിക്കൽ എൻട്രൻസിൽ ആയിരത്തിൽ എഴുനൂറ്റിപ്പത്ത് (710/1000) റാങ്കുകൾ നേടിയ വിദ്യാർഥികളും ബ്രില്യന്‍റിൽ നിന്നുമായിരുന്നു. 

 

ചെറിയ രീതിയില്‍ തുടങ്ങിയ ഈ സ്ഥാപനം  സംസ്ഥാന, ദേശീയ തലങ്ങളിലെ പ്രവേശനപരീക്ഷകളില്‍ ഉയര്‍ന്ന റാങ്കുകൾ തുടര്‍ച്ചയായി സ്വന്തമാക്കുന്ന പാരമ്പര്യത്തിന് ഉടമകളാണിന്ന്.   

 

ആദ്യ വര്‍ഷങ്ങളില്‍ സൈക്ലോസ്റ്റൈലിലായിരുന്നു പഠന സാമഗ്രികള്‍ നിര്‍മിച്ചിരുന്നതെന്നു ബ്രില്യന്‍റ് സ്റ്റഡി സെന്‍റര്‍ ഡയറക്ടേഴ്സ് പറയുന്നു. ‘‘അക്കാലത്തു ഞങ്ങള്‍ക്കു ഫോട്ടോകോപ്പിയര്‍ യന്ത്രമുണ്ടായിരുന്നില്ല. ലൈബ്രറിയിലേക്കു നല്ല പുസ്തകങ്ങള്‍ എത്തിക്കാന്‍ കോട്ടയത്തു പോയി പുസ്തക വില്‍പനക്കാരുമായി വിലപേശണമായിരുന്നു. പിന്നീടു പുസ്തകം പുറത്തിറക്കുന്ന കമ്പനികള്‍ തന്നെ നേരിട്ട് ഞങ്ങള്‍ക്ക് അവ ലഭ്യമാക്കാന്‍ തുടങ്ങി. നിരവധി പബ്ലിഷര്‍മാരുമായി ഇക്കാലത്തു സഹകരിച്ചിരുന്നു. എന്നാല്‍ വൈകാതെ ബ്രില്യന്‍റ് സ്വന്തമായി പുസ്തകങ്ങളും പഠന സാമഗ്രികളും നിര്‍മിക്കാന്‍ ആരംഭിച്ചു. ഇതിനായി ഒരു പ്രത്യേക വിഭാഗം തന്നെ ബ്രില്യന്‍റില്‍ ഇന്നു പ്രവര്‍ത്തിക്കുന്നു. ഇതിനാല്‍ ഇന്നു പുറത്തുള്ള പബ്ലിഷര്‍മാരുടെ പുസ്തകങ്ങളോടൊപ്പം ബ്രില്യന്‍റിന്റെ പുസ്തകങ്ങളും വിദ്യാർഥികൾക്ക് ലഭ്യമാണ്. ഈ തരത്തിലുള്ള ഒരു സ്വയം പര്യാപ്തത വര്‍ഷങ്ങള്‍ കൊണ്ട് ബ്രില്യന്‍റിനു നേടിയെടുക്കാനായി. എന്നാല്‍  അനുബന്ധ പഠന സാമഗ്രികളെന്ന നിലയില്‍ ചില പബ്ലിഷര്‍മാരുടെ പുസ്തകങ്ങള്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.’’ –  ബ്രില്യന്‍റ് സ്റ്റഡി സെന്‍റര്‍ ഡയറക്ടേഴ്സ് കൂട്ടിച്ചേര്‍ത്തു. 

 

1989-90 കാലഘട്ടത്തില്‍ ബ്രില്യന്‍റിലെ നാലു ഡയറക്ടര്‍മാര്‍ക്കും സർക്കാർ സര്‍വീസില്‍ ജോലി ലഭിച്ചു. അടുത്ത 9 വര്‍ഷത്തേക്കു തങ്ങളുടെ ജോലിക്കൊപ്പം ബ്രില്യന്‍റിലെ കാര്യങ്ങളും നോക്കി നടത്താന്‍ ഇവര്‍ ശ്രമിച്ചു. സെബാസ്റ്റ്യന്‍ ജി. മാത്യു ആയിരുന്നു അന്നു ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത്. അക്കാലത്ത് പുറത്തു നിന്നുള്ള പിന്തുണ മാത്രമേ സ്ഥാപനത്തിനു നല്‍കാന്‍ സാധിച്ചുള്ളൂ.. എന്നാല്‍ അധ്യാപനത്തോടുള്ള അഭിനിവേശം ഇവരെ എല്ലാവരെയും ജോലി രാജിവെച്ചു തിരികെ ബ്രില്യന്‍റില്‍ത്തന്നെ എത്തിച്ചു. 

 

career-channel-brilliant-study-centre-pala-success-story-directors
പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍റര്‍ സ്ഥാപകരായ സെബാസ്റ്റ്യന്‍ ജി. മാത്യു, ജോര്‍ജ് തോമസ്, സ്റ്റീഫന്‍ ജോസഫ്, സന്തോഷ് കുമാർ

നാലു പേരും സർക്കാർ  ജോലി രാജിവച്ച് ബ്രില്യന്‍റിലെ മുഴുവന്‍ സമയ ഡയറക്ടര്‍മാരും അധ്യാപകരുമായി തിരികെയെത്തി. അന്നു മുതലാണ് സ്ഥാപനം കൂടുതല്‍ പ്രഫഷനല്‍ രീതിയിലേക്കു ചുവടു മാറ്റിയതെന്ന് ഡയറക്ടർമാർ ഓര്‍ത്തെടുക്കുന്നു. ജീവിതത്തില്‍ അന്ന് അവര്‍ നാലു പേരും എടുത്ത വലിയ റിസ്ക് ബ്രില്യന്‍റിലെ വിദ്യാർഥികളുടെ  പരീക്ഷാ ഫലത്തിൽ  പ്രതിഫലിച്ചു. 2000 മുതല്‍ ബ്രില്യന്‍റ് മികവിന്‍റെ പടവുകള്‍ ഒന്നൊന്നായി കീഴടക്കി മുന്നേറാന്‍ ആരംഭിച്ചു. 

 

കേരളത്തില്‍ നിന്നുള്ള ആദ്യ 1000 മെഡിക്കല്‍ റാങ്കുകളില്‍ 70 മുതല്‍ 85 ശതമാനം വരെ നേടുന്നതു ബ്രില്യന്‍റിലെ കുട്ടികളാണെന്നു ഡയറക്ടർമാർ അഭിമാനത്തോടെ പറയുന്നു. ‘‘ഒരു പത്തു വര്‍ഷം മുന്‍പ് ഐഐടി-ജെഇഇ പ്രവേശന പരീക്ഷ പാസ്സാകുന്നവരില്‍ കേരളത്തില്‍ നിന്ന് വിരലില്‍ എണ്ണാവുന്ന വിദ്യാര്‍ഥികളെ ഉണ്ടായിരുന്നുള്ളൂ. അപ്പോഴാണു ബ്രില്യന്‍റ് മിടുക്കരായ ഹൈസ്കൂള്‍ വിദ്യാര്‍ഥികളെ തിരഞ്ഞെടുത്ത് ഐഐടി - ജെഇഇ എന്‍ട്രസ് ഫൗണ്ടേഷന്‍ ബാച്ചുകള്‍ തുടങ്ങിയത്. ഇന്ന് ഓരോ വര്‍ഷവും കേരളത്തില്‍ നിന്നു മൂന്നുറിലധികം വിദ്യാര്‍ഥികള്‍ ഐഐടി-ജെഇഇ പ്രവേശന പരീക്ഷ വിജയിക്കുന്നു. ഇതില്‍ സിംഹഭാഗവും ബ്രില്യന്‍റിന്‍റെ സംഭാവനയാണ്.’’ ബ്രില്യന്‍റ് സ്റ്റഡി സെന്‍റര്‍ ഡയറക്ടേഴ്സ് ചൂണ്ടിക്കാട്ടി.   

 

സ്ഥാപനത്തിന്‍റെ ഈ ഉയര്‍ന്ന വിജയശതമാനത്തിനു പിന്നില്‍ വിദ്യാര്‍ഥികളുടെ നിലവാരവും കഠിനാധ്വാനവുമാണെന്നു ബ്രില്യന്‍റ് സ്റ്റഡി സെന്‍റര്‍ ഡയറക്ടേഴ്സ് പറയുന്നു. ‘‘ഒരു സ്ക്രീനിങ് പ്രക്രിയ വഴിയാണ് എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷ വിജയിക്കാൻ അഭിരുചിയും ആത്മസമര്‍പ്പണവുമുള്ള വിദ്യാര്‍ഥികളെ ബ്രില്യന്‍റ് തിരഞ്ഞെെടുക്കുന്നത്. പൂര്‍ണ മനസ്സോടെ അവര്‍ പഠിച്ചാല്‍ വിജയം ഉറപ്പാണെന്ന പ്രചോദനം ഞങ്ങളിവിടെ നല്‍കുന്നു.’’തങ്ങളല്ല, ഇവിടെയെത്തിയ ആയിരക്കണക്കിനു വിദ്യാര്‍ഥികളാണു സ്ഥാപനത്തിനു പെരുമ നല്‍കിയതെന്നു ബ്രില്യന്‍റ് സ്റ്റഡി സെന്‍റര്‍ ഡയറക്ടേഴ്സ്  ആവര്‍ത്തിക്കുന്നു. 

 

റിപ്പീറ്റേഴ്സ് ബാച്ചിലായി ബ്രില്യന്‍റില്‍ ഇപ്പോള്‍ 15,000നു മുകളില്‍ വിദ്യാര്‍ഥികളുണ്ട്. പ്ലസ് 1, പ്ലസ് 2 പഠനത്തിന്‍റെ ഭാഗമായി പ്രവേശന പരീക്ഷ പരിശീലനം നടത്തുന്ന വേറെയും 16,000 വിദ്യാര്‍ഥികള്‍ സ്ഥാപനത്തില്‍ എൻറോൾ ചെയ്തിട്ടുണ്ട്. ഐഐടി-ജെഇഇ പ്രവേശനത്തിനു മുന്നോടിയായുള്ള ഫൗണ്ടേഷന്‍ കോഴ്സിന്‍റെ പ്രയോജനം 4000 ത്തോളം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്നു. ക്രാഷ് കോഴ്സ് ബാച്ചുകളിലായി 10,000 ത്തോളം മറ്റു വിദ്യാര്‍ഥികളും ബ്രില്യന്‍റിന്‍റെ ഭാഗമാകുന്നു. 

 

കോവിഡ്-19 മഹാമാരി രാജ്യത്തെ മുഴുവന്‍ എന്‍ട്രന്‍സ് പരിശീലന മേഖലയ്ക്കും മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. മഹാമാരി കാലഘട്ടത്തില്‍ ഓണ്‍ലൈനിലേക്കു ചുവട് മാറ്റിയ ആദ്യ കോച്ചിങ് സ്ഥാപനങ്ങളില്‍ ഒന്നാണു ബ്രില്യന്‍റ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ ബ്രില്യന്‍റിനു സാധിച്ചതായി ബ്രില്യന്‍റ് സ്റ്റഡി സെന്‍റര്‍ ഡയറക്ടേഴ്സ് പറയുന്നു. ‘‘വിഡിയോ പാഠഭാഗങ്ങള്‍ നിര്‍മിക്കാനായി സ്റ്റുഡിയോകള്‍ക്കു ഞങ്ങള്‍ രൂപം നല്‍കി. വളരെ വേഗം ഓണ്‍ലൈനിലേക്കു പരിശീലന പരിപാടി മാറ്റാനുള്ള സംവിധാനം ഞങ്ങള്‍ക്കുണ്ടായിരുന്നു. വെല്ലുവിളി നിറഞ്ഞ കോവിഡ് കാലഘട്ടത്തിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ ഇതു മൂലം ബ്രില്യന്‍റിനു കഴിഞ്ഞു. ഈ വര്‍ഷം പ്രവേശനത്തില്‍ റെക്കോര്‍ഡ് വർധനയാണ് ബ്രില്യന്‍റില്‍ ഉണ്ടായിരിക്കുന്നത്.’’– ബ്രില്യന്‍റ് സ്റ്റഡി സെന്‍റര്‍ ഡയറക്ടേഴ്സ് പറയുന്നു.

 

അനിമേഷൻ, ഒാഗ്‌മെന്റഡ് റിയാലിറ്റി തുടങ്ങിയ നുതന സാങ്കേതിക വിദ്യകൾ ഉൾക്കൊള്ളിച്ചുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കാനാരംഭിച്ചതു മുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്‍പ്പെടെ ലോകത്തിന്‍റെ വിവിധ കോണുകളില്‍നിന്നു പുതിയ എൻറോള്‍മെന്‍റ് ബ്രില്യന്‍റില്‍ നടക്കുന്നുണ്ടെന്നും  ബ്രില്യന്‍റ് സ്റ്റഡി സെന്‍റര്‍ ഡയറക്ടേഴ്സ്  ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളിലേക്കു കൂടുതല്‍ ഇറങ്ങിച്ചെല്ലാന്‍ പുതിയ സാങ്കേതിക വിദ്യകളെ എങ്ങനെയെല്ലാം ഉപയോഗപ്പെടുത്താമെന്നതിന്‍റെ സാധ്യതകളും ബ്രില്യന്‍റ് തേടുന്നുണ്ട്. ‘‘കാര്യക്ഷമമായി നടത്തപ്പെടുന്ന ഹോസ്റ്റലുകള്‍, ലൈബ്രറികള്‍, മെസ്സ് സേവനങ്ങള്‍ എന്നിങ്ങനെ പഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്കു മികച്ച സൗകര്യങ്ങളാണ് ബ്രില്യന്‍റ് ഒരുക്കുന്നത്. അനുഭവ സമ്പന്നരായ അധ്യാപകര്‍ തന്നെയാണ് കോഴ്സുകള്‍ കൈകാര്യം ചെയ്യുന്നതെന്നും സ്ഥാപനം ഉറപ്പു വരുത്തുന്നു.’’ ബ്രില്യന്‍റ് സ്റ്റഡി സെന്‍റര്‍ ഡയറക്ടേഴ്സ് പറഞ്ഞു. 

 

മനുഷ്യത്വപരമായ ഒരു ദൗത്യം കൂടിയാണു ബ്രില്യന്‍റ് ഏറ്റെടുക്കുന്നതെന്നും ബ്രില്യന്‍റ് സ്റ്റഡി സെന്‍റര്‍ ഡയറക്ടേഴ്സ്  കൂട്ടിച്ചേര്‍ക്കുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ നിരവധി വിദ്യാര്‍ഥികള്‍ക്കു ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കാനുള്ള കരുത്ത് സൗജന്യമായി  ബ്രില്യന്‍റ് ഇക്കാലയളവില്‍ നല്‍കി. ഇതിനെല്ലാം പുറമേ ഇന്ത്യന്‍ മൂല്യങ്ങളില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസം കുട്ടികള്‍ക്കു ലഭ്യമാക്കുന്നതിലും സ്ഥാപനം ശ്രദ്ധ പുലര്‍ത്തുന്നു. കോട്ടയത്തെ മുത്തോലിയിലും എറണാകുളത്തെ തേവരയിലുമാണു ബ്രില്യന്‍റിന്‍റെ മുഖ്യ ക്യാംപസുകള്‍. കൂടാതെ കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവിടങ്ങളിലും സെൻററുകൾ പ്രവർത്തിക്കുന്നു. അധികമാരും അറിയപ്പെടാതെ കിടന്നിരുന്ന മുത്തോലി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതത്തിലും ബ്രില്യന്‍റ് വളരെ വലിയ മാറ്റങ്ങള്‍ വരുത്തി. ബ്രില്യന്റ് ഇവിടെ ക്യാംപസ് ആരംഭിച്ച ശേഷം പ്രദേശത്തെ ജനങ്ങള്‍ക്കു നിരവധി വരുമാന മാര്‍ഗ്ഗങ്ങള്‍ ഉണ്ടാകുകയും അവര്‍ സാമ്പത്തികമായി അഭിവൃദ്ധിപ്പെടുകയും ചെയ്തു. രാജസ്ഥാനിലെ കോട്ടയ്ക്ക് സമാനമായി കേരളത്തിലെ എന്‍ട്രന്‍സ് പരിശീലന മികവിന്‍റെ കേന്ദ്രമെന്ന നിലയില്‍ മുത്തോലി എന്ന ചെറുഗ്രാമത്തെ അടയാളപ്പെടുത്താനും ബ്രില്യന്‍റ് സ്റ്റഡി സെന്‍ററിനു സാധിച്ചു. 

 

മെഡിക്കൽ - എഞ്ചിനീയറിംഗ്  വിദ്യാഭ്യാസ മേഖലയിലെ വാർത്തകളും വിശേഷങ്ങളുമായി ബ്രില്യന്റിന്റെ യുട്യൂബ് ചാനൽ വിദ്യാർഥികൾക്ക് വളരെ സഹായകരമാണ്. ഇവിടെ ക്ലിക്ക് ചെയ്യുക

 

 

English Summary : Success story of Brilliant Study Centre Pala Campus for Entrance Coaching

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com