പുതിയ അധ്യയന വർഷം ആരംഭിക്കാൻ 5 ദിവസം ബാക്കി; സ്കൂൾ താൽക്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി
Mail This Article
തിരുവനന്തപുരം ∙ സർക്കാർ സ്കൂളുകളിൽ അധ്യാപക–അനധ്യാപക ഒഴിവുകളിലെ താൽക്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലൂടെ നടത്തണമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് എംപ്ലോയ്മെന്റ് ഡയറക്ടറുടെ കത്ത്. തീരുമാനം വ്യക്തമാക്കാതെ പൊതുവിദ്യാഭ്യാസ ഡയറക്ടർ കത്ത് വിദ്യാഭ്യാസ ഉപ ഡയറക്ടർമാർക്ക് ‘തുടർനടപടികൾക്ക്’ അയച്ചുകൊടുത്തു. വകുപ്പ് ഉത്തരവില്ലാതെ എന്തു നടപടി സ്വീകരിക്കണമെന്ന ആശയക്കുഴപ്പത്തിലാണ് ഉപഡയറക്ടർമാർ.
പുതിയ അധ്യയന വർഷം ആരംഭിക്കാൻ 5 ദിവസമേ ബാക്കിയുള്ളൂ. ഒഴിവുകൾ നികത്തുന്നതിനുള്ള അഭിമുഖം മിക്ക സ്കൂളുകളിലും ആരംഭിച്ചുകഴിഞ്ഞു. പിടിഎയുടെ (അധ്യാപക– രക്ഷാകർത്യ സമിതി) നേതൃത്വത്തിൽ അപേക്ഷകരെ വിളിച്ച് അഭിമുഖം നടത്തിയാണു നിയമനം. എന്നാൽ, ഇതിനു പകരം ഒഴിവുകൾ നിയമപ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിച്ച് നിയമനം നടത്തണമെന്നാണ് എംപ്ലോയ്മെന്റ് ഡയറക്ടറുടെ കത്തിൽ പറയുന്നത്. എക്സ്ചേഞ്ചുകളിൽനിന്നു യോഗ്യതയും സംവരണവും അടക്കമുള്ള വ്യവസ്ഥകൾ പരിഗണിച്ചുനൽകുന്ന പട്ടികയിലുള്ളവരുടെ അഭിമുഖം നടത്തി താൽക്കാലിക നിയമനം നടത്തണമെന്നാണു നിർദേശം.
ഒഴിവുകൾ നികത്താൻ വൈകുമെന്ന് ആശങ്ക
എംപ്ലോയ്മെന്റ് ഡയറക്ടർ ഈമാസം പത്തിന് അയച്ച കത്ത് തുടർനടപടികൾക്കെന്ന പേരിൽ ബുധനാഴ്ചയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ ജില്ലകളിലേക്ക് അയച്ചത്. ഈ നടപടിക്രമം പാലിച്ചുനീങ്ങിയാൽ സ്കൂളുകളിലെ ഒഴിവുകൾ നികത്താൻ വൈകുമെന്ന ആശങ്ക വിദ്യാഭ്യാസ വകുപ്പ് അധികൃതർ പങ്കുവയ്ക്കുന്നുണ്ട്. എന്നാൽ, സർക്കാർ ഉത്തരവുകളുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിലുള്ള നിർദേശമായതിനാൽ തള്ളാനും കഴിയാത്ത അവസ്ഥയാണ്. വ്യക്തതയുള്ള ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് നൽകണമെന്നാണു താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ ആവശ്യം.
Content Summary : School temporary vacancies to be filled through employment exchanges in Kerala