ADVERTISEMENT

ഒഎംആർ ഉത്തരക്കടലാസ് നശിപ്പിച്ചശേഷം കേരള സർവകലാശാലയിൽ 2008ൽ ഇരുനൂറോളം അസിസ്റ്റന്റുമാരെ നിയമിച്ചതിന്റെ ഉത്തരവാദികളെ കണ്ടെത്താനാവില്ലെന്നും തെളിവുകൾ ലഭ്യമല്ലാത്തതിനാൽ കേസ് എഴുതിത്തള്ളണമെന്നുമുള്ള ക്രൈം ബ്രാഞ്ചിന്റെ ആവശ്യം വിജിലൻസ് കോടതി തള്ളി. കേസിൽ പുനരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കാൻ തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി ജി.ഗോപകുമാർ നിർദേശിച്ചു. 

ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണം ഹൈക്കോടതി ഉത്തരവിനു വിരുദ്ധമാണെന്നും  ഉദാസീനമായാണ് പുതിയ റിപ്പോർട്ട് സമർപ്പിച്ചതെന്നും ഉത്തരവിൽ പറയുന്നു. റിപ്പോർട്ട് അപൂർണമായതിനാൽ ഹൈക്കോടതി നിർദേശിച്ചപ്രകാരമുള്ള റിപ്പോർട്ട് 3 മാസത്തിനകം വിജിലൻസ് കോടതി മുൻപാകെ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു. 

 

പരീക്ഷ എഴുതാത്തവർപോലും റാങ്ക് ലിസ്റ്റിൽ ഇടംപിടിച്ചെന്നും ഉത്തരക്കടലാസുകൾ നശിപ്പിച്ചശേഷം ചിലർക്ക് ഉയർന്ന റാങ്കുകൾ നൽകിയതായും മാർക്ക് സൂക്ഷിച്ച വിസിയുടെ ലാപ്‌ടോപ് മോഷണം പോയതായും ഉപലോകായുക്ത അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 40,000 പേർ എഴുതിയ ഒഎംആർ പരീക്ഷയിൽ 2401 പേരുടെ ഷോർട് ലിസ്റ്റ് തയാറാക്കി ഇന്റർവ്യൂ നടത്തി 1401 പേരുടെ റാങ്ക് ലിസ്റ്റാണു പ്രസിദ്ധീകരിച്ചത്. 181 പേർക്കു നിയമനം നൽകി. തുടർന്നാണു നിയമനങ്ങൾ ലോകായുക്ത സ്റ്റേ ചെയ്തത്. ഈ കേസാണ് എഴുതിത്തള്ളാൻ ക്രൈം ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. കേസുമായി ബന്ധപ്പെട്ട അസിസ്റ്റന്റുമാരുടെ നിയമനങ്ങൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവച്ചതും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. 

 

സിപിഎം സഹയാത്രികരുടെ ബന്ധുക്കൾക്കു നിയമനം നൽകാൻ ഉത്തരക്കടലാസുകൾ നശിപ്പിക്കുകയായിരുന്നെന്നും ഉത്തരവാദികളെ ക്രൈം ബ്രാഞ്ചിനു കണ്ടെത്താനാവാത്ത സാഹചര്യത്തിൽ കേസ് സിബിഐയ്ക്കു കൈമാറണമന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി ഗവർണർക്കു നിവേദനം നൽകിയിട്ടുണ്ട്.  അസിസ്റ്റന്റ് നിയമനം ശരിവച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരായ അപ്പീൽ ഹൈക്കോടതി ഡിവിഷൻ െബഞ്ചിന്റെ പരിഗണനയിലാണ്. 

 

Content Summary : Court orders re-investigation in Kerala university recruitment Scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com