ADVERTISEMENT

മുൻവിധിയോടെ ആളുകളെ വിലയിരുത്തുന്ന സ്വഭാവം  പലർക്കുമുണ്ട്. ആദ്യ കാഴ്ചയിൽത്തന്നെ അവൻ അല്ലെങ്കിൽ അവൾ ഇങ്ങനെയാണെന്ന് ചാടിക്കയറി ഉറപ്പിച്ചു കളയും. അതൊക്കെ വെറും തെറ്റിദ്ധാരണയാണെന്ന് ഏറെ വൈകി തിരിച്ചറിവു ലഭിക്കുകയും ചെയ്യും. ഒറ്റനോട്ടത്തിൽ ഒരു യാത്രക്കാരനെ വിലയിരുത്തിയതിനെപ്പറ്റിയും അതിനെത്തുടർന്നു സംഭവിച്ച അമളിയെപ്പറ്റിയുമുള്ള അനുഭവം പങ്കുവയ്ക്കുകയാണ് കെഎസ്ആർടിസി ബസ് കണ്ടക്ടറായി ജോലി ചെയ്യുന്ന അരുൺ പ്ലാങ്ങൽ.

കെഎസ്ആർടിസി എന്ന വടവൃക്ഷത്തിലേക്ക് 2011 മാർച്ച് മുതലാണ് കണ്ടക്ടറായി പറന്നിറങ്ങിയത്. നിന്റെ ഈ മൂക്കിൻതുമ്പത്തുള്ള ദേഷ്യവും കൊണ്ട് കണ്ടക്ടറാവാൻ ചെന്നാൽ നാട്ടുകാർ പഞ്ഞിക്കിടും എന്ന സുഹൃത്തുക്കളുടെ സ്‌നേഹപൂർവമായ ഉപദേശവും കേട്ട് അങ്ങനെ ഒരു സാഹചര്യം ഉണ്ടാക്കില്ല എന്ന പ്രതിജ്ഞയുമെടുത്തു കൊണ്ടാണ് തിരുവനന്തപുരം സിറ്റി ഡിപ്പോയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ദൈവകടാക്ഷമുള്ളതു കൊണ്ടായിരിക്കാം ഇത് വരെയും പ്രതിജ്ഞ പാലിക്കാൻ സാധിച്ചിട്ടുള്ളത്.

ജോലിയിൽ പ്രവേശിക്കുന്ന ആദ്യ കാലഘട്ടത്തിൽ സ്ഥിരമായി ഒരു നിശ്ചിത റൂട്ടോ ബസോ ഡ്രൈവറോ ആർക്കും ലഭിക്കാറില്ല. അതിലേക്കായി ഓപ്‌ഷൻ വിളിക്കുന്ന സമയത്ത് നമുക്ക് ഇഷ്ടമുള്ള ഡ്യൂട്ടി പിന്നീട് തിരഞ്ഞെടുക്കാൻ മാത്രമേ പറ്റൂ. അങ്ങനെ ആദ്യത്തെ ഓപ്‌ഷനിൽ ലഭിച്ചത് സിറ്റി ഡിപ്പോയിലെ ഡ്യൂട്ടി നമ്പർ 12 ആയിരുന്നു. തിരുവനന്തപുരം നഗരത്തിൽനിന്നു 15 കിലോമീറ്റർ അകലെയുള്ള വെങ്ങാനൂരിൽനിന്നു മുക്കോലയിലേക്കുള്ള ഒരു ബൈറൂട്ട് സർവീസ്. ആകെ ആ റൂട്ടിൽ ഉള്ളത് ഞങ്ങളുടെ ബസ് മാത്രമാണ്. വെങ്ങാനൂർ സ്കൂളിൽ പോകുന്ന കുഞ്ഞുങ്ങൾക്കും മുക്കോല ബിവറേജസിൽ പോകുന്ന ചേട്ടന്മാർക്കും ഞങ്ങൾ കാണപ്പെട്ട ദൈവങ്ങളായി.

മുക്കോലയെന്നത് ഒരു ജൂനിയർ പെരുമ്പാവൂരാണ്. ഭായിമാരുടെ ലോകം. രാവിലെ 7 മണിക്ക് കിഴക്കേക്കോട്ടയിലേക്കും വൈകിട്ട് 5.40ന് മുക്കോലയിലേക്കുമുള്ള ട്രിപ്പ് ഒരു ഹിന്ദി ക്ലാസ് പോലെയാണ്. കേട്ടാൽ ചെവിയിൽ കൂടി കിളി പറന്നു പോകുന്ന ഹിന്ദിയുമായ് ഭായിമാരും മുറി ഹിന്ദിയുമായി ഞാനും അരങ്ങു തകർക്കുമ്പോൾ ബസ്സിലുള്ള മലയാളി യാത്രക്കാർ അന്തം വിട്ടു നിൽക്കും.

“ഹോ നമ്മുടെ കണ്ടക്ടർ പയ്യൻ ഭയങ്കര ഹിന്ദി തന്നെ” എന്ന് യാത്രക്കാർ പറയുമ്പോൾ ഹിന്ദി അറിയാവുന്ന ആരും ബസ്സിൽ ഇല്ലാത്തത് എന്റെ ഭാഗ്യമെന്ന് കരുതി ഞാൻ ഞെളിഞ്ഞു നിൽക്കും.

അങ്ങനെ ആ ദിവസമെത്തി. വൈകിട്ട് 5.40 നുള്ള ട്രിപ്പ്. മണ്ണിട്ടാൽ തറയിൽ വീഴാത്ത അത്ര തിരക്ക്. ജോലിയൊക്കെ കഴിഞ്ഞു മടങ്ങി വരുന്ന ഭായിമാരും ഓഫിസ് വിട്ടു വീട്ടിലേക്ക് മടങ്ങുന്ന ജീവനക്കാരും ഒക്കെയായി ബസ്സിൽ ഗംഭീര തിരക്ക്. കിദർ ജാനാ ഹേ എന്ന ചോദ്യത്തിന് ഇറങ്ങാനുള്ള സ്ഥലം കൃത്യമായി പറയുന്ന ഭായിമാരെ കണ്ട് പണ്ട് യൂണിയൻ കോളജിൽ ഹിന്ദി പഠിപ്പിച്ച രാജേന്ദ്രൻ സാറിന് ഞാൻ നന്ദി പറഞ്ഞു. വണ്ടി ഓടുകയാണ്. ഒരു ഏഴെട്ട് കിലോമീറ്റർ കഴിഞ്ഞു വണ്ടി പൂങ്കുളം എന്ന സ്ഥലത്തെത്തി. കുറേപ്പേർ ഇറങ്ങി, കുറേപ്പേർ കയറി. അതാ ബസ്സിലേക്ക് വരുന്നു കഥയിലെ നായകൻ (അല്ല എന്റെ വില്ലൻ)

വായിൽ നിറച്ചു പാൻ പരാഗും തലയിൽ എണ്ണയുമായി ഒരാൾ. ആൾ ഭായിയാണെന്ന് ഒറ്റനോട്ടത്തിൽ ഞാൻ ഉറപ്പിച്ചു. രാജേന്ദ്രൻ സാറിനെ മനസ്സിലോർത്ത് സ്ഥിരം ചോദ്യം ആവർത്തിച്ചു.

‘‘കിദർ ജാനാ ഹേ?. ഭയ്യാ തുംകൊ കിദർ ജാനാ ഹേ?’’

എന്റെ ചോദ്യത്തിന്റെ ആഘാതത്തിൽ ഭായിയുടെ വായിലുണ്ടായിരുന്ന പാൻപരാഗ് ഉള്ളിൽപോയോ എന്നൊരു സംശയം. ഭായി പയ്യെ എന്റടുത്തോട്ട് വന്നു ചേർന്നുനിന്ന് രഹസ്യമായി പറഞ്ഞു.

അണ്ണാ, എനിക്ക് ഹിന്ദി അത്ര വശമില്ല. എനിക്ക് കോളിയൂർ വരെ പോണം. നിങ്ങൾ എത്ര രൂപയാണെന്ന് പറഞ്ഞാൽ ഞാൻ അതങ്ങ് തരാം. നിന്നിടത്ത് ബസ്സ് പിളർന്നു ഭൂമിക്കടിയിൽ  പോയാൽ മതിയെന്നായിരുന്നു ആ ആ നിമിഷം എന്റെ ചിന്ത. പക്ഷേ അത് പ്രായോഗികമല്ലാത്തതിനാൽ ഞാൻ ഓടി ഡ്രൈവർ ചേട്ടന്റെ അടുത്ത് പോയി കുടുംബവിശേഷങ്ങളൊക്കെ ചോദിച്ചതിന് ശേഷം ഭായി ഇറങ്ങണമെന്ന് പറഞ്ഞ കോളിയൂർ കഴിഞ്ഞതിന് ശേഷം തിരികെ ബസ്സിന് പിൻഭാഗത്തേക്കെത്തി.

പിന്നീട് നോക്കീം കണ്ടും മാത്രമേ ഞാൻ ബസ്സിൽ ഹിന്ദി സംസാരിച്ചിട്ടുള്ളൂ.

Manorama Online Career Work Experience Series Arun Plangal Representative Image
അരുൺ പ്ലാങ്ങൽ

പ്രിയ വായനക്കാരേ, ജോലിസ്ഥലത്തെ ഇത്തരം രസകരമായ അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ Work Experience എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Career Work Experience Series - Arun Plangal Memoir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com