പ്രധാനാധ്യാപകൻ ചെരുപ്പൂരി അധ്യാപികയെത്തല്ലി; കാരണം സ്കൂളിൽ വൈകിയെത്തിയത്...
Mail This Article
കുട്ടികൾക്ക് മാതൃകയാകേണ്ടത് ഗുരുക്കന്മാരാണ്. എന്നാൽ ആ ഗുരുക്കന്മാർ തന്നെ സ്കൂളിൽ വന്ന് അടിപിടി കൂടിയാലോ?. കുട്ടികൾക്ക് തെറ്റായ മാതൃക കാട്ടുന്ന ഒരു പ്രധാനാധ്യാപകന്റെ വിഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ഉത്തർ പ്രദേശിലെ ലംഖിംപൂരിലെ മഹാൻഗുഖേര എന്ന സർക്കാർ സ്കൂളിലെ പ്രധമാധ്യാപകൻ സഹപ്രവർത്തകയായ അധ്യാപികയെ ഷൂസുകൊണ്ട് അടിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഏറെ ഞെട്ടലോടെയാണ് ആളുകൾ ആ ദൃശ്യങ്ങൾ കണ്ടത്.
അധ്യാപിക സ്കൂളിൽ വൈകിയെത്തിയതിന്റെ പേരിലായിരുന്നു മർദനം എന്ന രീതിയിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്. വിഡിയോയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രധമാധ്യാപകനെ സസ്പെൻഡ് ചെയ്തതായി ബേസിക് ശിക്ഷാ അധികാരി ലക്ഷ്മികാന്ത് പാണ്ഡേ അറിയിച്ചു.
ശിക്ഷാമിത്ര എന്ന അധ്യാപിക സ്കൂളിലെത്താൻ വൈകിയതിനാണ് അജിത് വർമ എന്ന പ്രധമാധ്യാപകൻ ഷൂസുകൊണ്ട് തല്ലിയതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രധമാധ്യാപകനെക്കുറിച്ച് അധ്യാപിക ഖേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും എല്ലാ ദിവസവും ഹാജർ മാർക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ പ്രധമാധ്യാപകൻ തന്നെ ഉപദ്രവിക്കാറുണ്ടെന്നും അധ്യാപിക പരാതിയിൽ പറയുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ അധ്യാപികയുടെ ആരോപണങ്ങൾ നിഷേധിച്ച പ്രധമാധ്യാപകൻ പറയുന്നത് അധ്യാപിക തന്നെ തല്ലാനായി കൈ ഉയർത്തിയപ്പോഴാണ് താനവരെ മർദിച്ചതെന്നാണ്.
എന്തിന്റെ പേരിലായാലും ഒരു വ്യക്തിയെ ഇങ്ങനെ അപമാനിച്ചത് ക്ഷമിക്കാനാകാത്ത തെറ്റാണെന്നും സഹപ്രവർത്തകരുടെയും വിദ്യാർഥികളുടെയും മുന്നിൽ വച്ച് അധ്യാപികയോട് ഇത്രയും ക്രൂരമായി പ്രതികരിച്ചത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും പറഞ്ഞുകൊണ്ടാണ് ആളുകൾ വിഡിയോ സമൂഹമാധ്യമങ്ങളിൽ രോഷത്തോടെ പങ്കുവയ്ക്കുന്നത്. ഗുരുവിനെ അതും ഒരു സ്ത്രീയെ ഇത്രയും നീചമായ രീതിയിൽ ഉപദ്രവിച്ച പ്രധമാധ്യാപകൻ തന്റെ പ്രവർത്തിയിലൂടെ എത്ര മോശം സന്ദേശമാണ് വിദ്യാർഥികൾക്ക് നൽകാൻ ശ്രമിക്കുന്നതെന്നും ആളുകൾ അടക്കാനാകാത്ത ദേഷ്യത്തോടെ ചോദിക്കുന്നു.
Content Summary : UP Govt school principal thrashes female teacher with shoes for coming late