അവരെ കാത്തിരിക്കുന്നത് 30 ലക്ഷം രൂപയ്ക്കു മുകളിൽ വാർഷിക ശമ്പളമുള്ള ജോലി; ഗ്രാമത്തിലെ കലാലയം വിദ്യാർഥികളെ ഒരുക്കിയതിങ്ങനെ...
Mail This Article
കണ്ണൂർ∙ ഇതൊരു ചെറിയ കഥയാണ്. വലിയ സ്വപ്നങ്ങളിലേക്കു ചുവടു വയ്ക്കുന്നൊരു ഉൾഗ്രാമ കോളജിന്റെ കഥ. കാസർകോട് ജില്ലയിലെ ഉൾഗ്രാമമായ രാജപുരം സെന്റ് പയസ് ടെൻത് കോളജിൽ നിന്നാണീ വിജയകഥ.
രാജപുരം സെന്റ് പയസ് ടെൻത് കോളജിൽ നടന്ന അദ്ഭുതം
രാജപുരം സെന്റ് പയസ് ടെൻത് കോളജിൽ ഇക്കൊല്ലം ഏപ്രിലിൽ ബിബിഎ പൂർത്തിയാക്കിയ 40 വിദ്യാർഥികളിൽ 10 വിദ്യാർഥികൾ മികവിന്റെ കേന്ദ്രങ്ങൾ എന്നറിയപ്പെടുന്ന കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ മാനേജ്മെന്റ് സ്റ്റഡീസ് ബിരുദാനന്തര ബിരുദ കോഴ്സുകൾക്ക് പ്രവേശനം നേടി. വിദ്യാർഥികളും പ്രവേശനം ലഭിച്ച സ്ഥാപനങ്ങളും : കെ.നിഖില (ഐഐടി ധൻബാദ്), പി.എം.ദിവ്യലക്ഷ്മി (ഐഐഐടി അലഹബാദിലും എൻഐടി അലഹബാദിലും പ്രവേശനം ലഭിച്ചു. ചേരുന്നത് ഐഐഐടിയിൽ) , എമൽഡ നെൽസൺ (എംഎൻഐടി ജയ്പൂർ), പി.ദിവ്യ (എൻഐടി കാലിക്കറ്റ്), കെ.എൻ.വിഷ്ണുവർധൻ, ബി.സുബിന്യ,ഐതിഹ്യ മനോഹർ,എം.വി.ശ്യാമംഗന, റായിബ് ഇബ്രാഹിം,പി.ശ്രീലക്ഷ്മി (6 പേരും എൻഐടി ഹാമിർപൂർ), എന്നിവയിലായാണ് 10 വിദ്യാർഥികൾ ഉപരിപഠനം നേടുക.
മികച്ച സിഎടി (കോമൺ അഡ്മിഷൻ ടെസ്റ്റ്) സ്കോർ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണു പ്രവേശനം ലഭിച്ചത്. ഇവരടക്കം കഴിഞ്ഞ 5 വർഷത്തിനിടെ കോളജിലെ 25 വിദ്യാർഥികൾക്ക് വിവിധ മികവു കേന്ദ്രങ്ങളിൽ ഉപരിപഠനത്തനു പ്രവേശനം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം റാഞ്ചി ഐഐഎമ്മിൽ അധ്യാപകനായി ചേർന്ന ഡോ. രഞ്ജിത്ത് ഇതേ കോളജിലെ പൂർവ വിദ്യാർഥിയാണ്. മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിലെ എല്ലാ അധ്യാപകർക്കും പിഎച്ച്ഡി ഉള്ളതും വിദേശത്ത് അടക്കമുള്ള മികച്ച സ്ഥാപനങ്ങളിൽ പഠിച്ച അനുഭവം ഉള്ളതുമാണു തീർത്തും ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഈ കോളജിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ സഹായിച്ചതെന്ന് അധ്യാപകനായ ഡോ.ഷിനോ പി.ജോസ് പറഞ്ഞു.
‘മികവിന്റെ കേന്ദ്രങ്ങളിൽ പിജിക്കു പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നതു 30 ലക്ഷം രൂപയ്ക്കു മുകളിലുള്ള വാർഷിക ശമ്പളമാണ്. കാസർകോട്ടെ, പിന്നാക്ക ഗ്രാമങ്ങളിൽ നിന്നു വരുന്ന, 90 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണു സുവർണ നേട്ടത്തിലെത്തി നിൽക്കുന്നത്. പല വിദ്യാർഥികളും കോളജിലെത്തിയ ശേഷമാണ് ഐഐടി പോലുള്ള സ്ഥാപനങ്ങളെ പറ്റി കേൾക്കുന്നതു പോലും. – ഷിനോ പി. ജോസ് പറഞ്ഞു.
ഉൾഗ്രാമത്തിൽ നിന്നുയരുന്ന തീപ്പൊരി
കർണാടക അതിർത്തിയിലുള്ള പാണത്തൂരിനടുത്ത്, തീർത്തും പിന്നാക്കാവസ്ഥയിലുള്ള രാജപുരത്താണ് 1995ൽ സെന്റ് പയസ് ടെൻത് കോളജ് സ്ഥാപിതമായത്. ഈ എയ്ഡഡ് കോളേജാണ് ഈ പ്രദേശത്തുള്ളവർക്ക് ഉന്നത വിദ്യാഭ്യാസം നേടാനുള്ള ഏക വിദ്യാഭ്യാസ സ്ഥാപനം. ബിബിഎക്കു പുറമെ ബികോം, ഇക്കണോമിക്സ്, മൈക്രോബയോളജി, കംപ്യൂട്ടർ സയൻസ്, ഫിസിക്സ്, ലൈഫ് സയൻസ് എന്നീ ബിരുദ വിഷയങ്ങളിലായി 800 വിദ്യാർഥികൾ പഠിക്കുന്ന ചെറിയൊരു കോളജ്. പക്ഷേ, കോളജിനു തുടർച്ചയായി നാഷണനൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) എ ഗ്രേഡ് തുടർച്ചയായി ലഭിക്കുന്നു. വിദ്യാർഥികളുടെ നേട്ടങ്ങൾ തന്നെ പ്രധാന കാരണം. വിദ്യാർഥികളിലൂടെ ഇവിടെ ഇക്കൊല്ലം പിറന്നതൊരു ചരിത്രമാണ്. അതാണീ ചെറിയ കഥ. കേരളത്തിൽ തന്നെ ആദ്യമായി എയ്ഡഡ് മേഖലയിൽ ബിബിഎ കോഴ്സ് ആരംഭിച്ച കോളജ് ആണ് സെന്റ് പയസ് ടെൻത്.
വൺഡേ വണ്ടറല്ല, ഈ നേട്ടങ്ങൾ
2011 മുതൽ തന്നെ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം, വിദ്യാർഥികളെ മികവിന്റെ കേന്ദ്രങ്ങളിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു. ഇതിനായി പ്രത്യേക പരിശീലനം നൽകി. 2016 മുതൽ അതിനു ഫലം കണ്ടു തുടങ്ങി. വർഷം തോറും രണ്ടു വിദ്യാർഥികളെങ്കിലും ഇത്തരം സ്ഥാപനങ്ങളിൽ പ്രവേശനം നേടിത്തുടങ്ങി. കോമൺ അഡ്മിഷൻ ടെസ്റ്റിന് സർവകലാശാല പരീക്ഷകൾക്ക് തുല്യമായ പ്രാധാന്യം നൽകി. ഓൺലൈൻ പരിശീലന കോഴ്സുകൾക്ക് ചേരാനും വിദ്യാർഥികളെ പ്രേരിപ്പിച്ചു. താൽപര്യമുള്ള വിദ്യാർഥികളുടെ വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കി, ക്യാറ്റ് പരീക്ഷയ്ക്കായി തയാറെടുപ്പും വിലയിരുത്തലും നടത്തി. ‘രാജപുരം കോളജിൽ അധ്യാപകർ വിദ്യാർഥികളെ സ്വപ്നം കാണാൻ പഠിപ്പിക്കുന്നുവെന്ന’, വിദ്യാർഥി എമൽഡ നെൽസണിന്റെ വാക്കുകളിലുണ്ട്, ആ ശ്രമങ്ങളെല്ലാം.
Content Summary : How St Pius X College, Rajapuram provide great opportunities for students