ADVERTISEMENT

തിരുവനന്തപുരം ∙ യുജി, പിജി പ്രോഗ്രാമുകളിൽ ഇന്റേണൽ അസസ്മെന്റിനുള്ള വെയ്റ്റേജ് 40% ആയി ഉയർത്തണമെന്നു പരീക്ഷാ പരിഷ്കരണ കമ്മിഷൻ സർക്കാരിനു ശുപാർശ നൽകി. ഡിഗ്രിക്ക് ഇപ്പോൾ 20% ആണ് വെയ്റ്റേജ്. മോഡറേഷൻ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ശുപാർശകൾ എത്രയും വേഗം നടപ്പാക്കുമെന്നു മന്ത്രി ആർ.ബിന്ദു അറിയിച്ചു. മറ്റു ശുപാർശകൾ ചുവടെ:

 

∙ 40% ഇന്റേണൽ അസസ്മെന്റിൽ 50% എഴുത്തുപരീക്ഷയിലൂടെയാകണം. ഇതിൽ ഭൂരിഭാഗവും ഹ്രസ്വ ഉത്തര ചോദ്യങ്ങളായിരിക്കും. ബാക്കി 50% കുറഞ്ഞത് 3 വ്യത്യസ്ത മൂല്യനിർണയ രീതികളിൽ വിലയിരുത്തണം. ഹാജരിനുള്ള വെയ്റ്റേജ് നിർത്തലാക്കണം. ഇന്റേണൽ അസസ്മെന്റ് ഫലം അവസാന സെമസ്റ്റർ പരീക്ഷയ്ക്കു രണ്ടാഴ്ച മുൻപെങ്കിലും പ്രസിദ്ധീകരിക്കണം.

 

∙ ഇന്റേണൽ അസസ്മെന്റ് പരാതി പരിഹാരത്തിനു ഡിപ്പാർട്മെന്റ്, കോളജ്, യൂണിവേഴ്സിറ്റി എന്നിങ്ങനെ ത്രിതല സംവിധാനം വേണം. മനഃപൂർവമല്ലാത്ത വീഴ്ചകൾക്കു ശിക്ഷ പാടില്ല. ഇന്റേണൽ, എക്സ്റ്റേണൽ മാർക്കുകളിലെ വലിയ വ്യത്യാസം പരിശോധിക്കാൻ സംവിധാനം വേണം.

 

∙ എല്ലാ പ്രായോഗിക, പ്രോജക്ട് വർക്കുകളുടെയും മൂല്യനിർണയം ഇന്റേണലായി നടത്തണം. പ്രാക്ടിക്കൽ വിഷയങ്ങൾക്ക് പരീക്ഷ ഒഴിവാക്കണം. ഓരോ ദിവസത്തെയും പ്രാക്ടിക്കലിനു മൂല്യനിർണയം നടത്തണം. മൂല്യനിർണയവും വൈവാവോസിയും സെമസ്റ്ററിന്റെ അവസാനം കോളജ് നിയമിക്കുന്ന എക്സ്റ്റേണൽ എക്സാമിനർ നടത്തണം.

 

∙ എല്ലാ പ്രോഗ്രാമുകൾക്കും യുജിസി നിർദേശിച്ച 10 പോയിന്റ് സ്കെയിൽ ഗ്രേഡിങ്ങും ഡയറക്ട് ഗ്രേഡിങ്ങും പിന്തുടരാം. പിഎച്ച് ഡിക്കും ഇതു ബാധകമാക്കാം.

 

∙ എല്ലാ മുൻ സെമസ്റ്റർ പരീക്ഷകളും ജയിച്ചെങ്കിലും അവസാന സെമസ്റ്റർ എക്സ്റ്റേണൽ പരീക്ഷയിൽ 2 വിഷയം വരെ തോൽക്കുന്നവർക്കു സപ്ലിമെന്ററി പരീക്ഷ നടത്തണം. പ്രകൃതിക്ഷോഭം കാരണം അല്ലാതെ പരീക്ഷ മാറ്റിവയ്ക്കരുത്. എല്ലാ സർവകലാശാലകളും ഡിജിറ്റൽ ചോദ്യബാങ്കും ഓൺലൈൻ ചോദ്യക്കടലാസ് കൈമാറ്റവും നടപ്പാക്കണം. 

 

∙ പരീക്ഷാഫലം 30 ദിവസത്തിനകം പ്രഖ്യാപിക്കണം. പ്രൊവിഷനൽ ഡിഗ്രി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ഗ്രേഡ് കാർഡുകൾ എന്നിവ ഫലം പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം ലഭ്യമാക്കണം. 

 

∙ യുജി, പിജി പ്രവേശനം ജൂൺ, ജൂലൈയിൽ പൂർത്തിയാക്കണം. ടിസി നിർബന്ധമാക്കേണ്ടതില്ല.

 

∙ പിജി പ്രവേശനം ദേശീയപരീക്ഷ വഴിയാക്കണം. സർവകലാശാലാ വിദ്യാർഥികൾക്കും അധ്യാപകർക്കും യുണീക് ഐഡി നൽകണം. അധ്യാപക ഐഡി ആധാറുമായി ബന്ധിപ്പിക്കണം.

 

∙ പുനർമൂല്യനിർണയം ഓൺസ്ക്രീനിലാക്കണം. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ ലഭിച്ചാൽ സ്കാൻ ചെയ്ത പകർപ്പ് വിദ്യാർഥിക്കു നൽകണം. പുനർമൂല്യനിർണയ ഫലം അപേക്ഷിക്കാനുള്ള അവസാന തീയതി മുതൽ 30 ദിവസത്തിനുള്ളിൽ പ്രസിദ്ധീകരിക്കണം. ഡോക്ടറൽ തീസിസ് മൂല്യനിർണയം 90 ദിവസത്തിനകം പൂർത്തിയാക്കണം. 

 

∙ അടുത്ത വർഷം മുതൽ എല്ലാ സർവകലാശാലകളും പഠന ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസ പദ്ധതി (ഔട്ട്കം ബേസ്ഡ് എജ്യുക്കേഷൻ) നടപ്പാക്കണം. പാഠ്യപദ്ധതി സർവകലാശാല തയാറാക്കണം. ക്രമേണ സിലബസും മൂല്യനിർണയ തന്ത്രങ്ങളും കോളജുകൾ വികസിപ്പിക്കണം.

 

∙ എല്ലാ സർവകലാശാലകളും സ്റ്റുഡന്റ് പോർട്ടൽ ഉറപ്പാക്കണം. 

 

Content Summary : Higher Education Exam Panel Guidelines For UG PG Internal Assesment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com