ബിരുദ പ്രവേശനത്തിനുള്ള പ്രതിസന്ധികൾ അകലും; 10, 12 തുല്യതാ സർട്ടിഫിക്കറ്റ് മാർഗരേഖയ്ക്ക് അംഗീകാരം
Mail This Article
ന്യൂഡൽഹി ∙ വിവിധ സ്കൂൾ ബോർഡുകളിലെ 10,12 ക്ലാസുകൾക്കു തുല്യതാ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള മാർഗരേഖയ്ക്കു കേന്ദ്ര അംഗീകാരം. അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസാണ് (എഐയു) മാർഗരേഖ തയാറാക്കിയത്. ബിരുദ പ്രവേശനത്തിനുള്ള പല പ്രതിസന്ധികളും മാറ്റുന്ന നടപടിയാണിത്. കേരള ബോർഡിനു കീഴിൽ പഠനം നടത്തുന്ന വിദ്യാർഥിക്കു മറ്റൊരു സംസ്ഥാനത്തെ ബോർഡിൽ ചേരാനും ഇതു സഹായകമാകും. നിലവിൽ തുല്യതാ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള പൊതു സംവിധാനമുണ്ടായിരുന്നില്ല.
തുല്യതാ സർട്ടിഫിക്കറ്റിനായി എഐയു വിവിധ ബോർഡുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പാർലമെന്റിലോ, സംസ്ഥാന നിയമസഭകളിലോ നിയമം പാസാക്കി ആരംഭിച്ച ബോർഡുകൾക്ക് അപേക്ഷിക്കാം. സംസ്ഥാന സർക്കാർ മുഖേനയോ, സർക്കാരിന്റെ എതിർപ്പില്ലാരേഖ സഹിതമോ അപേക്ഷ നൽകണം.
2009 ലെ വിദ്യാഭ്യാസ അവകാശ നിയമം, നാഷനൽ കരിക്കുലം ഫ്രെയിംവർക്ക് (എൻസിഎഫ്), 2020 ലെ ദേശീയ വിദ്യാഭ്യാസ നയം എന്നിവയുടെ വ്യവസ്ഥകൾ പാലിക്കുന്നതാകണം ബോർഡ്. എൻസിടിഇ മാനദണ്ഡങ്ങൾ ബോർഡിനു കീഴിലെ അധ്യാപകർക്കു വേണം തുടങ്ങിയ വ്യവസ്ഥകളുമുണ്ട്. പാഠ്യപദ്ധതി പരിശോധിച്ച ശേഷമാകും സർട്ടിഫിക്കറ്റ് ലഭ്യമാക്കുക.
രാജ്യത്താകെ 60 ൽ ഏറെ സ്കൂൾ ബോർഡുകളുണ്ട്. വിദേശ സർവകലാശാലകളിലെ ബിരുദത്തിനും കേംബ്രിജ് ബോർഡ് ഉൾപ്പെടെ രാജ്യാന്തര ബോർഡുകൾക്കും തുല്യതാ സർട്ടിഫിക്കറ്റ് നിലവിൽ എഐയു നൽകുന്നുണ്ട്.
Content Summary : Centre approves ‘equivalence’ SoPs for state school boards