ADVERTISEMENT

ന്യൂഡൽഹി ∙ സ്വകാര്യ മെഡിക്കൽ കോളജുകളിലും കൽപിത സർവകലാശാലകളിലും 50% സീറ്റിൽ അതതു സംസ്ഥാനത്തെ സർക്കാർ കോളജുകളിലേതിനു സമാനമായ ഫീസ് എന്ന നിബന്ധന പുതിയ അധ്യയന വർഷം (2022–23) മുതൽ നടപ്പാക്കണമെന്നു വ്യക്തമാക്കി ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി) കത്തയച്ചു. 

 

50% സീറ്റിൽ സർക്കാർ കോളജിലേതിനു തുല്യമായ ഫീസ് സംബന്ധിച്ച് ഫെബ്രുവരി 3 നാണ് എൻഎംസി ഉത്തരവിറക്കിയത്. എംബിബിഎസ് കോഴ്സുകൾക്കു മാത്രമല്ല പിജി കോഴ്സുകൾക്കും ഈ ചട്ടം ബാധകമാകുമെന്നാണു വിശദീകരണം. 

 

പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെയാണ് ഇക്കാര്യം വ്യക്തമാക്കിയുള്ള കത്തു സ്വകാര്യ സ്ഥാപനങ്ങൾക്കു കഴിഞ്ഞ മാസം 20നു നൽകിയത്. രാജ്യത്താകെയുള്ള 92,000 മെഡിക്കൽ സീറ്റുകളിൽ 75 ശതമാനത്തിലും സർക്കാർ ഫീസ് ഇതോടെ ബാധകമാകും. അതേസമയം കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണു പല സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളും. 

 

സർക്കാർ ക്വോട്ട 50 ശതമാനത്തിൽ താഴെയാണെങ്കിൽ മെറിറ്റിന്റെ അടിസ്ഥാനത്തിൽ ബാക്കി കുട്ടികൾക്കും (50% വരെ) സർക്കാർ ഫീസാകും ബാധകമെന്നാണ് എൻഎംസി നിർദേശം. സ്വകാര്യ മെഡിക്കൽ കോളജുകളിലെ ഫീസ് കുറയ്ക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിർദേശം. ഉത്തരവു നടപ്പാക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു. 

 

ഓരോ സംസ്ഥാനത്തെയും ഫീസ് നിർണയ സമിതി എൻഎംസി മാനദണ്ഡം കർശനമായി നടപ്പാക്കാൻ വേണ്ട നടപടികളും സ്വീകരിക്കുമെന്നു വ്യക്തമാക്കിയിരുന്നു. പുതിയ അക്കാദമിക് വർഷം മുതൽ നിർദേശം നടപ്പാക്കുമെന്നു എൻഎംസി നേരത്തേ അറിയിച്ചിരുന്നു. ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (നീറ്റ്–യുജി) ഫലം ഉടൻ എത്തും. കൗൺസിലിങ് നടപടികളും വൈകാതെ ആരംഭിക്കും. ഈ സാഹചര്യത്തിലാണു എൻഎംസി കത്തയച്ചിരിക്കുന്നത്.

 

Content Summary : Cut fees for 50% medical seats: National Medical Commission to universities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com