സിയുഇടി യുജി: രണ്ടാം സെഷനിൽ വില്ലനായി സാങ്കേതിക പ്രശ്നങ്ങളും ആശയക്കുഴപ്പവും, രാജ്യമാകെ തടസ്സം
Mail This Article
ന്യൂഡൽഹി ∙ ദേശീയ ബിരുദ പ്രവേശന പരീക്ഷയുടെ (സിയുഇടി) രണ്ടാം സെഷന്റെ ആദ്യ ദിവസം കടുത്ത പ്രതിസന്ധി. ഉച്ചയ്ക്കു ശേഷം നിശ്ചയിച്ചിരുന്ന ഷിഫ്റ്റ് പൂർണമായി മാറ്റി. 17 സംസ്ഥാനങ്ങളിലെ ഏതാനും കേന്ദ്രങ്ങളിലെ ആദ്യ ഷിഫ്റ്റ് പരീക്ഷയും മറ്റൊരു ദിവസത്തേക്കു മാറ്റി. സാങ്കേതിക പ്രശ്നങ്ങളും ആശയക്കുഴപ്പവും മറ്റുമാണ് ദേശീയ പരീക്ഷാ ഏജൻസിക്കു (എൻടിഎ) പ്രശ്നമായത്.
സിയുഇടി–യുജി രണ്ടാം സെഷന്റെ ആദ്യ ഘട്ടം ഇന്നലെ മുതൽ 6 വരെയാണു നിശ്ചയിച്ചിരുന്നത്. 17 സംസ്ഥാനങ്ങളിലെ 27 പരീക്ഷാ കേന്ദ്രങ്ങളിൽ രാവിലെ തടസ്സമുണ്ടായി. ഡൽഹിയിലെ പരീക്ഷാ കേന്ദ്രത്തിലെത്തിയ വിദ്യാർഥികൾ പരീക്ഷ മാറ്റിയെന്ന അറിയിപ്പ് കണ്ട് മടങ്ങി. കോയമ്പത്തൂർ ഉൾപ്പെടെ തമിഴ്നാട്ടിലെ 5 കേന്ദ്രങ്ങളിലെയും പരീക്ഷ തടസ്സപ്പെട്ടു. ഏകദേശം 2000ൽ ഏറെ വിദ്യാർഥികളെ പ്രതിസന്ധി ബാധിച്ചു. ഈ ഷിഫ്റ്റിലെ പരീക്ഷ 12ലേക്കു മാറ്റി.
രണ്ടാം ഷിഫ്റ്റിൽ വലിയ പ്രശ്നങ്ങളുണ്ടായി. ഉച്ചയ്ക്കുശേഷം 3ന് തുടങ്ങേണ്ട പരീക്ഷയുടെ ചോദ്യക്കടലാസ് ഓൺലൈനിൽ അപ്‍ലോഡ് ചെയ്തതു വൈകിട്ട് അഞ്ചിന്. ആകെയുള്ള 489 പരീക്ഷാ കേന്ദ്രങ്ങളിലും ചോദ്യക്കടലാസ് ഡൗൺലോഡ് ചെയ്തപ്പോൾ 5.25 കഴിഞ്ഞു.
ഈ സാഹചര്യത്തിലാണു ഇന്നലെ 3 മുതൽ 6 വരെ നിശ്ചയിച്ചിരുന്ന രണ്ടാം ഷിഫ്റ്റ് പരീക്ഷ 12നും 14നും ഇടയിൽ നടത്താൻ തീരുമാനിച്ചത്. ഇന്നലത്തെ ഹാൾ ടിക്കറ്റ് തന്നെ ഉപയോഗിക്കാം. പുതുക്കിയ സമയം ഉചിതമല്ലെങ്കിൽ datechange@nta.ac.in എന്ന വിലാസത്തിലേക്കു ഇ–മെയിൽ സന്ദേശം അയയ്ക്കണം. തുടർന്നുള്ള ആഴ്ച നടക്കുന്ന സെഷനിൽ ഇങ്ങനെയുള്ളവർക്ക് അവസരം കിട്ടും.
Content Summary : CUET-UG exam rescheduled due to technical glitches