ADVERTISEMENT

തിരുവനന്തപുരം ∙ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ക്രെഡിറ്റ് ബാങ്ക്, ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനം നടപ്പാക്കാൻ തത്വത്തിൽ ധാരണ. ഉന്നതവിദ്യാഭ്യാസ പരിഷ്കരണ റിപ്പോർട്ടിലെ ശുപാർശകൾ ചർച്ച ചെയ്യാൻ ചേർന്ന സർവകലാശാലാ സ്റ്റാറ്റ്യൂട്ടറി ഉദ്യോഗസ്ഥരുടെ യോഗത്തിലാണു ധാരണയിലെത്തിയത്. ക്രെഡിറ്റ് ബാങ്ക് വ്യവസ്ഥപ്രകാരം, ഒരു വിദ്യാർഥിക്ക് ഒരു കോളജിൽ പഠിച്ചത് മറ്റൊരു കോളജിൽ ഉപയോഗപ്പെടുത്താം. ഒന്നാം സെമസ്റ്റർ കഴിഞ്ഞ് പഠനം മുടങ്ങിയാൽ പിന്നീട് മറ്റൊരു കോളജിൽ രണ്ടാം സെമസ്റ്ററിൽ ചേരാം. 

 

ക്രെഡിറ്റ് ട്രാൻസ്ഫർ സംവിധാനത്തിൽ 2 സർവകലാശാലകൾ ചേർന്ന് ഒരു കോഴ്സ് നടത്തും. നിശ്ചിത കാലയളവുവീതം രണ്ടിടത്തുമായി പഠിക്കാം. 2 സർവകലാശാലകളിലെ മികവും സൗകര്യങ്ങളും ഒരേസമയം ലഭ്യമാകും.എക്സ്റ്റേണൽ– ഇന്റേണൽ മാർക്ക് അനുപാതം 80:20 മാറ്റി 60:40 ആക്കണമെന്ന നിർദേശത്തിൽ വിദ്യാർഥി സംഘടനകളുടെ അഭിപ്രായം കേൾക്കും. 4 വർഷ ബിരുദ പ്രോഗ്രാമിനെക്കുറിച്ചു ഭിന്നാഭിപ്രായങ്ങളുയർന്നു. കേന്ദ്രസർക്കാർ നടപ്പാക്കുമ്പോൾ സംസ്ഥാനത്തിനു മാറിനിൽക്കാനാകില്ലെന്നു മന്ത്രി ആർ.ബിന്ദു പറഞ്ഞു. ശുപാർശകളെ നയപരമായ തീരുമാനം വേണ്ടവ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ അംഗീകരിക്കേണ്ടവ, സർവകലാശാലാ തലത്തിൽ തീരുമാനിക്കേണ്ടവ എന്നിങ്ങനെ തിരിക്കും. നടത്തിപ്പിനു രണ്ടംഗ സെൽ രൂപീകരിച്ചിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം സർവകലാശാലാ തല ചർച്ചകൾ പൂർത്തിയാക്കും. പിന്നീട് വിപുലമായ യോഗം വിളിക്കും.

 

∙ സ്വകാര്യ നിക്ഷേപമല്ല,  സ്വകാര്യ സംഭാവന

 

സർക്കാർ കോളജുകളിൽ സ്വകാര്യ നിക്ഷേപം വേണമെന്ന ശുപാർശ സംഭാവനകൾ ഉദ്ദേശിച്ചുള്ളതാണെന്ന് ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ. സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കുക, സ്വകാര്യ വ്യക്തികളിൽനിന്നു സംഭാവന സ്വീകരിച്ച് എൻഡോവ്മെന്റ് ഏർപ്പെടുത്തുക, ചെയറുകൾ സ്ഥാപിക്കുക തുടങ്ങിയവയാണ് ഉദ്ദേശിക്കുന്നത്. 

 

സ്വകാര്യ പദ്ധതികളുടെ കൺസൽറ്റൻസി സേവനം സർവകലാശാലാ പഠന വകുപ്പുകൾക്കും കോളജിലെ വകുപ്പുകൾക്കും ഏറ്റെടുത്തു വരുമാനമുണ്ടാക്കാനാകുമെന്നും കമ്മിഷൻ പറഞ്ഞു. സ്വകാര്യ നിക്ഷേപം സംബന്ധിച്ച ശുപാർശ നയപരമായി പരിശോധിച്ചു നടപ്പാക്കേണ്ടതാണെന്നു മന്ത്രി ബിന്ദു പറഞ്ഞു.

 

 

കോളജ് വിദ്യാർഥികൾ കുട്ടികളല്ല: മന്ത്രി ബിന്ദു

 

കോളജ് വിദ്യാർഥികളെ കുട്ടികൾ എന്ന് അഭിസംബോധന ചെയ്യുകയും അങ്ങനെ കണക്കാക്കുകയും ചെയ്യുന്ന രീതി അധ്യാപകർ മാറ്റണമെന്നു മന്ത്രി ആർ.ബിന്ദു പറഞ്ഞു. അവരെ മുതിർന്നവരായാണു കാണേണ്ടത്. ബിരുദ പാഠ്യപദ്ധതി തയാറാക്കുമ്പോൾ ജെൻഡർ തുല്യത, ലൈംഗികവിദ്യാഭ്യാസം, കാലാവസ്ഥ, പരിസ്ഥിതി, പൗരാവകാശം എന്നിവയ്ക്ക് ഊന്നൽ നൽകണം. ട്രാൻസ്ജെൻഡർ വിദ്യാർഥികളുടെ ഹോസ്റ്റൽ, ശുചിമുറി സൗകര്യങ്ങൾ എങ്ങനെ വേണമെന്നു തീരുമാനിക്കണം. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ഗവേഷണ സൗഹൃദമാകണം. കോളജുകളും ക്ലസ്റ്റർ സംവിധാനത്തിലേക്കു പോകണം.

 

Content Summary : Academic credit banking to be introduced in higher education

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com