ADVERTISEMENT

തിരുവനന്തപുരം ∙ പ്ലസ് വൺ രണ്ടാം അലോട്മെന്റിൽ 19,430 വിദ്യാർഥികൾക്കുകൂടി പ്രവേശനം ലഭിച്ചു. ആദ്യ അലോട്മെന്റിൽ താഴ്ന്ന ഓപ്ഷൻ ലഭിച്ചതിനെത്തുടർന്ന് താൽക്കാലിക പ്രവേശനം നേടിയതിൽ 17,846 പേർക്ക് ഉയർന്ന ഓപ്ഷനിലും അലോട്മെന്റ് ലഭിച്ചു. രണ്ടാം അലോട്മെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്നു വൈകിട്ട് അഞ്ചിന് അവസാനിക്കും. 

 

ആകെയുള്ള 2,97,759 മെറിറ്റ് സീറ്റുകളിൽ 2,32,962 സീറ്റുകളിൽ ഇതുവരെ അലോട്മെന്റ് നൽകി. 64,797 സീറ്റ് ഒഴിവുണ്ട്. 1,44,256 ജനറൽ സീറ്റിൽ നാലെണ്ണം ഒഴികെയുള്ളതിൽ അലോട്മെന്റ് നൽകി. സ്പോർട്സ് ക്വോട്ടയിൽ 73 പേർക്കുകൂടി അലോട്മെന്റ് ലഭിച്ചിട്ടുണ്ടെങ്കിലും ആകെ 7566 സീറ്റിൽ 5298 എണ്ണം ഒഴിവുണ്ട്.

 

പ്ലസ് വണിന് ആകെ 4,71,849 അപേക്ഷകരാണുണ്ടായിരുന്നത്. ആദ്യ അലോട്മെന്റിനു ശേഷം താൽക്കാലിക പ്രവേശനം നേടാത്ത 23,285 പേരെയും തെറ്റായ വിവരങ്ങൾ നൽകിയ 1333 പേരെയും രണ്ടാം അലോട്മെന്റിൽനിന്ന് ഒഴിവാക്കി. ഒന്നിലേറെ ജില്ലകളിൽ അപേക്ഷ നൽകിയതുമൂലമുള്ള ഇരട്ടിപ്പ് ഒഴിവാക്കിയതിലൂടെ 42,000 അപേക്ഷകൾ കുറഞ്ഞു. മുഖ്യഘട്ടത്തിലെ അവസാന അലോട്മെന്റ് 22നു ‍പ്രസിദ്ധീകരിക്കും. മുഖ്യഘട്ട പ്രവേശനം 24നു പൂർത്തിയാക്കി 25നു ക്ലാസുകൾ ആരംഭിക്കും. 

 

മുഖ്യ ഘട്ടത്തിൽ അലോട്മെന്റ് ലഭിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകിയതിനാലും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും പരിഗണിക്കപ്പെടാതെ പോയവർക്കും പ്രവേശനം നിഷേധിക്കപ്പെട്ടവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷ നൽകാം.

 

വിധി കാത്ത് 6,705 സീറ്റുകൾ

 

മുന്നാക്ക സമുദായ മാനേജ്മെന്റ് സ്കൂളുകളിലെ 10% കമ്യൂണിറ്റി ക്വോട്ട ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുകൾ പോയതോടെ 307 സ്കൂളുകളിലെ 6705 സീറ്റുകൾ അനിശ്ചിതത്വത്തിലാണ്. സ്വതന്ത്ര മാനേജ്മെന്റുകൾ അധികമായി കൈവശം വച്ചതിനെത്തുടർന്ന് സർക്കാർ തിരിച്ചെടുത്ത 10% സീറ്റുകളും ഇതിൽ ഉൾപ്പെടുന്നു. അപ്പീലുകളിൽ വിധി വന്ന ശേഷമേ ഈ സീറ്റുകളിൽ തീരുമാനമെടുക്കൂ. വിധിയിൽ മാറ്റമില്ലെങ്കിൽ ആ സീറ്റുകളിലും ഏകജാലക സംവിധാനത്തിലൂടെയാകും പ്രവേശനം. പക്ഷേ സപ്ലിമെന്ററി അലോട്മെന്റിനു മുൻപ് തീരുമാനമായില്ലെങ്കിൽ പ്രവേശനം സങ്കീർണമാകും.

 

Content Summary : HSCAP Kerala Second Allotment Result 2022 released

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com