ADVERTISEMENT

അത്രപെട്ടന്നൊന്നും പിടിതരാത്ത വിഷയമാണ് പലർക്കും ഗണിതം. അങ്ങനെയുള്ളൊരു വിഷയത്തിൽ ക്ലാസിലെ പകുതിയിലേറെ പേരും തോറ്റു പോവുക കൂടിച്ചെയ്താലോ?. സ്വാഭാവികമായും പഴിനീളുന്നത് അതു പഠിപ്പിച്ച അധ്യാപകന്റെ നേർക്കായിരിക്കും. എന്നാൽ അധ്യാപകനെ വെറുതെ പഴിക്കുക മാത്രമല്ല എടുത്തിട്ട് ‘കൈകാര്യം’ ചെയ്തു ഒരു കൂട്ടം വിദ്യാർഥികൾ. ജാർഖണ്ഡിലെ ധൂംകയിലാണ് അധ്യാപകൻ മനപൂർവം കണക്കു പരീക്ഷയ്ക്ക് തോൽപ്പിച്ചുവെന്നു പറഞ്ഞ് ഒരു കൂട്ടം വിദ്യാർഥികൾ സ്കൂളിലെ ഗണിതാധ്യാപകനെയും  ക്ലാർക്കിനെയും  പൊതിരെത്തല്ലുകയും മരത്തിൽ കെട്ടിയിടുകയും ചെയ്തത്.

 

ഗോപികന്ദർ പൊലീസ് സ്റ്റേഷൻ പരിധിയിലെ റസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. ഒൻപതാം ക്ലാസിലെ 32 കുട്ടികളിൽ 11 കുട്ടികൾക്ക് ഡബിൾ ഡി ഗ്രേഡ് ലഭിച്ചതുമായി ബന്ധപ്പെട്ടുണ്ടായ പ്രകോപനമാണ് മർദനത്തിൽ കലാശിച്ചത്. മർദ്ദനമേറ്റ സുമൻകുമാർ എന്ന ഗണിതാധ്യാപകൻ മുൻപ്  സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു. സുമൻ കുമാറിനൊപ്പം മർദ്ദനമേറ്റ സോനേറാം ചൗറേ അതേ സ്കൂളിലെ ക്ലാർക്ക് ആണ്.

 

ജാർഖണ്ഡ് അക്കാദമിക് കൗൺസിൽ ശനിയാഴ്ച വിദ്യാർഥികളുടെ 9–ാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചിരുന്നു. ഫലം വന്നപ്പോൾ ക്ലാസിലെ 11 ഓളം കുട്ടികൾക്കും ലഭിച്ചത് തോൽവിക്കു തുല്യമായ ഡി ഗ്രേഡ്. പ്രാക്റ്റിക്കൽ പരീക്ഷയുടെ മാർക്കാണിതെന്നും ഇത് സ്കൂളിൽ നിന്നാണിടുന്നതെന്നും അതാണ് കൂട്ടത്തോൽവിക്ക് കാരണമെന്നും ആരോപിച്ചാണ് വിദ്യാർഥികൾ കൂട്ടം ചേർന്ന്  അധ്യാപകനെയും ക്ലർക്കിനെയും മർദ്ദിച്ചശേഷം മരത്തിൽ കെട്ടിയിട്ടത്. മാർക്കു കുറച്ചിട്ടതിനാണ് അധ്യാപകനെ മർദ്ദിച്ചത്. പക്ഷേ ക്ലാർക്കിനെ മർദ്ദിക്കാനുള്ള പ്രകോപനമാണ് ഏറെ വിചിത്രം. അധ്യാപകനിട്ട മാർക്ക് പരീക്ഷാബോർഡിന് അയച്ചുകൊടുത്തത് ക്ലാർക്കാണെന്നും അതുകൊണ്ടാണ് അയാളെ മർദ്ദിച്ചതെന്നുമായിരുന്നു വിദ്യാർഥികളുടെ വിശദീകരണം.

 

സംഭവത്തെക്കുറിച്ച് സ്കൂൾ മാനേജ്മെന്റ് പരാതിയൊന്നും നൽകിയിട്ടില്ലാത്തതിനാൽ കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാൻ ചെന്നപ്പോൾ വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നമായതുകൊണ്ട് കേസിനും കൂട്ടത്തിനുമൊന്നുമില്ലെന്നും സംഭവത്തിന് ഉത്തരവാദികളായ വിദ്യാർഥികളെ രണ്ടു ദിവസത്തേക്ക് സസ്പെന്റ് ചെയ്തിട്ടുണ്ടെന്നും സ്കൂൾ അധികൃതർ അറിയിച്ചതായി പൊലീസ് സ്റ്റേഷൻ ഇൻചാർജ് നിത്യാനന്ദ് ഭോക്ത വിശദീകരിച്ചു.

 

 

സംഭവത്തെക്കുറിച്ച് ഗോപികന്ദർ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർ നൽകുന്ന വിശദീകരണമിങ്ങനെ :- ‘‘പൊലീസിനൊപ്പം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഞാനും സ്കൂളിൽ പോയിരുന്നു. 200 ഓളം കുട്ടികൾ പഠിക്കുന്ന ആ സ്കൂളിലെ ഭൂരിപക്ഷം കുട്ടികളും അധ്യാപകരെ മർദ്ദിച്ചു. മർദ്ദനമേറ്റ അധ്യാപകൻ മുൻപ് സ്കൂളിലെ പ്രധാനാധ്യാപകനായിരുന്നു. അദ്ദേഹത്തെ ആ സ്ഥാനത്തു നിന്ന് മാറ്റിയതെന്തിനാണെന്നറിയില്ല. ഒരു പക്ഷേ അധ്യാപകർ തമ്മിലുള്ള എന്തെങ്കിലും പ്രശ്നത്തെത്തുടർന്നായിരിക്കുമത്. സ്കൂളിലെ ക്രമസമാധാനം തിരികെക്കൊണ്ടുവരുന്നതിന്റെ ഭാഗമായി 9,10 ക്ലാസുകളിലെ കുട്ടികളെ രണ്ടു ദിവസത്തേക്ക് സ്കൂൾ അധികൃതർ സസ്പെൻഡ് ചെയ്തു’’.

 

Content Summary : Maths Teacher tied to tree, thrashed by students for giving poor marks 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com