പണം നൽകി തട്ടിപ്പിനിരയാകരുത്: മുന്നറിയിപ്പുമായി ദേവസ്വം റിക്രൂട്മെന്റ് ബോർഡ്
Mail This Article
ദേവസ്വം ബോർഡുകളിലെ നിയമനത്തിനു പണം നൽകി തട്ടിപ്പിനിരയാകരുതെന്ന മുന്നറിയിപ്പുമായി ദേവസ്വം റിക്രൂട്മെന്റ് ബോർഡ്. ചെന്നൈ ആസ്ഥാനമായ സ്വകാര്യ ഏജൻസിക്കും കായംകുളത്തെ പ്രമുഖനും നിയമനത്തട്ടിപ്പിൽ പങ്കുണ്ടെന്നു കണ്ടെത്തി. റിക്രൂട്മെന്റ് ബോർഡ് നൽകിയ പരാതിയെത്തുടർന്നു സമീപകാലത്ത് നാലു കേസുകളിലായി മൂന്നു പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, തുടരന്വേഷണം ഫലപ്രദമാകുന്നില്ലെന്നു റിക്രൂട്മെന്റ് ബോർഡ് ചെയർമാൻ എം.രാജഗോപാലൻ നായർ വ്യക്തമാക്കി.
റിക്രൂട്മെന്റ് ബോർഡ് ആസ്ഥാനം, ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളജ്, വൈക്കം ക്ഷേത്രകലാപീഠം എന്നിവിടങ്ങളിലെ ക്ലാർക്ക് തസ്തികയിലേക്കാണു വ്യാജ നിയമന ഉത്തരവു നൽകിയത്. ചവറ ക്ഷേത്രത്തിൽ ശാന്തിക്കാരനായി നിയമിച്ചും തട്ടിപ്പു നടത്തി. ‘പ്ലേസ്മെന്റ് സെന്റർ’ എന്ന പേരിൽ ചെന്നൈയിലെ സ്ഥാപനത്തിന്റെ പേരിലാണു നിയമന ഉത്തരവു തയാറാക്കി നൽകിയത്. ദേവസ്വം ബോർഡിന്റെയും റിക്രൂട്മെന്റ് ബോർഡിന്റെയും ലെറ്റർ ഹെഡും മുദ്രയുമാണു തട്ടിപ്പുകാർ ഉപയോഗിച്ചത്. ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ ഇതിൽ പങ്കുണ്ടെന്നും സംശയിക്കുന്നു. തട്ടിപ്പിനെക്കുറിച്ചു റിക്രൂട്മെന്റ് ബോർഡ് മുഖ്യമന്ത്രിക്ക് കത്തു നൽകിയിട്ടുണ്ട്.
Content Summary : Devaswom Board Warns About Recruitment Fraud