ADVERTISEMENT

‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യവാചകവുമായി അറ്റ്‌ലസ് ജ്വല്ലറിയെ വിജയത്തിലെത്തിക്കാൻ എം.എം.രാമചന്ദ്രനെ സഹായിച്ചത് ഉന്നത വിദ്യാഭ്യാസവും ആദ്യകാലത്തെ മികച്ച ജോലിയുമാണ്. വ്യത്യസ്ത മേഖലകളിൽ സാന്നിധ്യമറിയിച്ച വ്യവസായ സാമ്രാജ്യത്തിന്റെ അധിപനും സിനിമാ നിർമാതാവും നടനും ഒക്കെയായി അറിയപ്പെട്ടപ്പോഴും പിന്നീട് തകർച്ചയെ നേരിട്ടപ്പോഴും അദ്ദേഹത്തിന് താങ്ങും തണലുമായത് പിഴയ്ക്കാത്ത കണക്കുകളായിരുന്നു. ആ കണക്കുകളുടെ ആദ്യ കളരി തൃശൂർ സെന്റ് തോമസ് കോളജ് ആയിരുന്നു. കൊമേഴ്‌സിലാണ് ബിരുദം നേടിയത്. അതുതന്നെ, വളർന്നുവന്ന വഴികളിൽനിന്ന് മാറിനടക്കാൻ താൽപര്യം കാണിച്ചതുകൊണ്ടാണ്. 

 

രാമചന്ദ്രന്റെ പിതാവ് വി. കമലാകര മേനോൻ കവിയായിരുന്നു. വീട്ടിൽ അക്ഷരശ്ലോകസദസ്സുകൾ പതിവായിരുന്നു. കുട്ടിയായിരിക്കെ രാമചന്ദ്രനും അതിൽ പങ്കെടുത്തിട്ടുണ്ട്. എന്നാൽ ബിരുദത്തിന് കൊമേഴ്‌സ് എടുക്കാൻ അദ്ദേഹം രണ്ടാമതൊന്ന് ആലോചിച്ചില്ല. ഈ ബിരുദമാണ് പിന്നീട് അദ്ദേഹത്തിന്റെ വളർച്ചയ്ക്ക് കാരണമായതും. കേരളത്തിൽനിന്ന് രാജ്യതലസ്ഥാനമായ ഡൽഹിയിൽ എത്തി അവിടെവച്ചാണ് രാമചന്ദ്രന്റെ കരിയർ ആരംഭിക്കുന്നത്;  കാനറ ബാങ്കിൽ. ഇതിനിടെ ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 

 

atlas-ramachandran-002
Photo Credit: Null

കൊമേഴ്‌സിലെ ബിരുദവും സാമ്പത്തിക ശാസ്ത്രത്തിലെ പിജി പഠനവും രാമചന്ദ്രന്റെ വർച്ചയുടെ ഗ്രാഫ് ഉയരങ്ങളിലേക്കാണ് എന്ന് തെളിയിക്കുകയും ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ പ്രബേഷനറി ഓഫിസറായ അദ്ദേഹം പിന്നീട് തിരുവനന്തപുരത്ത് അന്നത്തെ എസ്ബിടിയിൽ എത്തി. ഫീൽഡ് ഓഫിസർ, അക്കൗണ്ടന്റ് എന്നീ നിലകളിൽ കഴിവ് തെളിയിച്ച് മാനേജരായി. ഒട്ടേറെ ബ്രാഞ്ചുകളുടെ ചുമതല ഇക്കാലത്ത് അദ്ദേഹം വഹിച്ചിരുന്നു. അവയൊക്കെ പിഴവുകളില്ലാതെ മുന്നോട്ടുകൊണ്ടുപോകാനും കഴിഞ്ഞു. എന്നാൽ 1974 ൽ കുവൈത്തിലേക്ക് പോകാനുള്ള തീരുമാനം രാമചന്ദ്രന്റെ ഭാവി മാറ്റിവരച്ചു. അവിടെയും ബാങ്കിൽ തന്നെയാണ് ജോലി തുടങ്ങിയതെങ്കിലും ഒരിക്കൽ ഒരു ജ്വല്ലറിക്കു മുന്നിൽ കണ്ട ആൾക്കൂട്ടം നിർണായകമായി. 

 

എന്തിനാണ് ഒരു കടയ്ക്കു മുന്നിൽ നൂറുകണക്കിനു പേർ വരി നിൽക്കുന്നതെന്ന് അദ്ദേഹം തിരക്കി. നിങ്ങൾ ഈ ലോകത്തല്ലേ ജീവിക്കുന്നത് എന്നായിരുന്നു മറുചോദ്യം. സ്വർണത്തിന്റെ വില കുറഞ്ഞതറിഞ്ഞില്ലേ, ഞങ്ങൾ സ്വർണം വാങ്ങാൻ നിൽക്കുകയാണെന്ന് വരി നിൽക്കുന്നവർ പറഞ്ഞു. ആണുങ്ങൾ ആഭരണം അണിയുന്നത് ബോറാണെന്നു വിശ്വസിക്കുന്ന രാമചന്ദ്രൻ പുതിയൊരു വ്യവസായ സാധ്യത കണ്ടെത്തുകയായിരുന്നു. ജീവിതകാലം മുഴുവൻ മറ്റു സ്ഥാപനങ്ങൾക്കു വേണ്ടി അധ്വാനിച്ച്, പ്രതിഭയും പ്രതിബദ്ധതയും മറ്റുള്ളവർക്കു വേണ്ടി മാത്രം ചെലവഴിക്കുന്നതിനു പകരം സ്വന്തമായി എന്തുകൊണ്ട് ഒരു സ്ഥാപനം തുടങ്ങിക്കൂടാ എന്നദ്ദേഹം ചിന്തിച്ചു. അങ്ങനെ ഒരു വ്യവസായ പാരമ്പര്യവുംഇല്ലാതിരുന്ന അദ്ദേഹം ആ മേഖലയിലേക്ക് ഇറങ്ങി. സദ്ദാം ഹുസൈൻ കുവൈത്ത് പിടിച്ചടക്കിയപ്പോൾ കുവൈത്തിലെ സ്വപ്‌നലോകം തകർന്നെങ്കിലും യുഎഇയിൽ പുതിയൊരു ലോകം പടുത്തുയർത്തി. അതാണ് ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപന’മായി വളർന്നതും രാമചന്ദ്രനെ അറ്റ്‌ലസ് രാമചന്ദ്രനാക്കി മാറ്റിയതും. 

 

വളർച്ച പോലെ ത്വരിത ഗതിയിൽത്തന്നെ തകർച്ചയെയും നേരിട്ടെങ്കിലും ജയിൽവാസം അനുഭവിക്കേണ്ടിവന്നെങ്കിലും തനിക്ക് ഉയർത്തെഴുന്നേൽപിനു കരുത്തുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. അതിനുവേണ്ടി എല്ലാം ആദ്യം മുതൽ തുടങ്ങണം എന്നും ആശിച്ച് പ്രവർത്തനം തുടങ്ങുകയും ചെയ്തു. മികച്ച വിദ്യാഭ്യാസവും ഇന്ത്യയിലെയും വിദേശത്തെയും ബാങ്ക് ജോലികളും നൽകിയ ആത്മവിശ്വാസമാണ് പിന്നീട് സിനിമ നിർമാണത്തിലിറങ്ങാനും അവിടെ വിജയിക്കാനും അദ്ദേഹത്തെ പ്രാപ്തനാക്കിയത്. കച്ചവടതന്ത്രങ്ങൾ പയറ്റുന്നതിനു പകരം മൂല്യങ്ങളിലാണ് അദ്ദേഹം വിശ്വസിച്ചത്. മൂല്യമുള്ള സിനിമകൾക്കുവേണ്ടിയാണ് പണമിറക്കിയതും.

 

കണക്കുകളിലെ കൃത്യതയും ആദർശങ്ങളോടുള്ള പ്രതിബദ്ധതയുമാണ് രാമചന്ദ്രനെ വേറിട്ട വ്യക്തിയാക്കിയത്. ഒരിക്കൽ കണക്കുകൾ പിഴച്ചെങ്കിലും വർഷങ്ങളോളം കണക്കുകളുമായി സഹവസിച്ചതിന്റെ ധൈര്യത്തിൽ, പിഴവുകൾ തിരുത്താമെന്ന ആത്മവിശ്വാസം അദ്ദേഹം കൈവിട്ടില്ല. നാട്ടിലും ഡൽഹിയിലുംനിന്ന് നേടിയ വിദ്യാഭ്യാസമാണ് രാമചന്ദ്രന്റെ വളർച്ചയ്ക്ക് വിത്തു പാകിയത് എന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ഇടപെടുന്ന മേഖലയെക്കുറിച്ചുള്ള അറിവും ചുറ്റുപാടുകളെ നിരീക്ഷിക്കാനുള്ള താൽപര്യവും സാഹചര്യങ്ങളോട് ധീരമായി പ്രതികരിക്കാനുള്ള കഴിവുമാണ് ബിസിനസുകാരൻ എന്ന നിലയിൽ ഏതൊരു വ്യക്തിയുടെയും വിജയത്തിന്റെ കാരണം.

 

Content Summary : From banker to jeweller, Atlas Ramamchadran lived a life full of twists 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com