ADVERTISEMENT

ട്വിറ്ററിലെ ജീവനക്കാരി ഓഫിസിൽ കിടന്നുറങ്ങുന്ന ചിത്രം പ്രചരിച്ചതിനു പിന്നാലെ, സംഭവം തീർത്തും അനാവശ്യമാണെന്നു വിശദീകരിച്ച് ആപ്പിളിലെ മുൻ സോഫ്റ്റ്‌വെയർ എൻജിനീയറും ഡിസൈനറുമായ കെൻ കൊസിൻഡ രംഗത്തെത്തി. ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനു പിന്നാലെയാണ് വീട്ടിൽ പോകാൻ പോലും സമയമില്ലാതെ ജീവനക്കാർക്ക് ഓഫിസിൽതന്നെ കിടന്നുറങ്ങേണ്ടിവന്നെന്ന പ്രചാരണമുണ്ടായത്. ലാഭം കൂട്ടാൻ മസ്ക് പുതിയ മാർഗങ്ങൾ അവലംബിച്ചതിനു പിന്നാലെയായിരുന്നു സംഭവം. 

 

എന്നാൽ, ആപ്പിളിൽ സ്റ്റീവ് ജോബ്സിനു കീഴിൽ ജോലി ചെയ്യുകയും ആദ്യത്തെ ഐഫോൺ, ഐപാഡ് എന്നിവയുടെ നിർമാണത്തിൽ സജീവമായി പങ്കെടുക്കുകയും ചെയ്ത കെന്നിന്റെ അഭിപ്രായത്തിൽ, ജീവനക്കാർക്ക് ഓഫിസിൽത്തന്നെ കിടന്നുറങ്ങേണ്ട ഒരാവശ്യവുമില്ല. 15 വർഷം കെൻ‌ ആപ്പിളിൽ ജോലി ചെയ്തിട്ടുണ്ട്. 2017 ലാണ് അദ്ദേഹം കമ്പനി വിട്ടത്. സ്റ്റീവ് ജോബ്സ് ജീവനക്കാരെ കഠിനമായി പണിയെടുപ്പിക്കുന്നു എന്ന വിമർശനം കേട്ടയാളുമാണ്. എന്നാൽ, 15 വർഷത്തിനിടെ ഒരിക്കൽപോലും തനിക്ക് ഓഫിസിൽ കിടന്നുറങ്ങേണ്ടിവന്നിട്ടില്ലെന്ന് കെൻ തീർത്തുപറയുന്നു. 

 

‘‘ആപ്പിളിന്റെ തുടക്കം മുതൽ ഞാൻ അവർക്കൊപ്പമുണ്ടായിരുന്നു; കഠിനമായി അധ്വാനിച്ചും ദുഷ്കരമായ ജോലികൾ ചെയ്തും. എന്നാൽ മികവുറ്റ ജോലി ചെയ്യുന്നതിന് ഓഫിസിൽ കിടന്നുറങ്ങേണ്ട ആവശ്യമുണ്ടെന്ന് ഇതുവരെ തോന്നിയിട്ടില്ല’’ –കെൻ പറയുന്നു. ട്വിറ്ററിൽ പ്രോജക്ട് മാനേജരായ എസ്തർ ക്രോഫോർഡ് ആണ്,  മസ്ക് എത്തിയതോടെ തനിക്ക് ഓഫിസിൽ ഉറങ്ങേണ്ടിവന്നെന്ന് ആദ്യം പരിതപിക്കുകയും പിന്നീട് ഒരു ടീമായി തങ്ങൾ ജോലി ചെയ്യുകയാണെന്നും ഒരേ മനസ്സോടെ അധ്വാനിക്കുകയാണെന്നും സമൂഹമാധ്യമത്തിൽ വിശദീകരിക്കുകയും ചെയ്തത്. ടാർഗറ്റ് നേടാൻ 24 മണിക്കൂറും ജോലി ചെയ്യേണ്ട അവസ്ഥ ചിലപ്പോൾ ഉണ്ടാകാമെന്നും അവർ പറഞ്ഞിരുന്നു. 

 

‘‘കമ്പനിയുടെ ചരിത്രത്തിൽ ഇത് അസാധാരണകാലമാണ്. അങ്ങനെയൊരു കാലത്ത് 24 മണിക്കൂറും ജോലി ചെയ്യേണ്ടിവരും. എന്റെ സ്ഥാപനത്തെക്കുറിച്ചും ടീം അംഗങ്ങളെക്കുറിച്ചും അഭിമാനമുണ്ട്. ഞങ്ങൾ ഒറ്റ ശരീരവും ഒറ്റ മനസ്സുമാണ്’’– ക്രോഫോർഡ് വീണ്ടും തന്റെ ഭാഗം ഇങ്ങനെയാണു ന്യായീകരിച്ചത്. പലരും ക്രോഫോർഡിന്റെ അവാസന പോസ്റ്റുകളെ പിന്തുണച്ചു രംഗത്തെത്തിയെങ്കിലും ഓഫിസിൽ ഉറങ്ങേണ്ടിവരുന്നത് ക്രൂരതയാണെന്ന അഭിപ്രായത്തിൽ ഉറച്ചുനിന്നവരുമുണ്ട്. 

 

ഗിറ്റ്ഹബ് സിഇഒ നാറ്റ് ഫ്രൈഡ്മാൻ, കഴിഞ്ഞ 10 വർഷത്തിനിടെ ജോലിയുടെ സ്വഭാവം തന്നെ മാറിപ്പോയെന്ന അഭിപ്രായം പങ്കുവച്ചിരുന്നു. ഏതു സമയത്തും ഏതു ജീവനക്കാരും ജോലി ചെയ്യാൻ തയാറായിരിക്കണം എന്ന മട്ടിലാണ് അദ്ദേഹം സംസാരിച്ചത്. എന്നാൽ, ഈ അഭിപ്രായവും തെറ്റാണെന്ന് കെൻ വാദിക്കുന്നു. ആപ്പിളിലും ഇപ്പോൾ ജോലി ചെയ്യുന്ന സ്റ്റാർട്ടപ് കമ്പനിയിലും താൻ കഠിനമായി അധ്വാനിക്കുന്നുണ്ടെന്നും എന്നാൽ ജോലിയും കുടുംബ ജീവിതവും രണ്ടായി കൊണ്ടുപോകുന്നുണ്ടെന്നും കൂടി അദ്ദേഹം വിശദീകരിച്ചു. 

 

‘‘എന്നെക്കാൾ നന്നായി മറ്റൊരാൾ ജോലി ചെയ്യുന്നതിൽ എനിക്ക് ഒരു അസഹിഷ്ണുതയും ഇല്ല. ഓഫിസിൽ തന്നെ ഉറങ്ങണം എന്നാണാഗ്രഹമെങ്കിൽ അങ്ങനെ ആർക്കും ചെയ്യാം. എന്നാൽ, അങ്ങനെ മാത്രമേ കഠിനാധ്വാനം ചെയ്യാനാവൂ എന്നാണു പറയുന്നതെങ്കിൽ യോജിക്കാനാവില്ല’’– കെൻ വ്യക്തമാക്കി. ‘‘ക്വാളിറ്റിക്കുവേണ്ടിയാണ് ശ്രമിക്കേണ്ടത്. വെറും പരിശ്രമം കൊണ്ടു മാത്രം കാര്യമില്ല’’– അദ്ദേഹം കുട്ടിച്ചേർത്തു. 

 

കടുത്ത മത്സരവും ആവശ്യകതയും വരുമ്പോഴാണ് മുഴുവൻ സമയവും ഓഫിസിൽ ഇരിക്കേണ്ട സാഹചര്യമുണ്ടാകുന്നത്. അതിൽ തെറ്റ് ഒന്നുമില്ലെങ്കിലും വ്യക്തികളുടെ സ്വകാര്യജീവിതത്തെ അതു തകരാറിലാക്കുമെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. ജോലിയും വ്യക്തിജീവിതവും രണ്ടായിത്തന്നെ കൊണ്ടുപോകണമെന്നും ഇക്കൂട്ടർ വാദിക്കുന്നു. എന്നാൽ, ഓരോ സാഹചര്യവും വ്യത്യസ്തമാണെന്നും പല കാലങ്ങളിൽ പല രീതിയിലാണ് പെരുമാറേണ്ടതെന്നും ജോലി ചെയ്യേണ്ടതെന്നും വാദിക്കുന്നവരുമുണ്ട്. അവരുടെ അഭിപ്രായത്തിൽ ഓഫിസിൽ ഉറങ്ങുന്നത് അസാധാരണമല്ല. അത് അനുവദനീയവുമാണ്. 

 

എന്നാൽ ഏറ്റവും കൂടുതൽ അധ്വാനിച്ചു എന്നു വിശേഷിപ്പിക്കപ്പെടുന്ന സ്റ്റീവ് ജോബ്സ് പോലും 24 മണിക്കൂറും ജോലി ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. ഒഴിവുകാലം ആസ്വദിക്കുമ്പോൾപോലും ജോലി ചെയ്യണമെന്ന് സ്റ്റീവ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഓരോരുത്തരും അവരവരുടേതായ മുൻഗണനകൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ധ്യാനിക്കുക, ആവശ്യത്തിന് ഉറങ്ങുക എന്നിവയൊന്നും അദ്ദേഹം ആർക്കും നിഷേധിച്ചിട്ടുമില്ല. ഇത്തരം ആശയങ്ങളാണ് ആപ്പിളിനെയും സ്റ്റീവിനെയും മുൻനിരയിൽ എത്തിച്ചതെന്നും നിരീക്ഷണമുണ്ട്.

 

Content Summary : An ex-Apple employee's comment about Twitter staff's sleep at the office

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com