ADVERTISEMENT

പാലക്കാട് ∙ ഹയർ സെക്കൻഡറി പരീക്ഷയ്ക്കു ഫോക്കസ് ഏരിയ നടപ്പാക്കിയിട്ടുള്ളതിനാൽ, അധ്യയനദിനങ്ങൾ കുറഞ്ഞത് പരീക്ഷയെ ബാധിക്കില്ലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബുവിന്റെ വിശദീകരണം. എന്നാൽ, പ്രവേശനപരീക്ഷകൾക്കും തയാറെടുക്കേണ്ടതിനാൽ അധ്യയനത്തിലെ കുറവ് എങ്ങനെ നികത്തുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. എൻസിഇആർടി സിബലസ് വെട്ടിക്കുറച്ചപ്പോൾ ഇവിടെ അങ്ങനെ ചെയ്യാതിരിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉന്നയിച്ച വാദം തന്നെ പ്രവേശനപരീക്ഷകൾ എഴുതേണ്ട വിദ്യാർഥികൾ പാഠഭാഗങ്ങൾ മുഴുവൻ മനസ്സിലാക്കണമെന്നതായിരുന്നു. 

 

നീറ്റ്, ജെഇഇ, സിയുഇടി ഉൾപ്പെടെയുള്ള പ്രവേശനപരീക്ഷകളിൽ കഴിഞ്ഞവർഷം മലയാളി വിദ്യാർഥികളുടെ പ്രകടനം മോശമായിരുന്നു. നീറ്റ് പട്ടികയിൽ പതിനായിരത്തിനുള്ളിൽ റാങ്കുള്ള കേരള സിലബസ് വിദ്യാർഥികളുടെ എണ്ണം മുൻവർഷങ്ങളെക്കാൾ പകുതിയായി. ഐഐടി, ഐസർ, ഐഐഎം തുടങ്ങിയ സ്ഥാപനങ്ങളിലും പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി.

 

10, 12 ക്ലാസുകളിൽ ഉന്നതവിജയം നേടുന്നവർക്കു പ്രവേശനപരീക്ഷകൾ വിജയിക്കാൻ കഴിയാത്തത് ഗൗരവമായി കാണണമെന്നു വിദ്യാഭ്യാസ വിദഗ്ധർ‍ പറയുന്നു. അധ്യയനദിനങ്ങൾ കുറയുന്നതിനാൽ പാഠഭാഗങ്ങൾ സമയമെടുത്തു പഠിപ്പിക്കാൻ കഴിയുന്നില്ലെന്നും റിവിഷൻ നടത്താൻ കഴിയാറില്ലെന്നും അധ്യാപകർ പറയുന്നു. പ്ലസ് വൺ പ്രവേശന നടപടികൾ നീളുന്നതാണു പ്രധാന പ്രതിസന്ധി. മറ്റു പരീക്ഷാ ബോർഡുകളിൽനിന്നു വ്യത്യസ്തമായി പ്ലസ്‌ വണിൽ പൊതുപരീക്ഷയും ഇംപ്രൂവ്മെന്റ് പരീക്ഷയും നടത്തുന്നത് പരീക്ഷാദിനങ്ങൾ വർധിക്കാൻ കാരണമാകുന്നുണ്ട്. 

പ്ലസ് വൺ അധിക ബാച്ചുകൾ അനുവദിക്കാതെ ക്ലാസുകളിൽ വിദ്യാർഥികളുടെ എണ്ണം കൂട്ടുന്നതും നിലവാരത്തെ ബാധിക്കുന്നതായി അധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

 

 50 കുട്ടികളെ കണക്കാക്കി പണിത ക്ലാസ് മുറികളിലാണ് 20% അധികസീറ്റുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ക്ലാസുകളിൽ വിദ്യാർഥികളുടെ എണ്ണം 50 ആയി നിജപ്പെടുത്തണമെന്ന്, ഹയർ സെക്കൻഡറി മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ലബ്ബ കമ്മിഷൻ റിപ്പോർട്ടിൽ നിർദേശിക്കുന്നുണ്ട്.

 

Content Summary : Explanation by Education Departments On higher education class days 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com