കേരള സർവകലാശാലയിൽ ചോദ്യക്കടലാസ് കോപ്പിയടിച്ചു പരീക്ഷയ്ക്കായി നൽകി
Mail This Article
തിരുവനന്തപുരം∙ കേരള സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐഎംകെ) കഴിഞ്ഞ ജനുവരിയിൽ നടത്തിയ കമ്യൂണിക്കേഷൻ സ്‌കിൽ പരീക്ഷയിലെ പകുതി മാർക്കിനുള്ള ചോദ്യങ്ങൾ നവംബറിലും ആവർത്തിച്ചു നൽകിയതായി പരാതി. നവംബറിലെ പരീക്ഷയിൽ ആകെ 60 മാർക്കിന്റെ ചോദ്യങ്ങൾ ഉള്ളതിൽ 30 മാർക്കിന്റെ ചോദ്യങ്ങൾ ജനുവരിയിൽ നടന്ന പരീക്ഷയിലേതാണ്. കമ്യൂണിക്കേഷൻ സ്‌കിൽ കുട്ടികൾ ആർജിച്ചിട്ടുണ്ടോ എന്നു പരിശോധിക്കാനായി വിവിധ രൂപത്തിലുള്ള കേസ് സ്‌റ്റഡി ഉപയോഗിക്കാം എന്നിരിക്കെയാണ് കോപ്പിയടിച്ച ചോദ്യം നൽകിയത്.
കഴിഞ്ഞ 14 വർഷമായി കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന അധ്യാപകരാണ് ഗൃഹപാഠം നടത്താതെയും പുതിയ കാലത്തിനൊത്ത പഠന രീതികളിലേക്കു മാറാതെയും ചോദ്യക്കടലാസ് കോപ്പിയടിച്ചു പരീക്ഷയ്ക്കായി നൽകുന്നത് എന്നാണ് ആക്ഷേപം.
എംബിഎ പോലുള്ള കോഴ്സിനു വേണ്ടി ഇത്രയും അനാസ്ഥയോടെ ചോദ്യക്കടലാസ് തയാറാക്കാൻ പാടില്ലാത്തതാണ്. ഇക്കാര്യം വൈസ് ചാൻസലറുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് സേവ് എജ്യുക്കേഷൻ ഫോറം സെക്രട്ടറി അറിയിച്ചു.
Content Summary : Issue of question paper repetition in Kerala University