ADVERTISEMENT

ക്ലാസ് മുറിയിലെ കറുത്ത ബോർഡിൽ പാഠങ്ങളെഴുതി പഠിപ്പിക്കുന്ന അധ്യാപകരെ കണ്ടു വളർന്നൊരു തലമുറയ്ക്കു മുന്നിലേക്കാണ് ഒഡിഷയിലെ ഒരു ക്ലാസ് മുറിയിൽനിന്ന് ആ വിഡിയോ എത്തിയത്. ക്ലാസ് മുറിയുടെ വാതിൽ തന്നെ ബോർഡ് ആക്കുന്ന ഒരു അധ്യാപകൻ. കുട്ടികൾക്ക് പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ ക്ലാസിന്റെ വാതിലിലെഴുതുന്ന അധ്യാപകന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സ്കൂളിലെ പ്രധാനാധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് അയച്ചിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്.

 

ഒഡിഷയിലെ ഹിംഗുല സർക്കാർ സ്കൂളിൽ ഒരു വർഷമായി ക്ലാസ്മുറിയുടെ വാതിലാണ് ബ്ലാക്ക്ബോർഡിന് പകരമുപയോഗിക്കുന്നതെന്ന്കുട്ടികളും രക്ഷകർത്താക്കളും ആരോപിച്ചതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. വിഡിയോ തരംഗമായതിനെത്തുടർന്ന്  സമഗ്ര ശിക്ഷാ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറുടെ ചുമതല കൂടി വഹിക്കുന്ന ജജ്പുർ ജില്ലാ വിദ്യാഭ്യാസ ഓഫിസർ സ്കൂളിലെ പ്രധാനാധ്യാപികയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് അയച്ചിട്ടുണ്ട്.

 

‘‘ ഗുരുതരമായ കൃത്യവിലോപം നടത്തിയതിന് സ്കൂൾ ഹെഡ്മിസ്ട്രസ്സിന് ഞങ്ങൾ കാരണം കാണിക്കൽ നോട്ടിസ് അയച്ചിട്ടുണ്ട്. മൂന്നു ദിവസത്തിനുള്ളിൽ മറുപടി അയച്ചില്ലെങ്കിൽ ശിക്ഷാനടപടികൾ സ്വീകരിക്കും’’ –ഡിഇഒ അറിയിച്ചു.

 

അതേസമയം, സ്കൂളിലെ ക്ലാസുകളിൽ ഒരു വർ‌ഷമായി ബോർഡിനു പകരം വാതിലിലാണ് എഴുതുന്നത് എന്ന ആരോപണം പ്രധാനാധ്യാപിക സരസ്വതി പാൻഡ നിഷേധിച്ചു. ‘‘ഞങ്ങൾക്ക് രണ്ട് സ്മാർട്ട് ക്ലാസ്റൂമുകളുണ്ട്. ഒന്നു മുതൽ 8 വരെ ക്ലാസുകളിലായി 400 ഓളം കുട്ടികൾ പരീക്ഷയെഴുതുന്നുണ്ട്. പരീക്ഷയുടെ ഭാഗമായി കുട്ടികൾക്ക് ഇരിപ്പിടങ്ങൾ ക്രമീകരിച്ചപ്പോൾ ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടതായി വന്നു. സ്കൂൾ കെട്ടിടത്തിലെ എല്ലാ ക്ലാസ്മുറികളിലും ബ്ലാക്ക്ബോർഡുകളില്ലാത്തതുകൊണ്ടാണ് അത്തരം ക്ലാസ്മുറികളിൽ സീറ്റൊരുക്കിയ വിദ്യാർഥികൾക്കുള്ള ചോദ്യങ്ങൾ ക്ലാസ്മുറിയിലെ വാതിലുകളിൽ എഴുതേണ്ടി വന്നത്.’’–  എന്നാണ് പ്രധാനാധ്യാപികയുടെ വിശദീകരണം.

 

Content Summary : Odisha School goes viral for using classroom door as blackboard, show-cause notice issued

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com