ADVERTISEMENT

പത്തു വർഷമായി പിഎസ്‌സി വഴി നിയമനം നടക്കാത്ത, പട്ടികവർഗ വികസന വകുപ്പിലെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ  ഒളിച്ചുകളി തുടരുന്നു. സ്പെഷൽ റൂൾ ഭേദഗതി നടപടികൾ നടക്കുന്നതിനാലാണ് ഒഴിവു റിപ്പോർട്ട് ചെയ്യാത്തതെന്ന് അധികൃതർ വിശദീകരിക്കുമ്പോൾ, അനധികൃത സ്ഥാനക്കയറ്റത്തിനുവേണ്ടിയാണ് ഒഴിവുകൾ മറച്ചുവയ്ക്കുന്നതെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. ഒഴിവു റിപ്പോർട്ട് െചയ്യാത്തതിനാൽ പിഎസ്‌സി ഈ തസ്തികയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടില്ല. നൂറുകണക്കിന് ഉദ്യോഗാർഥികൾ ഈ വിജ്ഞാപനം കാക്കുന്നുണ്ട്. നേരിട്ടുള്ള നിയമനത്തിനൊപ്പം വകുപ്പിൽ ജോലി ചെയ്യുന്ന ക്ലാർക്ക്/വാർഡൻ തസ്തികകളിൽ നിന്നുമായി 1:1 എന്ന അനുപാത നിയമനമാണ് ഈ തസ്തികയിലേക്കു നടത്തുക. പത്തു വർഷമായി നേരിട്ടുള്ള നിയമനമേ ഇല്ലാതാക്കി സ്ഥാനക്കയറ്റ നിയമനം മാത്രമാണു നടക്കുന്നത്. 

Read Also : പഠിച്ചിറങ്ങിയാലുടൻ ജോലികിട്ടുന്ന കോഴ്സുകളാണോ ലക്ഷ്യം

മറുപടി കിട്ടാൻ പലവട്ടം വിവരാവകാശ ചോദ്യം 

ഉദ്യോഗാർഥികൾ വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിച്ചെങ്കിലും ഇക്കാര്യത്തിൽ വകുപ്പധികൃതർ മറുപടി നൽകിയില്ല. ‘2010 ജനുവരി മുതൽ 2022 ജൂൺ വരെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ തസ്തികയിൽ എത്ര പേർക്കു സ്ഥാനക്കയറ്റം വഴി നിയമനം നൽകി?’ എന്ന ചോദ്യത്തിന്, ‘വർഷം തിരിച്ചുള്ള കണക്ക് ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ല’ എന്ന മറുപടിയാണു ലഭിച്ചത്. ഇതിനെതിരെ അപ്പീൽ നൽകിയപ്പോൾ, 154 പേർക്കു സ്ഥാനക്കയറ്റം നൽകി എന്ന കണക്കു ലഭിച്ചു. 1:1 അനുപാതത്തിൽ സ്ഥാനക്കയറ്റം നടത്തുമ്പോൾ ഇതിന്റെ പകുതി ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്തു നിയമനം നടത്തേണ്ടതാണ്. 

സമാന തസ്തികയിൽ നിയമനതടസ്സമില്ല 

പട്ടികജാതി വികസന വകുപ്പിൽ എസ്‌സി ഡവലപ്മെന്റ് ഓഫിസർ തസ്തികയ്ക്കു തുല്യമാണ് പട്ടികവർഗ വികസന വകുപ്പിൽ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ. എസ്‌സി ഡവലപ്മെന്റ് ഓഫിസർ തസ്തികയുടെ റാങ്ക് ലിസ്റ്റ് ഇപ്പോൾ നിലവിലുണ്ട്. കൃത്യമായ ഇടവേളകളിൽ ഈ തസ്തികയിൽ പിഎസ്‌സിയുടെ വിജ്ഞാപനവും വരാറുണ്ട്. എന്നാൽ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ തസ്തികയിൽ സ്ഥാനക്കയറ്റം വഴി മാത്രം ഒഴിവുകൾ നികത്തി നേരിട്ടുള്ള നിയമനം അട്ടിമറിക്കുകയാണ്. 

Content Summary : Tribal Extension Officer recruitment Unfair Practice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com