തിരുവനന്തപുരം∙ സംസ്ഥാന സിലബസിലെ നാലാം ക്ലാസ് പാഠപുസ്തകങ്ങളിലുള്ള പിഴവുകൾ പുസ്തകങ്ങൾ തയാറാക്കുന്ന സർക്കാർ ഏജൻസിയായ എസ്‌സിഇആർടി പരിശോധിക്കുമെന്നു മന്ത്രി വി.ശിവൻകുട്ടി. പരിശോധിച്ചു വേണ്ട നടപടി സ്വീകരിക്കാൻ എസ്‌സിഇആർടി ഡയറക്ടറോട് നിർദേശിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പാഠപുസ്തകത്തിലെ പിഴവുകൾ സംബന്ധിച്ച് കഴിഞ്ഞ ദിവസം ‘മലയാള മനോരമ’ പ്രസിദ്ധീകരിച്ച വാർത്തകളുടെ അടിസ്ഥാനത്തിലാണു നടപടി.
Read Also : നാലാം ക്ലാസ് പാഠപുസ്തകത്തിൽ അബദ്ധങ്ങളേറെ...
മഹാകവി കുമാരനാശാൻ ജനിച്ചത് 1873ൽ ആണെങ്കിലും നാലാം ക്ലാസിലെ മലയാളം രണ്ടാം ഭാഗത്തിൽ ഇത് 1871 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീരിനെ 2019ൽ കേന്ദ്ര സർക്കാർ 2 കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയെങ്കിലും പുസ്തകത്തിൽ ഇപ്പോഴും ഇത് ഒറ്റ സംസ്ഥാനമാണ്. ഭൂപടവും പഴയത്. 2016ൽ കേന്ദ്രസർക്കാർ പിൻവലിച്ച 1000 രൂപ നോട്ട് ഇപ്പോഴും പ്രചാരത്തിലുള്ള കറൻസിയായും പുസ്തകത്തിലുണ്ട്. 2013ൽ നിലവിൽ വന്ന പാഠപുസ്തകങ്ങളാണ് ഇപ്പോഴുമുള്ളത്.
പുതിയ പാഠ്യപദ്ധതി പരിഷ്കരണം അനുസരിച്ച് 2025മുതലാണ് നാലാം ക്ലാസിൽ പുതിയ പുസ്തകങ്ങൾ നിലവിൽ വരുന്നത്. അതിനു മുൻപേ ഈ പിഴവുകൾ തിരുത്താൻ തീരുമാനിച്ചാലും അടുത്ത അധ്യയന വർഷത്തെ പാഠപുസ്തക അച്ചടി തുടങ്ങി കഴിഞ്ഞെന്ന പ്രശ്നമുണ്ട്. അടിയന്തര തിരുത്തൽ വേണമെങ്കിൽ സർക്കാർ തലത്തിൽ ഇടപെടൽ വേണ്ടിവരും.
Content Summary : SCERT would examine the errors in the Class-4 textbooks says Minister V.Sivankutty