ഏപ്രിലിലും സ്കൂൾ: പരീക്ഷ നീളാം, ലീവ് സറണ്ടർ ആവശ്യമുയരും, വിരമിക്കൽ നീട്ടേണ്ടിവരും

HIGHLIGHTS
  • കെഇആർ ഭേദഗതി വേണ്ടിവരും.
  • വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് സ്കൂളുകളിൽ 210 അധ്യയന ദിനങ്ങളെങ്കിലും വേണം.
summer-vacation-cut-down-to-ensure-210-working-days-in-kerala-schools
Representative Image. Photo Credit : HRAUN/iStock
SHARE

തിരുവനന്തപുരം∙ മധ്യവേനലവധിക്കാലത്തെ ആദ്യത്തെ 5 ദിവസങ്ങൾ കൂടി സ്കൂളുകളിൽ പ്രവൃത്തി ദിവസമാക്കാ നുള്ള സർക്കാർ തീരുമാനം നടപ്പാക്കാൻ കേരള വിദ്യാഭ്യാസ ചട്ടം (കെഇആർ) ഭേദഗതി ചെയ്യേണ്ടി വരും.  ഇല്ലെങ്കിൽ നിയമ പ്രശ്നങ്ങൾക്കൊപ്പം അധിക സാമ്പത്തിക ബാധ്യതയും സർക്കാരിന്റെ ചുമലിൽ വരും. ചട്ടഭേദഗതി കൊണ്ടുവന്നാലും എതിർപ്പുയരാനും നിയമപരമായി ചോദ്യം ചെയ്യപ്പെടാനും സാധ്യതയുണ്ട്. 

Read Also : എൻസിഇആർടി പാഠപുസ്തക പരിഷ്കാരം

അധ്യയന വർഷത്തിന്റെ അവസാന ദിനങ്ങളിലാണു മാറ്റമെന്നതിനാൽ വാർഷിക പരീക്ഷകളാകും ഏപ്രിലിലേക്കു നീളുക. കെഇആർ അനുസരിച്ച് ഏപ്രിൽ, മേയ് മാസങ്ങൾ അവധിക്കാലമാണ്. അടിയന്തര സാഹചര്യത്തിൽ മാത്രമാണ് അതിൽ മാറ്റം വരുത്താനാവുന്നത്. ചട്ട ഭേദഗതിയില്ലാതെ അവധിക്കാലം പ്രവൃത്തി ദിവസമാക്കിയാൽ ആ ദിവസങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്ന അധ്യാപകർക്ക് ലീവ് സറണ്ടർ അനുവദിക്കണമെന്ന ആവശ്യം ഉയർന്നേക്കാം. വിരമിക്കലുമായി ബന്ധപ്പെട്ട പ്രശ്നവുമുണ്ട്. എല്ലാ വർഷവും മാർച്ച് 31ന് ആണ് കൂടുതൽ അധ്യാപകരും സ്കൂൾ ജീവനക്കാരും വിരമിക്കുന്നത്. സ്കൂൾ അടയ്ക്കുന്നത് ഏപ്രിൽ 5 ന് ആയാൽ അതുവരെ വിരമിക്കുന്നവരുടെ സർവീസും നീട്ടുമോ എന്നതാണ് ചോദ്യം.

ഏപ്രിൽ 30 വരെ നീട്ടിയാൽ അതും അധിക സാമ്പത്തിക ബാധ്യതയാകും. സംഘടനകൾ ഞെട്ടലിൽ‌

തിരുവനന്തപുരം∙ മധ്യവേനലവധി ദിനങ്ങൾ കൂടി സ്കൂളുകളിൽ പ്രവൃത്തി ദിവസമാക്കുമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനത്തിന്റെ ഞെട്ടലിലാണ് അധ്യാപക സംഘടനകൾ. സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ നേതൃത്വത്തിനു മാത്രമാണ് ഇതു സംബന്ധിച്ച സൂചനയെങ്കിലും മുൻകൂട്ടി ലഭിച്ചത്. 

സാധാരണ, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളിലെല്ലാം ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാമിൽ ഉൾപ്പെട്ട അധ്യാപക സംഘടനകളുടെ യോഗം വിളിച്ച് ചർച്ച ചെയ്ത ശേഷമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കുക. 

ഈ വർഷത്തെ അക്കാദമിക് കലണ്ടർ അന്തിമമാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അധ്യാപക സംഘടനാ യോഗം വിളിച്ചിരുന്നു. എന്നാൽ ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കുന്നതുമായി ബന്ധപ്പെട്ട നിലനിന്ന തർക്കം സംബന്ധിച്ചു മാത്രമായിരുന്നു ചർച്ച. ഇന്നലെ പ്രവേശനോത്സവ ഉദ്ഘാടന വേദിയിൽ മന്ത്രി വി.ശിവൻകുട്ടി ‘സർപ്രൈസ്’ ആയി ഈ കാര്യം പ്രഖ്യാപിക്കുമ്പോൾ മാത്രമാണ് അധ്യാപക സംഘടനാ നേതാക്കളും അറിയുന്നത്.

വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് സ്കൂളുകളിൽ 210 അധ്യയന ദിനങ്ങളെങ്കിലും വേണം. കേന്ദ്ര വിദ്യാഭ്യാസ നയത്തിലും 220 പ്രവൃത്തി ദിവസമാണ് പറയുന്നത്. കഴിഞ്ഞ അധ്യയന വർഷം 180 ദിവസം പോലും ശരിയായ ക്ലാസ് നടന്നിട്ടില്ല. വിദ്യാഭ്യാസ നിലവാരം ഉയർത്തണമെങ്കിൽ മതിയായ ദിവസം ക്ലാസ് നടക്കണം. എല്ലാ കാര്യങ്ങളിലും അധ്യാപക സംഘടനകളുടെ അഭിപ്രായം വേണമെന്നില്ല. ഇതു സർക്കാരിന്റെ നയപരമായ തീരുമാനമാണ്.

മന്ത്രി വി.ശിവൻകുട്ടി

ഒരു കൂടിയാലോചനയുമില്ലാതെ ഏകപക്ഷീയമായാണ് സർക്കാർ തീരുമാനമെടുത്തതെന്നും ഇത് അംഗീകരിക്കില്ലെന്നും കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് അബ്ദുൽ മജീദ് പറഞ്ഞു. കെഇആറിൽ മധ്യവേനലവധിയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ടെന്നും അതും കോടതിവിധികളും പരിഗണിച്ചു മാത്രമേ സർക്കാരിന് തീരുമാനം എടുക്കാനാകൂവെന്നും സിപിഐ അനുകൂല അധ്യാപക സംഘടനയായ എകെഎസ്ടിയു സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.ജയകൃഷ്ണൻ പറഞ്ഞു.

പ്രവൃത്തി ദിനമാകുന്ന ശനിയാഴ്ചകൾ

ജൂൺ 3, ജൂലൈ 1,22,29, ഓഗസ്റ്റ് 19, സെപ്റ്റംബർ 23,30, ഒക്ടോബർ 7,28, ജനുവരി 6,27, മാർച്ച് 16,23. 

Content Summary : Summer vacation cut down to ensure 210 working days in Kerala schools

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS