ജൂൺ മുതൽ ലഹരിവിരുദ്ധ ക്യാംപെയ്ൻ; ‘തിങ്ക് ടാങ്ക്’ രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി

Mail This Article
തിരുവനന്തപുരം∙ ലഹരിവ്യാപനത്തിനെതിരെ ജൂണോടെ വിപുലമായ ക്യാംപെയ്നിലേക്കു കടക്കുകയാണെന്നും വിദ്യാർഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാകും പ്രധാന പ്രചാരണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരിവിരുദ്ധ പ്രചാരണ പരിപാടിയുടെ ഭാഗമായി ഓൺലൈനായി ചേർന്ന മത,സാമുദായിക നേതാക്കളുടെയും തുടർന്നു നടത്തിയ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഹരി ഉപഭോഗവും വ്യാപനവും തടയുന്നതിനൊപ്പം കുട്ടികളിലും യുവാക്കളിലും വർധിച്ചുവരുന്ന അക്രമോത്സുകത ശാസ്ത്രീയമായി അഭിമുഖീകരിക്കുന്നതിനും വിപുലമായ പ്രചാരണം നടത്തും. ഈ ഉദ്ദേശ്യത്തോടെ വിദഗ്ധരടങ്ങുന്ന ഒരു ‘തിങ്ക് ടാങ്ക്’ രൂപീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഭ്യമാകുന്ന അവസരങ്ങളിലെല്ലാം ലഹരിവിരുദ്ധ ജാഗ്രത പുലർത്താൻ അനുയായികളോട് അഭ്യർഥിക്കണമെന്നു മത,സാമുദായിക നേതാക്കളുടെ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മതവിഭാഗത്തിൽപെട്ടവർ ഒത്തുകൂടുന്ന സവിശേഷ ദിവസങ്ങൾ, അവസരങ്ങൾ എന്നിവയിൽ ലഹരിവിരുദ്ധ സന്ദേശം നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലും മതമോ ജാതിയോ ലഹരി ഉൽപന്നങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. സൺഡേ ക്ലാസുകൾ, മദ്രസ ക്ലാസുകൾ, ഇതര ധാർമിക വിദ്യാഭ്യാസ ക്ലാസുകൾ തുടങ്ങിയവയിൽ ലഹരിവിരുദ്ധ ആശയങ്ങൾ ഉൾപ്പെടുത്തുന്നതു പരിഗണിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. പ്രതിപക്ഷ കക്ഷികൾ ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളും ലഹരിക്കെതിരായ പോരാട്ടത്തിനു വലിയ പിന്തുണയാണു നൽകിയിട്ടുള്ളതെന്നു മുഖ്യമന്ത്രി സർവകക്ഷി യോഗത്തിൽ പറഞ്ഞു. പ്രചാരണ പ്രവർത്തനങ്ങളുടെ രൂപരേഖയിലേക്കുള്ള നിർദേശങ്ങൾ ഒരാഴ്ചയ്ക്കകം മുഖ്യമന്ത്രിയുടെ ഓഫിസിൽ എത്തിക്കണമെന്നും അറിയിച്ചു.