ADVERTISEMENT

ഹെലിനു പാട്ടു പാടണമായിരുന്നു. അവളുടെ പാട്ടുകളുടെ തീവ്രശക്തിയെ ഭയന്ന ഭരണകൂടം പക്ഷേ, അതനുവദിച്ചില്ല. പാട്ടു പാടാനുള്ള അവകാശം തിരിച്ചു കിട്ടുന്നതിനായി ഹെലിൻ തിരഞ്ഞെടുത്ത സമരരീതി അക്രമരാഹിത്യത്തിന്റേതായ നിരാഹാരത്തിന്റേതായിരുന്നു. അതേസമയം, അക്രമങ്ങൾ നടത്തുന്ന ഭീകര സംഘടനയുമായി ബന്ധമുണ്ടെന്നാരോപിച്ചാണു തുർക്കി ഭരണകൂടം ഹെലിന്റെ ശബ്ദത്തിനു വിലക്കിട്ടത്. ഒന്നും രണ്ടും ആഴ്ചകളല്ല, 288 നീണ്ട ദിനരാത്രങ്ങളാണ് പാട്ടിനായി ആ ഇരുപത്തെട്ടുകാരി ഭക്ഷണമുപേക്ഷിച്ചു പൊരുതിയത്. അഹിംസാ പോരാട്ടത്തിന്റെ സൂചിമുനത്തുമ്പിൽ ഭയന്നു പോയ ഭരണകൂടം അവളെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി ബലപ്രയോഗത്തിലൂടെ ഭക്ഷണം നൽകാൻ ഒരു ശ്രമം നടത്തി നോക്കി. പക്ഷേ, പാട്ടിനും പൗര സ്വാതന്ത്ര്യത്തിനുമായുള്ള അടങ്ങാത്ത പോരാട്ട വീര്യത്തിനു മുന്നിൽ അതും പരാജയപ്പെട്ടു. തുർക്കിയിലെ ഇസ്തംബുളിലെ വീട്ടിൽ കഴിഞ്ഞ ഏപ്രിൽ 3ന് ഹെലിൻ ഒരു പാട്ടോർമയായി മാറി. പത്തു മാസം നീണ്ട നിരാഹാര സമരം ചുറുചുറുക്കുള്ള ചെറുപ്പക്കാരിയിൽ നിന്ന് ഹെലിനെ ശോഷിച്ചൊരു അസ്ഥികൂടാവസ്ഥയിലേക്കു മാറ്റിയിരുന്നു. അവളെ സ്നേഹിക്കുന്നവർക്കു കണ്ടു നിൽക്കാനാകാത്ത അവസ്ഥ. പക്ഷേ, അവൾ പാടിയ പാട്ടുകളും അവയിലെ ആശയങ്ങളും ലോകമെമ്പാടുമുള്ള യുവതയുടെ നാവുകളിലൂടെ അമരത്വം നേടുകയാണിപ്പോൾ.

 

ഗ്രൂപ്പ് യോറം

തുർക്കിയിലെ ഏറെ പ്രശസ്തമായ ഗ്രൂപ്പ് യോറം സംഗീത കൂട്ടായ്മയിൽ അംഗമായിരുന്നു ഹെലിൻ ബോലെക്. 1985ൽ ഇസ്തംബുൾ സർവകലാശാലയിലെ 4 വിദ്യാർഥികൾ ചേർന്നു രൂപീകരിച്ച ബാൻഡിന്റേതായി ഇതുവരെ ഇരുപതിലേറെ ആൽബങ്ങൾ പുറത്തുവന്നിട്ടുണ്ട്. 'പ്രതികരണം' എന്നാണ് ‘യോറം’ എന്ന പദത്തിന്റെ അർഥം. തുർക്കി ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായിട്ടും കുർദ് ന്യൂനപക്ഷങ്ങൾക്കെതിരായ അടിച്ചമർത്തലുകൾക്കെതിരായുമുള്ള യുവജനങ്ങളുടെ പ്രതികരണമായാണ് യോറം തങ്ങളുടെ പാട്ടുകളിലെ വരികൾ സൃഷ്ടിച്ചത്. പരമ്പരാഗത തുർക്കി സംഗീതോപകരണങ്ങൾ ഉപയോഗിച്ചു തുർക്കി, കുർദ് സംസ്കാരങ്ങളിൽ നിന്നുള്ള നാടൻ ശീലുകൾ യോറം ചിട്ടപ്പെടുത്തിയതു ലക്ഷങ്ങളെയാണു മാന്ത്രികനൂലാലെന്ന വിധം ആ സംഘത്തിൽ കുടുക്കിയിട്ടത്. യോറം സംഘടിപ്പിച്ച സംഗീത പരിപാടികളിൽ ലക്ഷത്തിലേറെപ്പേരാണ് പങ്കെടുത്തിരുന്നത്. ആ സംഗീതത്തിന്റെ മാസ്മരിക ശക്തിയിൽ ജനം തങ്ങൾക്കെതിരാകുമെന്നു വളരെ വേഗം തന്നെ റസിപ് തയ്യിപ് എർദോഗൻ നേതൃത്വം നൽകുന്ന ഏകാധിപത്യ പ്രവണതകളുള്ള തുർക്കി ഭരണകൂടത്തിനു വ്യക്തമായി. നിരോധിക്കപ്പെട്ട ഭീകരസംഘടന റവല്യൂഷണറി പീപ്പിൾസ് പാർട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് 2016ൽ യോറം നിരോധിക്കപ്പെടുന്നത്. തുടർന്നു ഹെലിൻ ഉൾപ്പെടെയുള്ള യോറം അംഗങ്ങൾ ജയിലിലായി. 2019 ജൂണിലാണു പാടാനുള്ള അവകാശത്തിനായി ഹെലിൻ ജയിലിൽ നിരാഹാരം ആരംഭിക്കുന്നത്. നവംബറിൽ ജയിൽ മോചിതയായെങ്കിലും ഗ്രൂപ്പിന് പ്രവർത്തനാനുമതിയും പാടാൻ സ്വാതന്ത്ര്യവും ആവശ്യപ്പെട്ട് ഹെലിൻ വീട്ടിൽ നിരാഹാരം തുടരുകയായിരുന്നു.

 

കുർദുകൾ

ന്യൂനപക്ഷ ജനവിഭാഗമായ കുർദ് വംശജർക്കു വേണ്ടി പാടിയതാണ് യോറം അംഗങ്ങളെ തുർക്കി സർക്കാരിനു മുന്നിൽ നോട്ടപ്പുള്ളികളാക്കിയത്. ഇറാഖ്, ഇറാൻ, അർമേനിയ, സിറിയ, തുർക്കി എന്നീ രാജ്യങ്ങളിലായി ചിതറിക്കിടക്കുന്ന രാജ്യമില്ലാത്ത ജനവിഭാഗമാണ് കുർദുകൾ. 3.5 കോടി വരും ഏകദേശ ജനസംഖ്യ. പ്രത്യേക ഭാഷയും സംസ്കാരവും അവരെ മധ്യപൂർവദേശത്തെ മറ്റു ജനവിഭാഗങ്ങളിൽ നിന്നു വ്യത്യസ്തരാക്കുന്നു. ഭൂരിപക്ഷവും ഇസ്ലാം മത വിശ്വാസികളുമാണ്. കുർദിസ്ഥാൻ എന്ന പേരിൽ പ്രത്യേക രാജ്യമാണ് കുർദുകളുടെ സ്വപ്നം. തുർക്കി ജനസംഖ്യയിൽ 20 ശതമാനത്തോളം കുർദുകളാണ്. തുർക്കി പാർലമെന്റിലെ മുഖ്യ പ്രതിപക്ഷ കക്ഷിയും കുർദുകളുടെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടിയായ പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി (എച്ച്ഡിപി) ആണ്. ഭരണകൂടത്തിന്റെ അതിക്രൂരമായ അടിച്ചമർത്തലുകളെത്തുടർന്ന് 1978ൽ രൂപീകൃതമായ കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പികെകെ) പിന്നീടു സായുധ പോരാട്ടത്തിലേക്കു തിരിഞ്ഞു. അൻപതിനായിരത്തോളം പേർ ഏറ്റുമുട്ടലുകളിലും ആക്രമണങ്ങളിലുമായി ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണു കണക്കുകൾ. യോറത്തിന്റെ പാട്ടുകൾ ഈ ഭീകര സംഘടനയെയും നിരോധിക്കപ്പെട്ട മറ്റൊരു ഇടതു തീവ്രവാദ സംഘടനയെയും പ്രോത്സാഹിപ്പിക്കുന്നതാണെന്ന വാദമാണ് അവർക്കെതിരെ തുർക്കി ഭരണകൂടം പ്രധാനമായും ഉയർത്തുന്നത്.

 

വിമതപാട്ടുകൾ

 

ഭരണകൂട അടിച്ചമർത്തലുകൾക്കെതിരെ അതതു രാഷ്ട്രങ്ങളിൽ ഉയർന്നു വന്നിട്ടുള്ള പ്രതിഷേധ സ്വരങ്ങളിൽ സംഗീതത്തിനും പാട്ടുകൾക്കുമുള്ള പ്രാധാന്യം വലുതാണ്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഉറക്കം കെടുത്തിയ പെൺ ബാൻഡ് ‘പുസി റയറ്റ്’ സമീപകാലത്തു തങ്ങളുടെ പ്രതിഷേധ സ്വരം കേൾപ്പിച്ചവരിൽ ഏറ്റവും പ്രശസ്തരാണ്. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പ് ഫുട്ബോൾ ഫൈനലിൽ കളി നടക്കുന്നതിനിടെ മൈതാനത്തേക്ക് ചാടിയിറങ്ങി അവർ പുടിന്റെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പ്രതികരിച്ചിരുന്നു. 2011ൽ സ്ഥാപിതമായ വനിതകൾ മാത്രമുള്ള ബാൻഡ് സ്ത്രീ സമത്വം, ലിംഗനീതി, ഭരണകൂട ഭീകരതയ്ക്കെതിരായ നിലപാടുകൾ എന്നിവയിലൂടെ ശ്രദ്ധ നേടി. ഫാഷിസ്റ്റ് വിരുദ്ധത, മൃഗങ്ങളുടെ അവകാശങ്ങൾ, ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ, പരിസ്ഥിതിവാദം, സ്ത്രീവാദം തുടങ്ങിയ നിലപാടുകൾ തങ്ങളുടെ ഗാനങ്ങളിലൂടെ ഉറക്കെ വിളിച്ചു പറഞ്ഞവരാണു ക്രാസ്, ബീറ്റിൽസ് തുടങ്ങിയ സംഗീത സംഘങ്ങളും ജോൺ ലെനൻ, ബോബ് ഡിലൻ തുടങ്ങിയ പാട്ടുകാരും.

 

പിഎസ് സി പരീക്ഷ ഫോക്കസ്

 

288 ദിവസത്തെ നിരാഹാരസമരത്തിനു ശേഷം മരണമടഞ്ഞ തുർക്കി ഗായിക: ഹെലിൻ ബോലെക്.

 

തുർക്കിയുടെ തലസ്ഥാനം: അങ്കാറ

 

തുർക്കി പ്രസിഡന്റ്: റസിപ് തയ്യിപ് എർദോഗൻ

 

തുർക്കിയിലെ ഭരണകൂടത്താൽ വേട്ടയാടപ്പെടുന്ന ന്യൂനപക്ഷ ജനവിഭാഗം: കുർദുകൾ

 

കുർദ് വംശജർ ഏതൊക്കെ രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്നു: ഇറാൻ, ഇറാഖ്, സിറിയ, തുർക്കി, അർമീനിയ

 

നൊബേൽ സമ്മാന ജേതാവായ തുർക്കി എഴുത്തുകാരൻ: ഓർഹൻ പാമുക്

 

സൗദി വിമത മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ട സ്ഥലം: തുർക്കിയിലെ ഇസ്തംബുൾ

 

ഗൾഫിൽ തുർക്കിക്ക് സ്ഥിരം സൈനിക താവളമുള്ള രാജ്യം: ഖത്തർ

 

തുർക്കി കറൻസി: ലിറ

 

പഠനം മാറ്റിവയ്ക്കേണ്ട, ക്ലാസ് റൂം വീട്ടിൽത്തന്നെ. പരീക്ഷാ പരിശീനത്തിനു ഇവിടെ ക്ലിക്ക് ചെയ്യുക

English Summary : Golantharam - Weekly Current Affairs Column by Ajish Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com