ADVERTISEMENT

ന്യൂസീലൻഡിന്റെ അഭിമാനവും ലോകത്തിന്റെ അസൂയയുമാണ് ജസിൻഡ ആർഡേൻ. 50 ലക്ഷം ജനസംഖ്യയുള്ള വിദൂര ശാന്ത സമുദ്ര ദ്വീപ് രാഷ്ട്രമായ ന്യൂസീലൻഡിൽ കോവിഡ് 19 ബാധിച്ച് ഇതുവരെ മരിച്ചത് 25 പേർ. ലോകത്തെ മറ്റു പല ഭാഗങ്ങളിലും മരണനൃത്തമാടിയ മഹാമാരിയെ തടുത്തുനിർത്തിയ ഭരണമികവായിരിക്കണം ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നൽകി ജസിൻഡ ആർഡേനെ രണ്ടാമതും പ്രധാനമന്ത്രി സ്ഥാനത്തേക്കു തിരഞ്ഞെടുക്കാൻ ന്യൂസീലൻഡ് ജനതയെ പ്രേരിപ്പിച്ച കാരണങ്ങളിൽ പ്രധാനം. അതുമാത്രമല്ല, നിലപാടുകളിലെ ദാർഢ്യവും തീരുമാനങ്ങളിലെ വ്യക്തതയും പ്രവൃത്തികളിലെ മാനവികതയും ജസിൻഡ കേറ്റ് ലോറൽ ആർഡേൻ എന്ന നാൽപതുകാരിയെ ന്യൂസീലൻഡുകാരുടെ നെഞ്ചിലെ ചങ്കാക്കി മാറ്റിയിട്ടുണ്ട്. ക്രൈസ്റ്റ് ചർച്ച് തീവ്രവാദ ആക്രമണവും വൈറ്റ് ഐലൻഡ് അഗ്നിപർവത സ്ഫോടനവും കൈകാര്യം ചെയ്ത രീതിയും അവർക്കു ലോകമാകെ ആരാധകരെ സൃഷ്ടിച്ചു. 

ജീവിതം

1980 ജൂലൈ 26ന് ന്യൂസീലൻഡിലെ ഹാമിൽറ്റണിൽ പൊലീസ് ഓഫിസറായ റോസ് ആർഡേന്റെയും സ്കൂൾ പാചകക്കാരിയായ ലോറൽ ആർഡേന്റെയും മകളായി ജനനം. വൈകാറ്റോ സർവകലാശാലയിൽ നിന്ന് 2001ൽ കമ്യൂണിക്കേഷൻ സ്റ്റഡീസിൽ ബിരുദം നേടി. ടെലിവിഷൻ അവതാരകൻ ക്ലാർക്ക് ഗേഫോഡ് ആണു ഭർത്താവ്. നെവ് ടെ അരോഹ മകൾ. മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെയും ന്യൂസീലൻഡ് മുൻ പ്രധാനമന്ത്രി ഹെലൻ ക്ലാർക്കിന്റെയും ഓഫിസിൽ പ്രവർത്തിച്ച ശേഷമാണു ജസിൻഡ രാഷ്ട്രീയ രംഗത്തേക്കു പ്രവേശിക്കുന്നത്. 2008ൽ ലേബർ പാർട്ടി എംപിയായി ന്യൂസീലൻഡ് പാർലമെന്റ് അംഗമായി. 2017 ഓഗസ്റ്റ് ഒന്നിന് ലേബർ പാർട്ടി ജസിൻഡയെ തങ്ങളുടെ നേതാവായി തിരഞ്ഞെടുത്തു. 2017 ഒക്ടോബർ 26ന് ന്യൂസീലൻഡ് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. 2018 ജൂൺ 21ന് പ്രധാനമന്ത്രി സ്ഥാനത്തിരിക്കെ മകൾക്കു ജന്മം നൽകി. പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയ്ക്കു ശേഷം പ്രധാനമന്ത്രി പദത്തിലിരിക്കെ കുഞ്ഞിനു ജന്മം നൽകുന്ന ആദ്യയാൾ.

golantharam-column-new-zealand-s-jacinda-ardern
Jacinda Ardern. Photo Credit : Mark Baker / AP Photo

അത്ഭുതജയം

ന്യൂസീലൻഡിന്റെ കഴിഞ്ഞ 50 വർഷത്തെ ചരിത്രത്തിൽ മറ്റൊരു പാർട്ടിക്കും നൽകാത്ത സീറ്റുകൾ ലേബറിനു നൽകിയാണു ജനം വിധിയെഴുതിയത്. ലേബർ പാർട്ടിക്ക് 49 % വോട്ട് ലഭിച്ചപ്പോൾ പ്രതിപക്ഷ നാഷനൽ പാർട്ടിക്ക് 27 % മാത്രമേ ലഭിച്ചുള്ളൂ. അവസാന ഫലപ്രഖ്യാപനത്തിനു ശേഷം 120 അംഗ പാർലമെന്റിൽ 64 സീറ്റുകളെങ്കിലും ലേബർ പാർട്ടിക്ക് ലഭിക്കുമെന്നു കരുതുന്നു. ഇത് അവരെ ഒറ്റയ്ക്കു ഭരിക്കാൻ പ്രാപ്തരാക്കും. 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 1996നു ശേഷം ന്യൂസീലൻഡിൽ ആദ്യമായാണ് ഒരു കക്ഷി ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷം നേടുന്നത്. അത്ഭുതകരം എന്നാണ് മുൻ പ്രധാനമന്ത്രി ഹെലൻ ക്ലാർക്ക് ഈ വിജയത്തെ വിശേഷിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ നടപടികൾ, പാവപ്പെട്ടവർക്കുള്ള ഭവനനിർമാണം, മാതൃ–ശിശു വികസനം തുടങ്ങിയ മേഖലകളിൽ ലേബർ പാർട്ടിക്കും ജസിൻഡയ്ക്കും അവരുടെ നയതീരുമാനങ്ങൾ വളരെ എളുപ്പം നടപ്പാക്കാൻ ഇതു സഹായകരമാകും.

എല്ലാവരുടെയും ജസിൻഡ

ഫലമറിഞ്ഞ ശേഷം ഓക്ലൻഡ് ടൗൺഹാളിൽ നടത്തിയ നന്ദി പ്രസംഗത്തിൽ ജസിൻഡ ഇങ്ങനെ പറഞ്ഞു: ‘‘തിരഞ്ഞെടുപ്പുകൾ ജനങ്ങളെ വിഭജിക്കുന്നതാകേണ്ട കാര്യമില്ല. ഏറെ ധ്രുവീകരിക്കപ്പെട്ട ഒരു ലോകത്താണിന്നു നമ്മൾ ജീവിക്കുന്നത്. മറ്റൊരാളുടെ അഭിപ്രായങ്ങളെ അറിയാനും മാനിക്കാനുമുള്ള കഴിവു നഷ്ടപ്പെട്ടവർ വർധിച്ചുവരുന്ന ഒരു ലോകം. നമ്മൾ അങ്ങനെയുള്ളവരല്ല എന്നു ന്യൂസീലൻഡുകാർ തെളിയിച്ച തിരഞ്ഞെടുപ്പാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. ഒരു രാഷ്ട്രമെന്ന നിലയിൽ എതിർശബ്ദങ്ങൾ ശ്രദ്ധിക്കാനും അതിനെക്കുറിച്ചു ചർച്ച നടത്താനും നമുക്കാകുമെന്നു തെളിയിച്ചിരിക്കുന്നു. അല്ലെങ്കിൽ തന്നെ മറ്റൊരാളുടെ അഭിപ്രായം കണ്ടില്ലെന്നു നടിക്കാൻ തക്ക വലിപ്പമുള്ള രാജ്യമൊന്നുമല്ലല്ലോ നമ്മൾ. ജനങ്ങളെ ഒത്തൊരുമിപ്പിക്കുന്നതിൽ തിരഞ്ഞെടുപ്പുകൾ ഒരുകാലത്തും അത്ര വൈഭവം പ്രകടിപ്പിച്ചിട്ടില്ല. അതേസമയം, ജനങ്ങളെ നെടുകെ പിളർത്തി മാറ്റേണ്ട ഒരാവിശ്യവുമില്ല താനും. പ്രതിസന്ധിയുടെ കാലത്ത് ന്യൂസീലൻഡ് അതാണു തെളിയിച്ചത്. ഇതൊരു സാധാരണ തിരഞ്ഞെടുപ്പായിരുന്നില്ല. ഇതൊരു സാധാരണ കാലഘട്ടവുമല്ല. അനിശ്ചിതത്വത്തിന്റെയും ഉത്കണ്ഠയുടെയും കാലത്ത് ന്യൂസീലൻഡ് അതിനൊരു മറുമരുന്നു നിർദേശിക്കുകയാണു ചെയ്തിരിക്കുന്നത്’’. കണ്ണീരണിഞ്ഞാണ് ജസിൻഡ പ്രസംഗം തുടങ്ങിയത്. ആദ്യ 30 സെക്കൻഡ് ന്യൂസീലൻഡിലെ ആദിമനിവാസികളുടെ ഭാഷയായ മവ്റിയിലാണു പ്രസംഗിച്ചതെന്നതും ശ്രദ്ധേയം. ജസിൻഡയുടെ മകളുടെ പേരിന്റെ ഒരു ഭാഗം സ്വീകരിച്ചിരിക്കുന്നതു മവ്റി ഭാഷയിൽ നിന്നാണ്.

new-zealand-s-jacinda-ardern-prime-minister-article-image
Jacinda Ardern. Photo Credit : Nick Perry / AP Photo

കോവിഡേ വിട

കോവിഡ് മഹാമാരി തങ്ങളുടെ പടിവാതിൽക്കലെത്തിയ മാർച്ചിൽ ലോകത്തിലെ ഏറ്റവും കാഠിന്യമേറിയ ലോക്ഡൗണാണ് ന്യൂസീലൻഡ് ഏർപ്പെടുത്തിയത്. ഇതു രോഗത്തെ വളരെ വേഗം പിടിച്ചുകെട്ടാൻ അവരെ സഹായിച്ചു 102 ദിവസം ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന ശേഷമാണ് കഴിഞ്ഞ ഓഗസ്റ്റിൽ ഓക്ലൻഡിൽ രണ്ടാമതൊരു കോവിഡ് കേസുണ്ടായത്. ഇതേത്തുടർന്നു തിരഞ്ഞെടുപ്പ് നാലാഴ്ചത്തേക്ക് നീട്ടിവച്ചിരുന്നു. നിലവിൽ ന്യൂസീലൻഡ് സാധാരണ നിലയിലേക്ക് അതിവേഗം മടങ്ങിക്കൊണ്ടിരിക്കുകയാണ്. ഓസ്ട്രേലിയയും ന്യൂസീലൻഡും തമ്മിൽ ഈയടുത്തു വെല്ലിങ്ടണിൽ നടത്തിയ സൗഹൃദ റഗ്ബി മൽസരം വീക്ഷിക്കാൻ 30,000 പേരാണ് സ്റ്റേഡിയം നിറഞ്ഞെത്തിയത്. പ്രധാനമന്ത്രി ജസിൻഡയും ഈ മൽസരം കാണാനെത്തിയിരുന്നു.

എക്സാം ഫോക്ക്സ്

1. ന്യൂസീലൻഡ് പ്രധാനമന്ത്രി : ജസിൻഡ ആർഡേൻ

2. ന്യൂസീലൻഡ് ഭരിക്കുന്ന പാർട്ടി : ലേബർ പാർട്ടി

3. ന്യൂസീലൻഡിലെ ആദിമനിവാസികളുടെ ഭാഷ : മവ്റി

4. ഏതു സമുദ്രമേഖലയിലാണ് ന്യൂസീലൻഡ് : ശാന്ത സമുദ്രം


പഠനം മാറ്റിവയ്ക്കേണ്ട, ക്ലാസ് റൂം വീട്ടിൽത്തന്നെ. മനോരമ തൊഴിൽ വീഥിയിലൂടെ പരീക്ഷാ പരിശീനത്തിനു ഇവിടെ ക്ലിക്ക് ചെയ്യുക

English Summary : Golantharam Column : New Zealand's Jacinda Ardern sworn in for second term

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com