ADVERTISEMENT

ബിൽ ഗേറ്റ്സിനെപ്പറ്റി രണ്ടു മാസം വിവരമൊന്നുമില്ലാതിരുന്നാൽ? മാർക് സക്കർബർഗ് എവിടെയെന്ന് ആർക്കും കുറേനാളായി ഒന്നുമറിയാതെയിരുന്നാൽ? ലോകമെങ്ങും ചോദ്യങ്ങളുയരുകയും ആഗോളമാധ്യമങ്ങളുൾപ്പെടെ സമ്മർദം ശക്തമാക്കുകയും ബന്ധപ്പെട്ട ഭരണകൂടങ്ങൾ പ്രതിസന്ധിയിലാകുകയും ചെയ്യും. വ്യക്തമായ മറുപടി നൽകേണ്ട അവസ്ഥയിലേക്ക് ഭരണാധികാരികൾ എത്തിച്ചേരും. പക്ഷേ, ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻമാരിലൊരാളായ ജാക് മായെക്കുറിച്ച് രണ്ടുമാസത്തിലേറെയായി ഒരു വിവരവുമില്ലാതെയിരുന്നിട്ടും ചൈന ഒന്നും മിണ്ടുന്നില്ല. ജാക് മായോ? അങ്ങനെയൊരാളുണ്ടോ എന്ന മട്ടിലാണു ഔദ്യോഗിക ചൈനീസ് മാധ്യമങ്ങളുടെ നിശബ്ദത. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ, പ്രത്യേകിച്ച് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ അപ്രീതി സമ്പാദിച്ച മായുടെയും അദ്ദേഹത്തിന്റെ കമ്പനി ആലിബാബയുടെയും ഭാവി എന്തായിരിക്കുമെന്നത് പ്രവചനാതീതം. 

 

∙സ്വപ്ന വളർച്ച

പതിനേഴു സുഹൃത്തുക്കളുമായി ചേർന്നാണു ജാക് മാ താൻ ജനിച്ച ചൈനയിലെ തീരദേശ നഗരമായ ഹാങ്ഷോവിൽ 1999ൽ ഇ–കൊമേഴ്സ് സ്ഥാപനമായ ആലിബാബ ഗ്രൂപ്പ് ഹോൾഡിങ്സ് ലിമിറ്റഡ് ആരംഭിക്കുന്നത്. 2020 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം ആലിബാബയുടെ വരുമാനം 71,985 ബില്യൻ ഡോളറാണ്. അൻപത്താറുകാരനായ മായുടെ സ്വകാര്യ സമ്പാദ്യം മാത്രം 48.2 ബില്യൻ ഡോളർ വരും. 

 

chinese-business-magnate-jack-ma-on-tv-show
Jack Ma, founder of the Alibaba Group, performs at the company's 20th-anniversary celebration in Hangzhou in eastern China's Zhejiang province on September 10, 2019. Jack Ma. Photo Credit : Chinatopix via AP

∙പുതിയമുഖം

പുതിയ ചൈനയുടെ മുഖമായിരുന്നു ജാക് മാ. പഴയ ഇംഗ്ലിഷ് അധ്യാപകനിൽ നിന്നു സംരംഭകത്വത്തിന്റെ അപ്പസ്തോലനായി മാറിയ അദ്ദേഹത്തെ ചൈനീസ് ഭരണകൂടവും തങ്ങളുടെ പുരോഗമന സാമ്പത്തിക നയങ്ങളുടെ സൃഷ്ടിയായി എടുത്തുകാട്ടി ആഘോഷിച്ചിരുന്നു. ലോകം മുഴുവൻ പറന്നു നടന്നു പുതിയ ചൈനയുടെ അംബാസഡറായി മാറിയ ജാക് മാ നല്ല ഇംഗ്ലിഷിൽ തന്റെ വിജയകഥ പറയുന്നതു കേൾക്കാൻ ഉന്നതശീർഷരായ ശ്രോതാക്കളേറെയായിരുന്നു. ഹോളിവുഡ് താരങ്ങളായ ടോം ക്രൂസ്, ഡാനിയേൽ ക്രേഗ്, നികോൾ കിഡ്മാൻ എന്നിവരുമായി പ്രഭാതഭക്ഷണം കഴിച്ചും മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമയുമായും മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണുമായും ഉച്ചഭക്ഷണത്തിന് ഒത്തുകൂടിയും ഡാവോസിലും പാരിസിലും ന്യൂയോർക്കിലും രാത്രികൾ ചെലവഴിച്ചും ചൈനയുടെ ഏറ്റവും പ്രശസ്തനായ ആഗോളപൗരനായി മാറിയിരുന്നു മാ. അമേരിക്കൻ കോടീശ്വരനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസിനേക്കാളും തിളക്കമേറിയ പൊതുജീവിതമാണു ജാക് മാ നയിച്ചിരുന്നത്. അദ്ദേഹത്തെ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയാക്കി മാറ്റിയതും ആ ജീവിതശൈലി കൂടിയായിരിക്കാം എന്നാണു വിശ്വസിക്കപ്പെടുന്നത്. 

alibaba-co-dounder-chinese-business-magnate-jack-ma
Jack Ma. Photo Credit : STR / AFP

 

∙സംഗീതജ്ഞരുടെ മകൻ

chinese-business-magnate-ali-baba-jack-ma
Jack Ma. Photo Credit : Mark Schiefelbein / AP Photo

ചൈനയുടെ തെക്കുകിഴക്കൻ തീരനഗരമായ ഹാങ്ഷോവിൽ (ഷാഹ്ഹായിൽ നിന്നു രണ്ടു മണിക്കൂർ യാത്ര ചെയ്താൽ ഇവിടെയെത്താം) ജനിച്ച ജാക് മായുടെ മാതാപിതാക്കൾ സംഗീതജ്ഞരായിരുന്നു. പാശ്ചാത്യ സംഗീതത്തിൽ താൽപര്യമുണ്ടായിരുന്ന ജാക് മാ ആലിബാബയുടെ യോഗങ്ങളിൽ സംഗീതവും നൃത്തവും അവതരിപ്പിക്കുമായിരുന്നു. ഗായകൻ മൈക്കിൾ ജാക്‌സന്റെ വേഷത്തിലെത്തിയും ജാക് മാ തന്റെ സംഗീത അഭിനിവേശം വ്യക്തമാക്കിയിരുന്നു. തന്റെ ജന്മനഗരത്തിലെത്തിയിരുന്ന വിദേശ വിനോദസഞ്ചാരികളിൽ നിന്നാണു ജാക് മാ ചെറുപ്രായത്തിലേ ഇംഗ്ലിഷ് വശമാക്കിയത്. പതിനാലാം വയസ്സിൽ ഓസ്ട്രേലിയിൽ നിന്നെത്തിയ വിനോദസഞ്ചാരി കെൻ മോർലെയും കുടുംബത്തെയും കണ്ടുമുട്ടിയതാണു മായുടെ ജീവിതഗതി തന്നെ തിരിച്ചുവിട്ടത്. 1985ൽ കെൻ മോർലെ ജാക് മായെ ഓസ്ട്രേലിയയിലേക്കു കൊണ്ടുപോയി. ആ യാത്ര മായുടെ ജീവിതം മാറ്റിമറിച്ചു. ഈ ലോകപരിചയവും ഇംഗ്ലിഷിലെ സാമർഥ്യവും പക്ഷേ സ്കൂളിൽ മായെ സഹായിച്ചില്ല. ചൈനയിലെ കുപ്രസിദ്ധമായ കോളജ് പ്രവേശന പരീക്ഷയിൽ അദ്ദേഹം രണ്ടു തവണ പരാജയപ്പെട്ടു. മൂന്നാം വട്ടം ആ പരീക്ഷ ജയിച്ച മാ ഹാങ്ഷോ ടീച്ചേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുകയും 1988ൽ ഇംഗ്ലിഷിൽ ബിരുദം നേടി പുറത്തുവരുകയും ചെയ്തു. കോളജിൽ വച്ചു പരിചയപ്പെട്ട കാതി 1988ൽ മായുടെ ജീവിതപങ്കാളിയായി. ഹാങ്ഷോവിൽ താമസിക്കുന്ന അവർക്ക് 3 മക്കളുണ്ട്. 

 

∙ജീവിതസമരം

കോളജ് പഠനകാലത്തിനു ശേഷവും മായുടെ ദുരിതകാലത്തിനു മാറ്റമുണ്ടായില്ല. ജോലി തേടിച്ചെന്ന 12 ഇടങ്ങളിൽ നിന്നെങ്കിലും മാ തിരിച്ചയയ്ക്കപ്പെട്ടു. ഇതിൽ പ്രമുഖ കമ്പനിയായ കെഎഫ്സിയും പെടും. മണിക്കൂറിൽ 12 ഡോളർ വീതം ലഭിച്ചിരുന്ന ഇംഗ്ലിഷ് അധ്യാപക ജോലിയാണ് അവസാനം മായ്ക്കു ലഭിച്ചത്. ഒരു ചെറിയ വിവർത്തന കമ്പനിയും മാ തുടങ്ങിയിരുന്നു. 1995ൽ അമേരിക്ക സന്ദർശിക്കാൻ കഴിഞ്ഞപ്പോഴാണ് ഇന്റർനെറ്റുമായി മാ പരിചയപ്പെടുന്നതും തിരികെ ചൈനയിലെത്തിയശേഷം ഓൺലൈൻ സ്റ്റാർട്ടപ് കമ്പനികൾ ആരംഭിക്കുന്നതും. ഒട്ടേറെ പരാജയങ്ങൾക്കു ശേഷം ഹാങ്ഷോവിലെ തന്റെ ചെറിയ അപാർട്‌മെന്റിൽ 17 സുഹൃത്തുക്കളുമായി ചേർന്നാണ് 1999ൽ മാ ആലിബാബയ്ക്കു തുടക്കമിടുന്നത്. ചെറിയ വ്യാപാരസ്ഥാപനങ്ങളുടെ ഉൽപന്നങ്ങളുടെ ഓൺലൈൻ വിൽപന എന്ന ആശയവുമായി തുടങ്ങിയ ആലിബാബ ആദ്യ വർഷം 2.5 കോടി ഡോളർ നിക്ഷേപം നേടി വിസ്മയം സൃഷ്ടിച്ചു. പിന്നീട് ആലിബാബയ്ക്കോ ജാക് മായ്ക്കോ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. 

 

∙നാക്കുപിഴ

ഷാങ്ഹായിൽ കഴിഞ്ഞ ഒക്ടോബർ 24നു നടന്ന സാമ്പത്തിക ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിൽ ചൈനയിലെ സാമ്പത്തിക രംഗം പരിഷ്കരിക്കണമെന്ന അർഥത്തിൽ മാ നടത്തിയ ചില പരാമർശങ്ങളാണ് അദ്ദേഹത്തിനു വിനയായതെന്നാണു പൊതുവെ കരുതപ്പെടുന്നത്. നവംബർ രണ്ടിനു മായെ ചൈനീസ് അധികൃതർ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി. തൊട്ടടുത്ത ദിവസം ആലിബാബയുടെ ടെക് സ്ഥാപനമായ ആൻറ്റ് ഫിനാൻഷ്യലിന്റെ 37 ബില്യൻ ഡോളറിന്റെ ഐപിഒ ചൈനീസ് അധികൃതർ റദ്ദ് ചെയ്തു. ഡിസംബറിൽ ചൈനീസ് ഓഹരി നിയന്ത്രണ അതോറിറ്റി ആൻറ്റ് ഗ്രൂപ്പിനോട് കുത്തക വിരുദ്ധ നിയമങ്ങൾക്കനുസൃതമായി തങ്ങളുടെ പ്രവർത്തനങ്ങൾ പുനക്രമീകരിക്കാൻ ആവശ്യപ്പെട്ടു. ആൻറ്റ് ഫിനാൻഷ്യലിനു കീഴിലുള്ള ഡിജിറ്റൽ പേയ്മെന്റ് ആപ്പായ ആലിപേയ്ക്ക് 130 കോടി ഉപഭോക്താക്കളുണ്ടെന്നാണു കണക്ക്. ഈ പേയ്മെന്റ്, ലൈഫ് സ്റ്റൈൽ ആപ് വഴി ആലിപേ കൈവശപ്പെടുത്തിയിട്ടുള്ള കോടിക്കണക്കിന് ഉപഭോക്തൃ വിവരങ്ങൾ പങ്കുവയ്ക്കാൻ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. ഉപഭോക്താക്കളുടെ ചെലവഴിക്കൽ സ്വഭാവം, വാങ്ങൽ സ്വഭാവം, വായ്പ തിരിച്ചടയ്ക്കൽ ചരിത്രം തുടങ്ങിയ വിവരങ്ങളുടെ ഘനിയാണ് ആൻറ്റ് കമ്പനിയുടെ കൈവശമുണ്ടായിരുന്നത്. 

 

∙പുതിയവേഷം

മുൻ ഇംഗ്ലിഷ് അധ്യാപകനിൽ നിന്നു ഡിജിറ്റൽ വ്യാപാര രംഗത്തെ ചക്രവർത്തിപദത്തിലേക്കുള്ള മായുടെ സ്വപ്നതുല്യമായ വളർച്ചയ്ക്കു പിന്നിൽ കഠിനാധ്വാനത്തിന്റെയും കിറുകൃത്യമായ വ്യാപാരബുദ്ധിയുടെയും സമ്മേളനമുണ്ട്. ആലിബാബയടെ അധ്യക്ഷ സ്ഥാനത്തു നിന്നു കഴിഞ്ഞ ഒക്ടോബറിൽ ഔദ്യോഗികമായി വിരമിച്ച ജാക് മാ തുടർന്നുള്ള കാലം കാരുണ്യസേവന രംഗത്തു ശ്രദ്ധയൂന്നാനാണു തീരുമാനമെന്നു പ്രഖ്യാപിച്ചിരുന്നു. കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ജാക് മാ ഫൗണ്ടേഷൻ 150 രാജ്യങ്ങളിലേക്കു പിപിഇ കിറ്റുകൾ, 5 ലക്ഷം ടെസ്റ്റിങ് കിറ്റുകൾ, അമേരിക്കയിലേക്ക് 10 ലക്ഷം മാസ്കുകൾ തുടങ്ങിയ നൽകിയിരുന്നു. 

പഠനം മാറ്റിവയ്ക്കേണ്ട, ക്ലാസ് റൂം വീട്ടിൽത്തന്നെ. മനോരമ തൊഴിൽ വീഥിയിലൂടെ പരീക്ഷാ പരിശീനത്തിനു ഇവിടെ ക്ലിക്ക് ചെയ്യുക

English Summary : Golantharam Column - Chinese business magnate Jack Ma's 'disappearance'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com