ADVERTISEMENT

ബഗ്‌ദാദിനു 160 കിലോമീറ്റർ വടക്ക് ഈന്തപ്പഴത്തോട്ടങ്ങളുടെ നഗരമായ തിക്രിത്തിനടുത്ത് അൽ ഔജയെന്ന ദരിദ്ര ഗ്രാമത്തിൽ ഹുസൈൻ അബ്‌ദുൽ മജീദ് എന്ന ദരിദ്ര കർഷകന്റെ മകനായി 1937 ഏപ്രിൽ 28ന് ജനനം. ജനിച്ചു മൂന്നാം മാസം പിതാവിന്റെ മരണം. ഇബ്രാഹിം ഹസ്സൻ എന്ന അയൽക്കാരനുമായി അമ്മയുടെ രണ്ടാം വിവാഹം. ഇബ്രാഹിം ഹസ്സന്റെ അവഗണനയും പീഡനവും. സദ്ദാമിന്റെ അമ്മയ്‌ക്ക് ഇബ്രാഹിം ഹസ്സനുമായുള്ള വിവാഹത്തിലെ മകനാണു സദ്ദാമിനൊപ്പം തൂക്കിലേറ്റപ്പെട്ട മുൻ ഇന്റലിജൻസ് മേധാവി ബർസാൻ ഇബ്രാഹിം.

പത്തു വയസ്സു വരെ സ്‌കൂൾ കാണാതിരുന്ന സദ്ദാമിനെ തിക്രിത്തിലും പിന്നെ ബഗ്‌ദാദിലും കൊണ്ടുപോയി പഠിപ്പിച്ചത് അമ്മയുടെ സഹോദരനും തിക്രിത്തിലെ അറബ് ദേശീയവാദി നേതാവുമായിരുന്ന ഖൈറള്ള തുൽഫയാണ്. അൽ ഔജയിലെ അജ്‌ഞാതനായ ആട്ടിടയനായി ചരിത്രത്തിലിടം നേടാതെ പോകുമായിരുന്ന സദ്ദാമിന്റെ ഉയർച്ചയുടെ തിരക്കഥയെഴുതിയതു ഖൈറള്ളയുടെ നല്ല മനസ്സായിരുന്നു. അമ്മാവന്റെ മകൻ അഡ്‌നാൻ ഖൈറള്ള സദ്ദാമിന്റെ കളിക്കൂട്ടുകാരനായി; രാഷ്‌ട്രീയ സഹയാത്രികനും പിന്നെ പ്രതിരോധ മന്ത്രിയുമായി. അമ്മാവന്റെ മകൾ സാജിദയാണു സദ്ദാമിന്റെ ഭാര്യ.

യുവ വിപ്ലവകാരി (1957-1968)

വിശാല അറബ് ദേശീയതയുടെ വക്‌താക്കളായ അറബ് ബാത്ത് സോഷ്യലിസ്‌റ്റ് പാർട്ടിയിൽ അംഗം. അന്നു സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയാണു സദ്ദാം. പാർട്ടി അണ്ടർ ഗ്രൗണ്ടിലും. പട്ടാള ഭരണാധികാരി ബ്രിഗേഡിയർ അബ്‌ദുൽ കരീം കാസിമിനെതിരായ വധശ്രമത്തിൽ പ്രതിയായ സദ്ദാം 1958ൽ ഈജിപ്‌തിലേക്കു കടന്നു. അവിടെ നിന്നു നിയമബിരുദം. കാസിമിനെ വധിച്ചു ബാത്ത് പാർട്ടി ഭരണം പിടിച്ചതോടെ 1963ൽ വീണ്ടും ഇറാഖിലേക്ക്. ബ്രിഗേഡിയർ കാസിമിന്റെ സഹായിയായ കേണൽ അബ്‌ദുൽ സലാം മുഹമ്മദ് ആരിഫ് ബാത്തിസ്‌റ്റുകളെ പുറത്താക്കി ഭരണം തിരിച്ചുപിടിച്ചതോടെ സദ്ദാം ആറു മാസത്തിനകം ജയിലിലായി. 1966ൽ ജയിൽ ചാട്ടം. 1968ൽ വീണ്ടും ബാത്ത് വിപ്ലവം. സദ്ദാമിന്റെ ബന്ധുവായ അഹമ്മദ് ഹസ്സൻ അൽ ബക്കർ പുതിയ ഇറാഖ് പ്രസിഡന്റ്. 31 വയസ്സു തികയാത്ത സദ്ദാം പാർട്ടിയുടെ അസിസ്‌റ്റന്റ് സെക്രട്ടറി ജനറൽ.

രണ്ടാമനിൽ നിന്ന് ഒന്നാമനിലേക്ക് (1968-1979)

രോഗിയായ ഹസ്സൻ അൽ ബക്കറെ കടത്തിവെട്ടി ഭരണത്തിന്റെ മിക്ക മേഖലകളിലും സദ്ദാമിന്റെ വ്യക്‌തിമുദ്ര. സൈന്യത്തെ പുനഃസംഘടിപ്പിച്ചു ശക്‌തമാക്കി. ലിബറൽ സോഷ്യലിസവും പെട്രോളിയം മേഖലയുടെ വികസനവും. ബ്രിട്ടീഷ് ഭരണത്തിന്റെ ബാക്കിപത്രമായ ഇറാഖി പെട്രോളിയം കമ്പനി ദേശസാൽക്കരിച്ചു. സുരക്ഷാ - ഇന്റലിജൻസ് സംവിധാനങ്ങൾ ശക്‌തമാക്കിയ സദ്ദാം എതിർപ്പുകാരെയെല്ലാം നിശബ്‌ദരാക്കി. 1972ൽ സോവിയറ്റ് യൂണിയനുമായി 15 വർഷത്തെ സഹകരണക്കരാർ. വ്യവസായം, ആരോഗ്യരക്ഷ, വിദ്യാഭ്യാസം എന്നീ മേഖലകളിലെ വൻ നിക്ഷേപം ഇറാഖികളുടെ ജീവിതനിലവാരമുയർത്തി. 1974ലെ കുർദ് കലാപം അടിച്ചമർത്തിയ സദ്ദാം 1978ൽ പ്രതിപക്ഷ പാർട്ടികളെ നിരോധിച്ചു. ഇതിനിടെ, ഷാത് അൽ ജലപാത പങ്കിടാൻ ഇറാനിലെ ഷായുമായി ധാരണ. 1979 ജൂലൈ 16നു ഹസ്സൻ അൽ ബക്കർ അനാരോഗ്യം മൂലം രാജിവച്ചതോടെ പ്രസിഡന്റ് പദത്തിലേക്ക്.

പോരാട്ടങ്ങളുടെ നാൾ വഴി (1980-2003)

ഏറ്റുമുട്ടലിന്റെയും പോരാട്ടങ്ങളുടെയും നാളുകളായിരുന്നു പിന്നീട്. ആദ്യം ഇറാനെതിരായ യുദ്ധം. ഷാത് അൽ അറബ് ജലപാതയുടെ അവകാശത്തെച്ചൊല്ലി 1980ൽ തുടങ്ങിയ ആ യുദ്ധം ഇരു രാജ്യങ്ങളുടെയും സമ്പദ്വ്യവസ്‌ഥ താറുമാറാക്കി. 1988 ഓഗസ്‌റ്റ് 20നു വെടിനിർത്തൽ. പക്ഷേ, വടക്കൻ ഇറാഖിൽ കുർദുകൾക്കെതിരായ നടപടി തുടർന്നു. സാമ്പത്തിക രംഗത്തിനു നൽകിയ ഊന്നൽ സൈനിക രംഗത്തേക്കു വഴിമാറിയതോടെ ഇറാഖ് ജനതയുടെ ജീവിതം മൂന്നാം ലോക നിലവാരത്തിലേക്കു താഴ്‌ന്നു.

 

ഇറാഖ് അതിർത്തി മേഖലയിൽ നിന്ന് എണ്ണ ചോർത്തുന്നുവെന്നാരോപിച്ചു കുവൈത്തുമായി സംഘർഷം. 1990 ഓഗസ്‌റ്റ് രണ്ടിന് ഇറാഖ് സേന കുവൈത്ത് പിടിച്ചെടുത്തു. ഇറാഖിനെതിരെ യു.എൻ. ഉപരോധം. ഇറാഖിന്റെ എണ്ണ കയറ്റുമതിക്കു കടുത്ത നിയന്ത്രണം.

 

കുവൈത്തിന്റെ മോചനത്തിനായി യു.എസും സഖ്യകക്ഷികളും ചേർന്ന് ഇറാഖിനെതിരായ ആക്രമണത്തിന് 1991 ജനുവരി 16നു തുടക്കം. ‘ഓപ്പറേഷൻ ഡെസർട്ട് സ്‌റ്റോം’ എന്നു പേരിട്ട ഒന്നാം ഗൾഫ് യുദ്ധത്തിന് 1991 ഫെബ്രുവരി 28നു സമാപനം. ഇറാഖ് സേന കുവൈത്തിൽ നിന്നു പിൻമാറി.

 

സെപ്‌റ്റംബർ 11 ആക്രമണത്തിനു ശേഷമുള്ള അഫ്‌ഗാൻ സൈനിക നടപടിയിൽ താലിബാൻ സർക്കാർ പുറത്താക്കപ്പെട്ടതോടെ യു. എസിന്റെ ശ്രദ്ധ വീണ്ടും ഇറാഖിലേക്കു തിരിയുന്നു. ഇറാഖിൽ രാസ - ജൈവായുധ ശേഖരമുണ്ടെന്നും സദ്ദാം ഹുസൈന് അൽ ഖായിദ ബന്ധമുണ്ടെന്നും പ്രസിഡന്റ് ബുഷിന്റെ ആരോപണം.

 

കുവൈത്ത് അധിനിവേശം തെറ്റായിരുന്നുവെന്നു 2002 ഡിസംബർ ഏഴിനു സദ്ദാമിന്റെ ക്ഷമാപണം. പക്ഷേ, കുവൈത്ത് ഇതു തള്ളി. ഇറാഖിനു രാസ - ജൈവായുധ ശേഖരമില്ലെന്നു 2003 ഫെബ്രുവരിയിൽ സദ്ദാം തുറന്നു പറഞ്ഞു. ഇറാഖിൽ അണ്വായുധങ്ങളില്ലെന്നു യു.എൻ. പ്രസ്‌ഥാനമായ രാജ്യാന്തര ആണവോർജ ഏജൻസിയുടെ ഡയറക്‌ടർ ജനറൽ ഡോ. മുഹമ്മദ് എൽ ബറാദേയിയുടെയും വെളിപ്പെടുത്തൽ. ശേഷം ബുഷിന്റെ ഡയറിക്കുറിപ്പുപോലെ.

 

2003 മാർച്ച് 20 - 2006 ഡിസംബർ 30

 

2003 മാർച്ച് 20: രണ്ടാം ഗൾഫ് യുദ്ധത്തിനു തുടക്കം.

 

ഏപ്രിൽ ഒൻപത്: യു.എസ്. സേന ബഗ്‌ദാദിലെത്തി. സദ്ദാം ഭരണത്തിന് അവസാനം.

 

ജൂലൈ 22: സദ്ദാമിന്റെ മക്കളായ ഉദ്ദയ്, ഖുസയ് എന്നിവരെ വടക്കൻ ഇറാഖിലെ മൊസൂളിൽ യു.എസ്. സേന വെടിവച്ചു കൊന്നു.

 

ഡിസംബർ 14: വടക്കൻ ഇറാഖിൽ തിക്രിത്തിനടുത്തു കൃഷിക്കളത്തിലെ ഭൂഗർഭ അറയിൽ നിന്നു സദ്ദാമിനെ പിടികൂടി. സദ്ദാം യു.എസ്. സേനയുടെ ക്യാംപ് ക്രോപ്പർ തടവറയിലേക്ക്.

 

2005 ഒക്‌ടോബർ 19: ദുജൈൽ കൂട്ടക്കൊലക്കേസിൽ സദ്ദാമിനും ഏഴു കൂട്ടുപ്രതികൾക്കുമെതിരായ വിചാരണയുടെ തുടക്കം.

 

2006 നവംബർ അഞ്ച്: സദ്ദാമിനും രണ്ടു കൂട്ടുപ്രതികൾക്കും വിചാരണക്കോടതി ജഡ്‌ജി റവൂഫ് അബ്‌ദുൽ റഹിമാൻ വധശിക്ഷ വിധിച്ചു.

 

ഡിസംബർ 26: ഇറാഖി ഹൈ ട്രൈബ്യൂണലിന്റെ അപ്പീൽസ് ചേംബർ വധശിക്ഷ ശരിവച്ചു.

 

ഡിസംബർ 29: പ്രസിഡന്റ് ജലാൽ തലബാനിക്കു പകരം മരണവാറന്റിൽ പ്രധാനമന്ത്രി നൂറി അൽ മാലിക്കി ഒപ്പിടുന്നു.

 

ഡിസംബർ 30: ബലിപ്പെരുന്നാൾ ദിനത്തിൽ പുലർച്ചെ ആറിനു സൂര്യോദയത്തിനു മുൻപു ടൈഗ്രിസ് നദിക്കരയിലെ കഴുമരത്തിൽ സദ്ദാമിന്റെ സംഭവബഹുലമായ ജീവിതത്തിന്റെ അന്ത്യം.

 

ചരിത്രത്തിൽ ഇന്ന് ഏപ്രിൽ 28 

 

∙യുഎസ് വ്യവസായി ഡെന്നിസ് ടിറ്റോ ആദ്യ ബഹിരാകാശ വിനോദ സഞ്ചാരിയായി (2001). സോയുസ് TM 32 മിഷന്റെ ഭാഗമായാണു ബഹിരാകാശത്ത് എത്തിയത്. 

 

∙ഓസ്‌കർ ലഭിച്ച ആദ്യ ഇന്ത്യക്കാരി ഭാനു അതയ്യ ജനിച്ചു (1929). 'ഗാന്ധി' സിനിമയിലെ വസ്ത്രാലങ്കാരത്തിന് 1982 ലാണ് അക്കാദമി അവാർഡ് ലഭിച്ചത്. 

 

∙ജനപ്രിയ മലയാള സാഹിത്യകാരന്മാരിൽ പ്രമുഖനായ മുട്ടത്തു വർക്കി ജനിച്ചു (1915). പാടാത്ത പൈങ്കിളി, ഇണപ്രാവുകൾ, വെളുത്ത കത്രീന, ഒരു കുടയും കുഞ്ഞുപെങ്ങളും തുടങ്ങിയവ പ്രധാന കൃതികൾ. 

 

∙ഇറ്റലിയിലെ നാഷനൽ ഫാഷിസ്റ്റ് പാർട്ടി സ്ഥാപകനും പ്രധാനമന്ത്രിയുമായിരുന്ന ബനിറ്റോ മുസ്സോളിനിയും പങ്കാളി ക്ലാര പെറ്റാക്സിയും വധിക്കപ്പെട്ടു (1945). 'നേതാവ് എന്ന് അർഥം വരുന്ന 'ഇൽ ഡ്യൂസ്' എന്നാണു മുസ്സോളിനി അറിയപ്പെട്ടത്. 

 

∙ ലണ്ടനിലെ പ്രസിദ്ധമായ വെംബ്ലി സ്റ്റേഡിയം തുറന്നു (1923). ബ്രിട്ടിഷ് എംപയർ എക്‌സിബിഷൻ സ്‌റ്റേഡിയം എന്നായിരുന്നു യഥാർഥ പേര്. പുതിയ വെംബ്ലി സ്‌റ്റേഡിയം  തുറന്നതു 2007 ലാണ്.

English Summary : Exam Guide - April 27 - Today in history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com