ADVERTISEMENT

1979 മേയ് നാല്. ലണ്ടനിൽ ഡൗണിങ് സ്‌ട്രീറ്റിലെ പത്താം നമ്പർ വസതിയിലേക്ക് ഒരു വനിത ‘വലതുകാൽ’ വച്ചു കയറി. ലിങ്കൺഷെറിലെ പലചരക്കു വ്യാപാരിയുടെ മകൾ മാർഗരറ്റ് ഹിൽഡ താച്ചർ ബ്രിട്ടന്റെ കിരീടമില്ലാത്ത രാജ്‌ഞിയായി മാറുകയായിരുന്നു.

 

‘കടുംപിടിത്തക്കാരി, തന്നിഷ്‌ടക്കാരി, തനി ഹെഡ്‌മിസ്‌ട്രസ് ’ ബ്രിട്ടനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ താച്ചറിനു വിമർശകർ ചാർത്തിയ വിശേഷണങ്ങൾ ഒട്ടേറെ. എങ്കിലും ബ്രിട്ടൻ കഴിഞ്ഞ നൂറ്റാണ്ടിൽ കണ്ട ഏറ്റവും ശക്‌തയായ രാഷ്‌ട്രീയ നേതാവായിരുന്നു അവർ.

 

നിറപ്പകിട്ടില്ലാത്ത ബാല്യകാലം

1925 ഒക്‌ടോബർ 13ന് ആൽഫ്രഡ് റോബർട്‌സിന്റെ മകളായിട്ടായിരുന്നു താച്ചറിന്റെ ജനനം. പിതാവിന്റെ കടയുടെ മുകളിലെ കുളിമുറി പോലുമില്ലാത്ത ചെറുവീട്ടിൽ നിറപ്പകിട്ടില്ലാത്ത ബാല്യമായിരുന്നെങ്കിലും സ്‌കൂളിലെ താരമായിരുന്നു താച്ചർ. ഹോക്കി, പിയാനോ, നീന്തൽ തുടങ്ങി അവർ പ്രതിഭ തെളിയിക്കാത്ത ഇനങ്ങൾ ചുരുക്കം. മുതിർന്നപ്പോൾ പിതാവിന്റെ രാഷ്‌ട്രീയ പ്രേമം താച്ചറെയും ആകർഷിച്ചു. എങ്കിലും, പഠനത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്താനായിരുന്നു തീരുമാനം. കെമിസ്‌ട്രിയായിരുന്നു ഇഷ്‌ടവിഷയം.

 

margaret-thatcher-british-politician

1943ൽ ഓക്‌സ്‌ഫഡിലെത്തിയ താച്ചർ 1947ൽ കെമിസ്‌ട്രി ബിരുദമെടുത്തു. എക്‌സ്‌റേ ക്രിസ്‌റ്റലോഗ്രഫിയായിരുന്നു സ്‌പെഷലൈസേഷൻ. പഠനം കഴിഞ്ഞ് റിസർച് കെമിസ്‌റ്റായി ജോലിയിൽ പ്രവേശിച്ച അവർ കൺസർവേറ്റീവ് പാർട്ടിയുടെ അസോസിയേഷനിൽ ചേർന്നതാണു വഴിത്തിരിവായത്.

 

അപ്രതീക്ഷിതം സ്‌ഥാനാർഥിത്വം

1948ൽ പാർട്ടി യോഗത്തിൽ പങ്കെടുത്തു. പാർലമെന്റിലേക്കുള്ള ഡാർട്‌ഫഡ് സീറ്റിലെ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി സ്‌ഥാനാർഥിയായി താച്ചറെ തിരഞ്ഞെടുത്തത് അപ്രതീക്ഷിതമായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ സ്‌ഥാനാർഥിയും ഏക വനിതാ സ്‌ഥാനാർഥിയുമായിരുന്നു അവർ. 1951ൽ പരിചയപ്പെട്ട ഡെന്നിസ് താച്ചറെ വിവാഹം കഴിച്ചു. 1950, 51 വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ തോറ്റെങ്കിലും 1959ൽ പാർലമെന്റ് അംഗമായി. പിന്നെ താച്ചറുടെ നാളുകളായിരുന്നു. പടിപടിയായി രാഷ്‌ട്രീയ രംഗത്തു മുന്നേറിയ അവർ 1974ൽ പ്രതിപക്ഷ നേതൃപദവിയിലെത്തി. 1979ൽ പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുമ്പോൾ തൊഴിൽസമരങ്ങളുടെ പരമ്പരയിൽ തളർന്നുനിൽക്കുകയായിരുന്നു ബ്രിട്ടൻ.

archieves-margaret-thatcher-british-politician

 

തന്റെ കക്ഷിയെ തിരഞ്ഞെടുത്താൽ ട്രേഡ് യൂണിയൻ ശക്‌തിയെ തളയ്‌ക്കാൻ നിയമമുണ്ടാക്കുമെന്നായിരുന്നു താച്ചറുടെ വാഗ്‌ദാനം. സമരങ്ങൾ കൊണ്ടു സഹികെട്ട ബ്രിട്ടിഷുകാർ വൻ ഭൂരിപക്ഷത്തോടെ കൺസർവേറ്റീവ് പാർട്ടിയെ വിജയിപ്പിച്ചു.

 

സമരങ്ങൾക്കെതിരെ,ഉരുക്കുമുഷ്‌ടി

താച്ചർ അധികാരത്തിൽ വരുമ്പോൾ ബ്രിട്ടിഷ് സമ്പദ്വ്യവസ്‌ഥ രോഗശയ്യയിലായിരുന്നു. തൊഴിൽസമരങ്ങളുടെ വേലിയേറ്റത്തെ അവർ ഉരുക്കുമുഷ്‌ടികൊണ്ട് അടിച്ചമർത്തി. തൊഴിലില്ലായ്‌മ കൊടികുത്തി വാണ 1981ൽ ഏറെ വിമർശനം ഉയർന്നെങ്കിലും ആദ്യത്തെ മൂന്നുവർഷം കഴിഞ്ഞപ്പോഴേക്കും താച്ചറുടെ നയങ്ങൾ ഫലം നൽകിത്തുടങ്ങി. സമ്പദ്വ്യവസ്‌ഥ ഉയിർത്തെഴുന്നേറ്റു. നാണ്യപ്പെരുപ്പം നിയന്ത്രണവിധേയമായി. ജീഗസ

 

അതിനിടെയാണു രണ്ടാം തിരഞ്ഞെടുപ്പിനുള്ള തുറുപ്പുചീട്ട് വീണുകിട്ടുന്നത് ഫോക്‌ലൻഡ് യുദ്ധം. ബ്രിട്ടന്റെ ദക്ഷിണ അറ്റ്‌ലാന്റിക്കിലെ കോളനിയായ ഫോക്‌ലൻഡ് ദ്വീപുകൾ 1982ൽ ഏപ്രിലിൽ അർജന്റീന പിടിച്ചെടുത്തു. പത്താഴ്‌ചയ്‌ക്കുശേഷം ബ്രിട്ടിഷ് സൈന്യം ഫോക്‌ലൻഡ് തിരിച്ചുപിടിച്ചു. അങ്ങനെ താച്ചർ വീരനായികയായി. അടുത്ത വർഷം വൻഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേക്ക്.

 

‘വിമർശകർ വീറോടെ ചാടിവീഴും. ഞാൻ അതേ വാശിയിൽ ചെറുക്കും. മാഗീ, ധൈര്യം കൈവിടരുത്. പൊരുതുക,’ തന്റെ ശക്‌തി ഈ ആത്മവിശ്വാസമാണെന്നു പലപ്പോഴും അവർ തന്നെ വ്യക്‌തമാക്കി.

 

മൂന്നാം വട്ടവും പ്രധാനമന്ത്രിയായപ്പോൾ വിമർശകർ പോലും അവരെ ഉരുക്കുവനിതയായി അംഗീകരിച്ചു.

 

ചരിത്രത്തിൽ ഇന്ന് മേയ് 04 

 

∙ ആദ്യ ഗ്രാമി പുരസ്‌കാരങ്ങൾ ലൊസാഞ്ചൽസിലെ ബെവർലി ഹിൽട്ടൻ ഹോട്ടലിൽ വിതരണം ചെയ്‌തു (1959). യുഎസ് സംഗീത പുരസ്‌കാരമാണു ഗ്രാമി. 

 

∙രാജ്യത്തെ ആദ്യ വനിതാ ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ്‌ അന്നാ ചാണ്ടി ജനിച്ചു (1905). സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി അവർ ആരംഭിച്ച പ്രസിദ്ധീകരണമാണു 'ശ്രീമതി'.

 

∙കർണാടക സംഗീതത്തിലെ ത്രിമൂർത്തികളിൽ ഒരാളായ ത്യാഗരാജ സ്വാമികൾ തഞ്ചാവൂരിൽ ജനിച്ചു (1767).

 

∙'മൈസൂർ കടുവ' എന്നറിയപ്പെട്ട ടിപ്പു സുൽത്താൻ, നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ വധിക്കപ്പെട്ടു(1799).

 

∙രാജ്യാന്തര അഗ്നിശമന സേന ദിനം (International Firefighter's Day ). 1999 ജനുവരി 4 ന് ഓസ്‌ട്രേലിയയിലുണ്ടായ തീപിടിത്തത്തിൽ അഗ്നിശമന സേനാംഗങ്ങൾ മരിച്ചതിനെ തുടർന്നാണു ദിനാചരണം ആരംഭിച്ചത്. 

 

∙പനാമ കനാലിന്റെ നിർമാണം യുഎസ് ഔദ്യോഗികമായി ആരംഭിച്ചു (1904). അറ്റ്ലാന്റിക് സമുദ്രത്തെ ശാന്തസമുദ്രവുമായി ബന്ധിപ്പിക്കുന്ന കനാൽ.

English Summary : Exam Guide - May 4 - Today in history

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com