ADVERTISEMENT

‘അക്ഷരങ്ങളുരുട്ടിയുരുട്ടി എഴുതിക്കേ, കാക്ക ചെകയുന്ന പോലെ എഴുതിവയ്ക്കാതെ.’ ചെറിയ ക്ലാസുകളിലെങ്കിലും ഇത്തരം നിർദ്ദേശങ്ങളും,ഉപദേശങ്ങളും കിട്ടാത്തവരായി ആരുമുണ്ടാകില്ല. മുൻപായിരുന്നെങ്കിൽ കൈപ്പട മോശമായതിന് അടി ഒരുപാട് വാങ്ങിക്കൂട്ടുകയും ചെയ്യുമായിരുന്നു. മനോഹരമായ കൈപ്പട എല്ലാവരുടെയും സ്വപ്നമാണ്. അതിനെ കുറച്ചുകൂടി പരിപോഷിപ്പിച്ച് അക്ഷരങ്ങളെ ചിത്രങ്ങളാക്കി മാറ്റുന്ന കലാവിദ്യയാണ് കാലിഗ്രഫി. പേനയോ ബ്രഷോ ഉപയോഗിച്ച് കുറഞ്ഞ വരകൾ കൊണ്ട് വ്യത്യസ്തമായ രീതിയിൽ അക്ഷരങ്ങളെഴുതുന്ന വിദ്യയാണിത്. അക്ഷരങ്ങൾക്ക് ഭാവനാപരമായി പൊരുത്തമുള്ള രൂപഭംഗി നൽകുന്ന കലയാണ് കാലിഗ്രഫി എന്ന് നിർവചനം. 

 

കാലിഗ്രഫി എന്ന പദം ഗ്രീക്ക് വാക്കായ കാലിഗ്രഫിയ എന്ന പദത്തിൽ നിന്നും വന്നതാണ്. സൗന്ദര്യമെന്നർഥമുള്ള കാലോസ് എഴുതുക എന്നതിന്റെ ഗ്രീക്ക് പദമായ ഗ്രഫൈൻ എന്നീ പദങ്ങൾ ചേർന്നാണ് ഇൗ വാക്ക് രൂപംകൊണ്ടത്. പുരാതന ചൈനയിലും ഇൗജിപ്തിലും അക്ഷരങ്ങളുടെ ചിത്രമെഴുത്ത് നിലനിന്നിരുന്നു. 17–ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ് കാലിഗ്രഫി പാശ്ചാത്യ ലോകത്ത് പ്രചാരത്തിലായത്. ലാറ്റിൻ ഭാഷയായിരുന്നു യൂറോപ്പിൽ കാലിഗ്രഫിക്ക് കൂടുതൽ ഉപയോഗിച്ചിരുന്നത്.

 

ഗുഹാചിത്രങ്ങളിൽ നിന്നു തുടങ്ങുന്ന കാലിഗ്രഫിയുടെ ചരിത്രം. ഗുഹാവാസികളായിരുന്ന പൂർവികന്മാർ അവരുടെ ജീവിതവും സന്ദേശങ്ങളും സങ്കൽപങ്ങളും ഭാവനാപരമായി കോറിയിട്ടിരുന്നതാണ് കാലിഗ്രഫിയുടെ തുടക്കം. ചൈനീസ് മാൻഡരിനാണ് കാലിഗ്രഫി ഏറ്റവും പ്രചാരത്തിലുള്ള ഭാഷ. ലിപികളുടെ പ്രത്യേകത മാൻഡരിന് കാലിഗ്രാഫിയിൽ കൂടുതൽ സാധ്യതകൾ നൽകുന്നു. ആഗോളഭാഷയായ ഇംഗ്ലീഷും ഇൗ കലയിൽ മുന്നിട്ടു നിൽക്കുന്നു.

 

എല്ലാ വർഷവും ഓഗസ്റ്റിലെ രണ്ടാമത്തെ ബുധനാഴ്ചയാണ് ആഗോള കാലിഗ്രഫി ദിനം. ഇംഗ്ലണ്ടിലെ ബിർമിങ്ഹാമിൽ സ്ഥിതി ചെയ്യുന്ന പെൻ മ്യൂസിയത്തിന്റെ ആശയമാണ് കാലിഗ്രഫിക്ക് വേണ്ടി ഒരു ദിനം എന്നത്. കാലിഗ്രഫിയുടെ പുതിയ രീതികളും സാധ്യതകളും ചർച്ച ചെയ്യുന്നതിനും കൂടുതൽ ആൾക്കാരെ ഇൗ കലയിലേക്ക് ആകർഷിക്കുന്നതിനും ഇൗ ദിനം പ്രയോജനപ്പെടുത്തുന്നു. 

 

മലയാളഭാഷയിലും കാലിഗ്രഫിയുടെ വശ്യസൗന്ദര്യം ധാരാളം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ കാലിഗ്രഫി ചരിത്രത്തിൽ നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ് നാരായണ ഭട്ടതിരി. ഭാഷയുടെ സൗന്ദര്യത്തെ തനിമ ചോരാതെ വരച്ചിടുന്ന അദ്ദേഹം ഒട്ടേറെ സിനിമകളുടെ ടൈറ്റിലുകളും നോവലുകളുടെ തലക്കുറിയും വായനക്കാരന്റെ മനസ്സിലേക്ക് പകർത്തിയിട്ടുണ്ട്.  

 

സിനിമാപോസ്റ്ററുകളായിരുന്നു ഒരു കാലത്ത് ഇതിന്റെ സാധ്യത ഏറ്റവുമധികം ഉപയോഗപ്പെടുത്തിയത്. സോഷ്യൽ മീഡിയകളിൽ ടീസറും പരസ്യങ്ങളും വരുന്ന കാലത്തിന് മുന്നേ ബസ് സ്റ്റാൻഡുകളിലും പൊതുസ്ഥലത്തെ ചുവരുകളിലും സിനിമാപോസ്റ്ററുകൾ നിറഞ്ഞു നിന്നിരുന്നു. വൈവിധ്യമർന്ന സ്റ്റൈലുകളിൽ അക്ഷരങ്ങളെ ആകർഷകമാക്കി മാറ്റാൻ കലാകാരന്മാർ തമ്മിൽ കടുത്ത മത്സരം നിലനിന്നിരുന്നു. 

 

പ്രമുഖ സംവിധായകനായ ഭരതൻ സിനിമാപോസ്റ്ററുകളിൽ കാലിഗ്രഫി ആകർഷകമായി ഉപയോഗപ്പെടുത്തിയവരിൽ പ്രമുഖനാണ്. തിരഞ്ഞെടുപ്പുകാലത്ത് സ്ഥാനാർഥികളുടെ ചുവരെഴുത്തായിരുന്നു കേരളത്തിലെ കാലിഗ്രഫിയുടെ മറ്റൊരു പ്രധാനമേഖല. വർണവൈവിധ്യങ്ങളാൽ സമ്പന്നമായിരുന്ന ആ ചുവരെഴുത്തു ചിത്രങ്ങളും ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്നു. എൽഇഡി ബോർഡുകളും മറ്റും വന്നതോടെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും കാലിഗ്രഫി ഏറെക്കുറെ പുറത്തായി. കേരളത്തിൽ ആദ്യകാലത്തേതിൽ നിന്നും വലിയ മാറ്റമൊന്നും കൂടാതെ ഇന്നും തുടരുന്നത് കള്ള് ഷാപ്പിന്റെ ബോർഡുകളാണ്. കറുപ്പും വെളുപ്പുമായി കള്ള് എന്ന വലുതാക്കി എഴുതിയ ബോർഡുകൾ ആധുനികകാലത്തും വലിയ മാറ്റമൊന്നുമില്ലാതെ നിലനിൽക്കുന്നു. കേരളം സമീപകാലത്ത് കാലിഗ്രഫിയുടെ സൗന്ദര്യം ആസ്വദിച്ചത് കൊച്ചി–മുസരിസ് ബിനാലെയിലാണ്.

 

തൂവൽ സ്പർശം കൊണ്ട് വരച്ചുതുടങ്ങിയതു മുതൽ ഇന്ന് കാലിഗ്രഫിക്ക് മാത്രമായി ഉപയോഗിക്കുന്ന പേനകൾ വരെ എത്തിനിൽക്കുന്നു അക്ഷരചിത്രങ്ങളുടെ ചരിത്രം. കാലം മാറുകയാണ്. ചാഞ്ഞും ചരിഞ്ഞും അക്ഷരങ്ങൾ കാഴ്ചക്കാരനെ അത്ഭുതപ്പെടുത്തിയ ചുവരെഴുത്തുകൾക്ക് പകരം ഫ്ലക്സുകളും പോസ്റ്ററുകളും നിറയുന്നു. കലാകാരന്റെ ഭാവനയ്ക്കൊത്ത് കൈവഴക്കത്തിലൂടെ മനോഹരമായി അക്ഷരങ്ങൾ പൂത്തുലഞ്ഞ ബോർഡുകൾ ഇന്ന് വർണശബളമായ എൽഇഡി ബോർഡുകൾക്ക് വഴിമാറിയിരിക്കുന്നു. അന്യം നിന്നുപോകുന്ന കലയെ പരിരക്ഷിക്കുന്നതിന് ഇൗ ദിനാചരണം അത്യന്താപേക്ഷിതമാണ്.

 

(വടിവൊത്തതും മനോഹരവുമായ കൈപ്പട ഇല്ലെന്നോർത്ത് ആരും ദുഃഖിക്കരുത്. നിങ്ങളുടെ ചിന്തകളുടെ വേഗം കൈയുടെ ചലനത്തേക്കാൾ ഉയർന്നുനിൽക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചില പഠനങ്ങൾ പറയുന്നു!)

English Summary: History Of Calligraphy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com