ADVERTISEMENT

∙പ്രമേഹ ചികിത്സയ്ക്ക് ആദ്യമായി ഇൻസുലിൻ ഉപയോഗിച്ചു (1922). ടൊറന്റോ ജനറൽ ഹോസ്പിറ്റലിൽ 14 വയസ്സുകാരനിലാണ് പരീക്ഷിച്ചത്. 

ആദ്യ ഇൻസുലിൻ കുത്തിവയ്പിന് ഇന്ന് നൂറാം വാർഷികം. 1922 ജനുവരി 11 നു കാനഡയിലെ ടൊറന്റോ ജനറൽ ഹോസ്പിറ്റലിൽ ലിയനാഡ് തോംസണിലാണ്(14) ആദ്യ ഡോസ് പ്രയോഗിച്ചത്. ആദ്യ പരീക്ഷണം പരാജയപ്പെട്ടെങ്കിലും കൂടുതൽ ശുദ്ധീകരിച്ച സാംപിൾ ഉപയോഗിച്ച് ജനുവരി 23നു നടത്തിയ കുത്തിവയ്പ് വിജയമായി. മേയിൽ വൻതോതിൽ ഉൽപാദനം ആരംഭിച്ചു.

കാനഡയിലെ ഓർത്തോപീഡിക് സർജനായിരുന്ന ഫെഡറിക് ബാന്റിങ്ങാണ് 1921ൽ ഇൻസുലിൻ കണ്ടെത്തിയത്. പ്രമേഹം വന്നാൽ മരണം എന്ന അവസ്ഥയിൽ കഴിഞ്ഞിരുന്നവർക്ക് ആരോഗ്യത്തോടെയുള്ള ജീവിതം തിരിച്ചുകൊടുത്ത കണ്ടെത്തലിന് 1923ൽ നൊബേൽ സമ്മാനം ലഭിച്ചു. പക്ഷേ, പരീക്ഷണങ്ങളിൽ പങ്കാളികളായിരുന്ന ചാൾസ് ബെസ്റ്റ്, ജയിംസ് കോളിപ് എന്നിവർ ഒഴിവാക്കപ്പെടുകയും പരീക്ഷണശാലയിൽ സഹായിക്കുക മാത്രം ചെയ്ത ടൊറന്റോ സർവകലാശാലയിലെ പ്രഫ. മക്‌ലോയിഡിനു നൊബേൽ ലഭിക്കുകയും ചെയ്തതു വിവാദമായി. പിന്നീട് ഇവർക്കുകൂടി സമ്മാനത്തുക പകുത്തുനൽകി വിവാദം ശമിപ്പിക്കുകയായിരുന്നു.

∙2014 ലെ സമാധാന നൊബേൽ ലഭിച്ച കൈലാഷ് സത്യാർഥി മധ്യപ്രദേശില്‍ ജനിച്ചു (1954). കുട്ടികളുടെ അവകാശങ്ങൾക്കായി പോരാടുന്ന ‘ബച്പൻ ബചാവോ ആന്തോളൻ’ സംഘടനയുടെ സ്ഥാപകൻ.

∙ടെൻസിങ് നോർഗെയ്ക്കൊപ്പം എവറസ്റ്റ് കൊടുമുടി കീഴടക്കിയ എഡ്മണ്ട് ഹിലരി അന്തരിച്ചു (2008). ഇന്ത്യയിലെ ന്യൂസീലൻഡ് ഹൈക്കമ്മിഷണറായിരുന്നു. 2003 ൽ നേപ്പാൾ ഓണററി പൗരത്വം നൽകി ആദരിച്ചു. 

സ്പെഷൽ ഫോക്കസ് 1809

∙തിരുവിതാംകൂർ ദളവ വേലുത്തമ്പിയുടെ പ്രസിദ്ധമായ കുണ്ടറ വിളംബരം.

∙ബ്രിട്ടിഷ് ഭരണത്തെ ശക്തമായി എതിർത്തും വിദേശികൾക്കെതിരായ സമരത്തിൽ തന്റെ കീഴിൽ അണിനിരക്കാൻ ആഹ്വാനം ചെയ്തുമുള്ള വിളംബരം കൊല്ലവർഷം 984 മകരം ഒന്നിനായിരുന്നു. കൊല്ലം കുണ്ടറയിലെ ഇളമ്പള്ളൂർ ക്ഷേത്രത്തിനു മുന്നിലായിരുന്നു വിളംബരം. 

∙വേലായുധൻ ചെമ്പകരാമൻ തമ്പി എന്നായിരുന്നു വേലുത്തമ്പി ദളവയുടെ യഥാർഥ പേര്. അവിട്ടം തിരുനാള്‍ ബാലരാമവർമയുടെ ഭരണകാലത്താണു തിരുവിതാംകൂർ ദിവാനായിരുന്നത്.

∙1809 ൽ പത്തനംതിട്ട മണ്ണടി ക്ഷേത്രത്തിനു സമീപം വേലുത്തമ്പി ജീവനൊടുക്കി. ബ്രിട്ടീഷുകാർ അദ്ദേഹത്തിന്റെ മൃതദേഹം തിരുവനന്തപുരം കണ്ണമ്മൂലയിൽ കെട്ടിത്തൂക്കി പ്രതികാരം തീർത്തു. 

Content Summary : Exam Guide - Today In History - 11 January 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com