ADVERTISEMENT

കോവിഡ് 19 ആഗോള സാമ്പത്തിക മേഖലയ്ക്ക് കനത്ത പ്രഹരമാണ് ഏൽപിച്ചിരിക്കുന്നത്. സമ്പൂർണ ലോക്ഡൗൺ മൂലം അത് ഇന്ത്യയെയും സാരമായി ബാധിച്ചിരിക്കുന്നു. ജനസംഖ്യയുടെ ഭൂരിഭാഗവും യുവജനങ്ങളായതിനാൽ രാജ്യത്തെ തൊഴിൽലഭ്യത കൂടുതൽ പ്രതിസന്ധിയിലാണ്. നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് തൊഴിൽരഹിതരായ യുവാക്കൾ. സ്വകാര്യ നിക്ഷേപങ്ങളിലെ കുറവ് തൊഴിൽഅവസരങ്ങളും കുറയ്ക്കുന്നു. എന്നാൽ ഈ പ്രതിസന്ധി ബിരുദ പഠനം നടത്തുന്നവരെയും കോളജിലെ അവസാനവർഷ വിദ്യാർഥികളെയും സംബന്ധിച്ചിടത്തോളം പരോക്ഷമായ അനുഗ്രഹമാണ്. തൊഴിൽ നഷ്ടങ്ങളുടെ നടുവിലാണ് നമ്മളെങ്കിലും ഈ കോവിഡ് കാലം ബിരുദധാരികൾക്കെല്ലാം താഴെ പറയുന്ന വിധത്തിൽ അവസരങ്ങളൊരുക്കുവാൻ പോകുകയാണ്. 

കോളജുകളുടെയും സർവകലാശാലകളുടെയും സ്ക്രീനിങ്
കോളജുകളുടെയും സർവകലാശാലകളുടെയും സ്ക്രീനിങ്ങാണ് ഏറ്റവും വലിയ നേട്ടമാകാൻ പോകുന്നത്. ഇന്ത്യയിൽ കുറഞ്ഞത് 6,000 ബി-സ്കൂളുകളെങ്കിലും പ്രവർത്തിക്കുന്നുണ്ട്. അംഗീകാരമില്ലാത്ത സ്ഥാപനങ്ങൾ കൂടി കൂട്ടുമ്പോൾ അവയുടെ സംഖ്യ പിന്നെയും വർധിക്കും. കഴിഞ്ഞ രണ്ട് വർഷത്തെ സാമ്പത്തിക മാന്ദ്യവും ഓട്ടോമേഷൻ പോലുള്ള സാങ്കേതിക തകരാറുകളും കാരണം വ്യവസായങ്ങളിലേക്കുള്ള ക്യാംപസ് റിക്രൂട്ട്‌മെന്റുകൾ മന്ദഗതിയിലായിരുന്നു. യു‌ജി‌സിരാജ്യത്തെ അംഗീകാരമില്ലാത്ത 24 സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു, അവ വ്യാജമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു. മോശം പ്രകടനങ്ങളുള്ള സ്ഥാപനങ്ങളെ കോവിഡ് സ്വാഭാവികമായി ബാധിച്ചെന്നും അവയിൽ പലതിനും പിടിച്ചുനിൽക്കാൻ പോലും കഴിയാതെയായെന്നും ഞാൻ കരുതുന്നു. ഇത് വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാൻ കൂടുതൽ അവസരങ്ങളുള്ള, പുതുക്കിയ പട്ടിക ലഭ്യമാക്കുന്നു.

അറിവിന്റെ കാര്യത്തിലും അധ്യാപന ശേഷിയിലും അധ്യാപകർ പരീക്ഷിക്കപ്പെടുന്നു

ക്ലാസുകൾ ഓൺലൈനായപ്പോൾ പരമ്പരാഗത അധ്യാപന രീതിക്കു മാറ്റം വന്നു. ഓൺലൈനിൽ പഠിപ്പിക്കുന്ന രീതി ഇപ്പോൾ പഠനത്തിലെ സഹകരണത്തിലും ഇ-വിഭവങ്ങളുടെ ഗുണനിലവാരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സ്ഥാപനങ്ങളെ നിർബന്ധിതരാക്കുന്നു. വിദഗ്ധരായ മനുഷ്യശക്തിയുടെയും സാങ്കേതികവിദ്യകളുടെയും നിലവിലുള്ളതും ഭാവിയിലുമുള്ള ആവശ്യങ്ങളെക്കുറിച്ചുള്ള അവരുടെ ചിന്തകൾ പങ്കുവക്കുന്നതിന് വ്യവസായമേഖലകളിലെ വിദഗ്ധരെ ആകർഷിക്കുന്നതിനായി ഈ മാറ്റം സ്ഥാപനങ്ങളെ സഹായിച്ചിട്ടുണ്ട്. ഇത് പഠനത്തിന് ഒരു പുതിയ കാഴ്ചപ്പാട് കൊണ്ടുവരും. 

ഓൺലൈൻ സർട്ടിഫിക്കേഷനുകൾ

ഓൺലൈൻ കോഴ്‌സ് ദാതാക്കളിൽ നിന്നുള്ള സമയോചിതമായ ഇടപെടലുകൾ മൂലം നിരവധി വിദ്യാർഥികൾക്ക് ഇപ്പോൾ നിരവധി കോഴ്സുകളിലേക്ക് പ്രവേശനം ലഭിച്ചിട്ടുണ്ട്. അവയിൽ പലതും സൗജന്യവും സർട്ടിഫിക്കേഷൻ ടൈപ്പിന് പണമടയ്ക്കേണ്ടതുമാണ്. ലോക്ഡൗണിനു ശേഷം ഈ കോഴ്സുകളിലെ എൻ‌റോൾ‌മെന്റ് തലം പ്രത്യേകതകളുള്ളതും റെസ്യൂമെയിൽ ഒരു മൂല്യ വർധനവ് ഉണ്ടാക്കുന്നതുമായിരിക്കുന്നു. 

തുടക്കക്കാർക്ക് അവസരങ്ങൾ 
2008–ലെ മാന്ദ്യകാലത്തേതിനു വിപരീതമായി കമ്പനികൾ ഇന്ന് ത്വരിതഗതിയിൽ നിയമനങ്ങളും ഒഴിവാക്കലുകളും നടത്തുന്നു. പകർച്ചവ്യാധി മൂലം ഈ കമ്പനികളുടെ ചെലവിലുള്ള സമ്മർദ്ദം വർധിക്കുന്നതിനാൽ നിയമനങ്ങൾ മരവിപ്പിക്കാൻ അവർ നിർബ്ബന്ധിതരാകുന്നുണ്ട്. എന്നാൽ ആവശ്യകതകൾ ഉണ്ടാകുമെന്നതിനാൽ തുടക്കക്കാരായ എൻജിനീയറിങ് ബിരുദധാരികളുടെ അവസരങ്ങൾ നഷ്ടപ്പെടുത്താതെ അവരെ എടുക്കുന്നത് തുടരുമെന്നാണ് ഞാൻ കരുതുന്നത്. കമ്പനികളുടെ ഇപ്പോഴത്തെ ചെലവുചുരുക്കൽ മൂലം ഒഴിഞ്ഞു കിടക്കുന്ന ഇടത്തട്ടിലെ സ്ഥാനങ്ങളിലേക്ക് ക്യാംപസിൽനിന്ന് തുടക്കക്കാരായ ജൂനിയേഴ്സിനെ നിയമിക്കാനിടയുണ്ട്. 

തൊഴിൽ സാധ്യതകളുടെ വ്യക്തമായ സൂചന

ഇപ്പോഴത്തെ അവസ്ഥയിൽ ടെക്നോളജി, ഫാർമ, ഹെൽത്ത് കെയർ, ബാങ്കിങ്, കൺസൽറ്റൻസി എന്നിവയിലാണ് ഏറ്റവും അധികം ജോലി സാധ്യതകൾ. അതേസമയം, ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക്സ്, ടൂറിസം, വിനോദം എന്നിവയുടെ സാധ്യതകൾ കുറഞ്ഞിരിക്കുന്നു. സാധ്യത കൂടുതലുള്ള വിഭാഗങ്ങൾ മനസ്സിലാക്കാനും കോവിഡിനു മുമ്പുള്ള നിലയിലേക്ക് എത്താൻ കൂടുതൽ കാലമെടുക്കുന്ന മേഖലകളെ ഒഴിവാക്കാനും വിദ്യാർഥികൾക്ക് വേണ്ടത്ര സമയം ലഭിക്കുന്നു എന്നർഥം.

ജോലികൾ പുനർ നിർവചിക്കപ്പെടുന്നു

തൊഴിൽരംഗത്തെ പകർച്ചവ്യാധിയുടെ സ്വാധീനം, ജനങ്ങൾ ‘എവിടെ’ ജോലി ചെയ്യുന്നു എന്നതിനപ്പുറം ‘എന്ത്’ ജോലി ചെയ്യുന്നു എന്നതിനും അത് ‘എങ്ങനെ’ ചെയ്യുന്നു എന്നതിനും കാര്യമായ മാറ്റം വരുത്തിയിരിക്കുന്നു, ഇപ്പോൾ കാര്യങ്ങൾ കൂടുതൽ ലളിതമാക്കിയതിന് സാങ്കേതികവിദ്യക്ക് നന്ദി പറയാം. ആളുകളിലേക്ക് ഇപ്പോൾ എളുപ്പത്തിൽ എത്താൻ സാധിക്കുകയും പരസ്പരം ബന്ധപ്പെടുന്നതിൽ പൂർണമായ മാറ്റം ദൃശ്യമാകുകയും ചെയ്യുന്നു. കൂടുതൽ ഉൽ‌പാദനക്ഷമത നേടുന്നതിന് കമ്പനികൾ സ്വയം തന്ത്രങ്ങൾ രൂപപ്പെടുത്തുകയാണ്. അടുത്ത കുറച്ച് വർഷങ്ങളിൽ ഉൽ‌പാദനക്ഷമത വർധിക്കുന്നതിലൂടെ ഇന്ത്യയിൽ 60-65 ദശലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് കണക്കാക്കുന്നു. 

മാനസികോല്ലാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സമയ ലഭ്യത 

വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ തിരക്കേറിയ ഷെഡ്യൂളുകളാൽ, വിദ്യാർഥികൾക്ക് പുസ്തക പഠനത്തിനു പുറമേ മറ്റെന്തെങ്കിലും ചെയ്യാൻ പ്രയാസമായിരുന്നു. എന്നാൽ ഇന്ന് അവർക്ക് വായന, രചന, സംഗീതം മുതലായ ഹോബികളിൽ ഏർപ്പെടാനും പാഠ്യേതര കാര്യങ്ങൾക്ക് സമയം ചെലവഴിക്കാനും സാധിക്കുന്നു. സമാശ്വാസത്തിന്റെ ഒരു നിമിഷത്തിനുശേഷം അവർക്ക് ദീർഘ സംഭാഷണങ്ങളിലും ആരോഗ്യകരമായ ചർച്ചകളിലും ഏർപ്പെടാം. കടുത്ത മത്സരങ്ങളുടെയും പരക്കംപാച്ചിലുകളുടെയും പ്രത്യക്ഷ നേട്ടങ്ങളുണ്ടാക്കുന്നതിന്റെയും വേദിയായി വിശേഷിപ്പിക്കപ്പെടുന്ന ഈ ലോകത്ത് തനിച്ചാവുന്നതിന്റെയും കഷ്ടപ്പാടിന്റെയും വിഷമം, ഈ ലോക്ഡൗൺ കാലത്ത് വിദ്യാർഥികൾക്കു വേണ്ട. അതിനുപകരം ആരോഗ്യകരമായ മാർഗങ്ങളിലൂടെ തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുവാൻ അവർ വഴികൾ കണ്ടെത്തട്ടെ. നമ്മുടെ നീക്കങ്ങളെ മന്ദഗതിയിലാക്കാൻ ഈ പകർച്ചവ്യാധിയെ അനുവദിക്കരുത്. പകരം പുതിയ വെല്ലുവിളികൾ നേരിടാൻ സന്നദ്ധമായ ഒരു വിക്ഷേപണ വേദിയാകുക. കാലത്തിനാവശ്യമായ നൈപുണ്യ വികസനത്തിലൂടെ വ്യാവസായികാഭിമുഖ്യം കൈവരിക്കുക! പോയ കാലത്തെ എന്നന്നേക്കുമായി കുഴിച്ചുമൂടുക !! 

(രാജ്യാന്തര വ്യാപാരസ്ഥാപനത്തിൽ ജോലി ചെയ്യുന്ന മാനേജ്മെന്റ് വിദഗ്ധനാണ് ലേഖകൻ. അദ്ദേഹത്തിന്റെ വ്യക്തിപരമായ കാഴ്ചപ്പാടുകളാണ് ലേഖനത്തിലുള്ളത്.)

English Summary: Is Covid 19 a Boon For Students?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com