Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പരാജയം അവസാന വാക്കല്ല

172274912

പരാജയപ്പെടുമോ എന്ന ഭീതിയാണ് പലപ്പോഴും സ്വപ്നങ്ങളെ യാഥാർഥ്യമാക്കുന്നതിൽ തടസ്സമാകുന്നത്. മിക്കപ്പ‍ോഴും തോൽവികളാണു ജീവിതത്തെ കരുപ്പിടിപ്പിക്കുകയും കരുത്തുറ്റതാക്കുകയും ചെയ്യുന്നത്. പരാജയങ്ങളാണു വിജയത്തിലേക്കുള്ള ചവിട്ടുപടികൾ എന്നു കേട്ടിട്ടില്ലേ? ഭൂതകാലത്തിന്റെ വാതിൽ അടച്ചുവയ്ക്കുക. പരിശ്രമിക്കാതിരിക്കലാണ് യഥാർഥ പരാജയം.

ഗാന്ധി ഒരു സാധാരണ വിദ്യാർഥി മാത്രമായിരുന്നു. ശാന്തനും ലജ്ജാലുവും. അന്തർമുഖൻ. മെ‍ഡിസിൻ പഠിക്കാൻ ചേർന്നെങ്കിലും അഞ്ചുമ‍ാസം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം പഠനം ഉപേക്ഷിച്ചു. ഉള്ളതെല്ലാം വിറ്റ് വീട്ടുകാർ അദ്ദേഹത്തെ ലണ്ടനിലേക്ക് നിയമപഠനത്തിനയച്ചു. അവിടെയും ഗാന്ധി വലിയ മികവ് പ്രദർശിപ്പിച്ചിരുന്നില്ല. നിയമപഠനത്തിനുശേഷം തിരികെ ഇന്ത്യയിൽ വന്നു വക്കീൽ ജോലിയിൽ ഏർപ്പെട്ടെങ്കിലും അത് ഒരു വലിയ ദുരന്തമായിരുന്നു. 

ദക്ഷിണാഫ്രിക്കൻ‌ ജീവിതമാണ് ഗാന്ധിയെ മാറ്റിമറിക്കുന്നത്. അവിടെ ഇന്ത്യക്കാരും കറുത്തവരും അനുഭവിച്ചിരുന്ന ക്രൂരമായ വിവേചനം ഗാന്ധിയെ സ്തബ്ധനാക്കി. ട്രെയിനിൽ ഫസ്റ്റ് ക്ലാസിൽ യാത്ര ചെയ്യുമ്പോൾ വെള്ള ക്കാർ അദ്ദേഹത്തോട് അവിടെനിന്നു ചരക്കു കാബിനിലേക്കു മാറാൻ ആവശ്യ പ്പെട്ടതും അതു നിരാകരിച്ചപ്പോൾ പുറത്തേക്കു തള്ളിയിട്ടതുമായ സംഭവം ഒാർമിക്കുമല്ലോ. അടിച്ചമർത്തപ്പെടുന്ന മനുഷ്യർക്കുവേണ്ടി ജീവിതം ഉഴിഞ്ഞു വയ്ക്കാൻ ഗാന്ധ‍ി തീരുമാനമെടുത്തു. 

അപകർഷതാബോധവും ഭീരുത്വവും നിറഞ്ഞ ഒരു ബാല്യകാലത്തിലൂടെ കടന്നുപോന്ന, യൗവനത്തിൽ എടുത്തു പറയത്തക്കതായ ഒന്നും നേടാൻ കഴിയാതെ പോയ ആ മനുഷ്യനാണ് പിന്നീട് മുഴുവൻ ഇന്ത്യക്കാർക്കും ലോകത്തിനു തന്നെയും മാർഗദീപമായി മാറിയത്. 

കഴിഞ്ഞ നൂറ്റാണ്ടിലെ പ്രതിഭാശാലിയായ കലാകാരൻ, നടൻ, വ്യവസായ സംരംഭകൻ എന്നിങ്ങനെയാണ് നാം വാൾട്ട് ഡിസ്നിയെ ഒാർമിക്കുന്നത്. പത്രസ്ഥാപനത്തിൽനിന്നു പുറന്തള്ളപ്പെട്ടതിനുശേഷം അദ്ദേഹമാരംഭിച്ച Laugh-O-Gram ഫിലിംസ് തകർന്നു തരിപ്പണമായി. പിന്നീട് നിരവധി വെല്ലുവിളികളെയും തോൽവികളെയും അതിജീവിച്ചുകൊണ്ടാണ് നമ്മൾ ഇന്നറിയുന്ന വാൾട്ട് ഡിസ്നി രൂപപ്പെടുന്നത്. 

പരാജയങ്ങളിൽനിന്നു പാഠം പഠിക്കുകയും ഫീനിക്സ് പക്ഷിയെപ്പോലെ ചാരത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത നിരവധി പേരുണ്ട്. ചിലരെക്കുറിച്ചു കേട്ടോളൂ:

ഹെൻറി ഫോഡ്

ലോകപ്രശസ്ത കാർ നിർമാണ കമ്പനി ഫോർഡ് മോട്ടോഴ്സിന്റെ സ്ഥാപകൻ. ഫോർഡ് മോട്ടോഴ്സ് സ്ഥാപിക്കുന്നതിനു മുൻപ് അദ്ദേഹം നടത്തിയിരുന്ന എല്ലാ ബിസിനസ്സുകളും വൻ പരാജയങ്ങളായിരുന്നു. 

സോയിച്ചിറോ ഹോണ്ട

എൻജിനീയർ പോസ്റ്റിലേക്കുള്ള ടയോട്ട മോട്ടോർ കോർപറേഷന്റെ ഇന്റർവ്യൂവിൽ പരാജയപ്പെട്ടു തൊഴിൽ രഹിതനായി കുറേക്കാലം അലഞ്ഞ സോയിച്ചിറേ ആണ് പിന്നീട് ഹോണ്ട എന്ന ലോകോത്തര ബ്രാൻഡ് സൃഷ്ടിച്ചെടുത്തത്. 

ആൽബർട്ട് െഎൻസ്റ്റൈൻ

നാലാം വയസ്സിലാണ് െഎൻസ്റ്റൈൻ വാക്കുകൾ ഉച്ചരിക്കാൻ തുടങ്ങുന്നത്. വായിക്കാൻ പഠിച്ചു തുടങ്ങുന്നത് ഏഴാം വയസ്സിലും. മന്ദബുദ്ധിയെന്നും അന്തർ മുഖനെന്നും അധ്യാപകർ മുദ്ര കുത്തിയ െഎൻസ്റ്റൈൻ സ്കൂളിൽനിന്നു പുറത്താക്കപ്പെട്ടു. പക്ഷേ, അതേ െഎൻസ്റ്റൈൻ തന്നെയാണ് പിന്നീട് തന്റെ വിഖ്യാതമായ കണ്ടെത്തലുകളിലൂടെ ഭൗതികശാസ്ത്രത്തിന്റെ മുഖച്ഛായ മാറ്റിമറിച്ചത്. 

തോമസ് ആൽവാ എഡിസൻ

ഒന്നും പഠിക്കാൻ കൊള്ളാത്തവൻ എന്നാണ് അധ്യാപകർ എഡിസനെക്കുറിച്ചു പറഞ്ഞത്. നിരാശയായ എഡിസന്റെ അമ്മ, അവന്റെ ഗുരുനാഥയുടെ സ്ഥാന മേറ്റെടുക്കുകയായിരുന്നു. 12–ാം വയസിൽ എഡിസന്റെ ശ്രവണശേഷിയും നഷ്ടമായി. പക്ഷേ, പരിമിതികളും വിമർശനങ്ങളുമൊന്നും എഡിസനെ തളർത്തിയില്ല എന്നതാണു ചരിത്രം.

വിജയത്തിലേക്കു കുറുക്കുവഴികളൊന്നുമില്ല. പക്ഷേ, ചില മാർഗനിർദേശകതത്ത്വങ്ങൾ സൂച‍ിപ്പിക്കാം. 

1. ലക്ഷ്യം നിർവചിക്കുക

A goal properly set is half way reached

2. വെല്ലുവിളികൾ സ്വീകരിക്കുക

Life is either a daring adventure or nothing at all

3. പരാജയങ്ങളെ ഭയപ്പെടാതിരിക്കുക

If you are not prepared to be wrong, you will never come up with anything original

4. പഠിച്ചുകൊണ്ടേയിരിക്കുക

The more I read the more I accquire the more certain I am that I know nothing

5. ലക്ഷ്യങ്ങളിലും മൂല്യങ്ങളിലും വിട്ടു വീഴ്ച ചെയ്യാതിരിക്കുക

Try not to become a man of success, rather become a man of value

6. കുറച്ചു സംസാരിക്കുക കൂടുതൽ ശ്രദ്ധിക്കുക

we have two ears and one mouth, so we should listen more than we say

7. നല്ല ബന്ധങ്ങൾ സൃഷ്ടിക്കുക

No road is long with good company

8. ആത്മപരിശോധന നടത്തുക

Any fool can know. The point is to understand

കടപ്പാട് 
ഉപരിപഠനം
പി.എൽ ജോമി
മനോരമ ബുക്സ്

Order Book>>