ക്യാംപസ് പ്ലേസ്മെന്റുമായി ബന്ധപ്പെട്ട് ഒട്ടേറെ തെറ്റിദ്ധാരണകൾ വിദ്യാർഥികൾക്കിടയിലുണ്ട്. ഏറ്റവും സമർഥർക്കും കൂടിയ മാർക്കുള്ളവർക്കും മാത്രമേ ക്യാംപസ് പ്ലേസ്മെന്റ് ലഭിക്കൂ എന്നാണ് ഒട്ടുമിക്ക വിദ്യാർഥികളും കരുതുന്നത്. യാഥാർഥ്യം തികച്ചും വ്യത്യസ്തമാണ്. ശാരാശരിക്കാരെ തേടി വൻകിട കമ്പനികൾ പോലും ക്യാംപസുകളിലെത്താറുണ്ട്. ‘ബിഗ് ഫൈവ്’ എന്നു പൊതുവേ വിശേഷിക്കപ്പെടാറുള്ള ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, സിടിസ് ടെക്, മഹീന്ദ്ര എന്നീ കമ്പനികൾക്കു തന്നെ പ്രതിവർഷം ഏകദേശം ഒരുലക്ഷം തുടക്കക്കാരെ ആവശ്യമുണ്ട്. തൊഴിൽ മേഖലയിലെ സാഹചര്യമനുസരിച്ച് (Market conditions) ഇത് ഏറിയും കുറഞ്ഞുമിരിക്കും. അതിൽത്തന്നെ കോളജിന്റെ പെരുമയോ വിദ്യാർഥികളുടെ കട്ട് ഓഫ് മാർക്കോ മാനദണ്ഡമാക്കാതെ റിക്രൂട്മെന്റ് നടത്തുന്ന കമ്പനികളുമുണ്ട്. ഈ കമ്പനികളെല്ലാം തന്നെ ലഭ്യമായ വിദ്യാർഥികളിൽ മികച്ചവരെ കിട്ടുന്നതിനായി മികച്ച ക്യാംപസുകളിൽ ‘ഡേ വൺ’ സ്റ്റാറ്റസിനായി (ഒരു ക്യാംപസിലെ അതതു വർഷത്തെ ആദ്യ റിക്രൂട്മെന്റ് ഡ്രൈവ് എന്ന പദവി) മത്സരിക്കാറുണ്ട് ഇതുമല്ലെങ്കിൽ ഡേ ടൂ, ഡേ ത്രീ സ്റ്റാറ്റസുകൾ എന്ന ഓമനപ്പേരിലറിയപ്പെടുന്ന, മുൻ ഡ്രൈവുകളിൽ പ്ലേസ്മെന്റ് ലഭിച്ച വിദ്യാർഥികളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടു ക്യാംപസ് പ്ലേസ്മെന്റ് ഡ്രൈവ് നടത്തുന്നതിനായി അഭ്യർഥിക്കുന്നു.
മികച്ച വിദ്യാർഥികളെ മുൻകൂട്ടി ഉറപ്പിക്കുന്നതായി പല കമ്പനികളും പ്രീ ഫൈനൽ ഇയറിന്റെ തുടക്കത്തിലേ റിക്രൂട്മെന്റ് തുടങ്ങുന്ന രീതി ഉണ്ടായിരുന്നു. എന്നാൽ നാസ്കോം പുതിയ മാനദണ്ഡങ്ങൾ കൊണ്ടു വന്നതോടെ കോഴ്സിന്റെ അവസാന വർഷം മാത്രമാണ്. ഇപ്പോൾ റിക്രൂട്മെന്റുകൾ നടക്കുക. ക്യാംപസ് റിക്രൂട്മെന്റിന്റെ കാര്യത്തിൽ ഇന്നു വിദ്യാർഥികൾ തന്നെയാണ് രാജാക്കന്മാർ, മികച്ച വിദ്യാർഥികൾക്ക് ഡിമാൻഡുകൾ മുന്നോട്ടേക്കു വയ്ക്കുവാൻ കഴിയുന്നുണ്ട്. അവർക്കു തിരഞ്ഞെടുക്കുവാൻ അനേകം കമ്പനികൾ ലഭ്യമാണ്. കമ്പനികളാകട്ടെ മികച്ച വിദ്യാർഥികളെ തങ്ങളിലേക്കാകർഷിക്കുവാനുള്ള തത്രപ്പാടിലും. ബിടെക്, എംസിഎ, എംബിഎ, വിദ്യാർഥികൾ ശമ്പളം, ജോലിസ്ഥലം, ട്രെയിനിങ്, കമ്പനിയുടെ ഗുഡ്‌വിൽ വളർച്ചാസാധ്യത എന്നിവയെല്ലാം പരിഗണിച്ചു തിരഞ്ഞെടുപ്പു നടത്തുമ്പോൾ ഡിഗ്രി വിദ്യാർഥികൾക്കു മൂല്യം, ശമ്പളം, ഉന്നത പഠനത്തിനുള്ള അവസരം, ബോണ്ട് കാലാവധി എന്നിവയാണ്. ക്യാംപസ് പ്ലേസ്മെന്റ് നേരത്തെ തന്നെ ലഭിക്കുന്ന വിദ്യാർഥികളെക്കുറിച്ച് അധ്യാപകർ പറയാറുള്ള ഒരു പൊതു പരാതിയുണ്ട്.
വൻകിട കമ്പനികളിൽ ക്യാംപസ് പ്ലേസ്മെന്റ് കരസ്ഥമാക്കിയ വിദ്യാർഥികൾ അഹംഭാവികളും അലസരുമായിത്തീരുന്നു എന്നതാണത്. ക്യാംപസിനു പൊതുവായും മറ്റു വിദ്യാർഥികൾക്കും ഇവർ ശല്യമായിത്തീരുന്ന സാഹചര്യവുമുണ്ടാകാറുണ്ട്. അഹങ്കാരം അതിന്റെ പാരമ്യത്തിലെത്തി ഒടുവിൽ അവസാന സെമസ്റ്ററുകളിൽ പേപ്പറുകൾ ‘അരിയർ’ ഉണ്ടാവുകയും കമ്പനി കൊടുത്ത തൊഴിൽ ഓഫർ പിൻവലിക്കപ്പെടുകയും ചെയ്ത സാഹചര്യങ്ങൾ പോലും വിരളമല്ല.
കടപ്പാട് : ക്യാംപസ് പ്ലേസ്മന്‍റ്റ് മനോരമ ബുക്ക്