പരീക്ഷ നടന്ന് വർഷം ഒന്ന് ആയിട്ടും മലയാളം എച്ച്എസ്എസ്ടിയുടെ ഷോർട്ട് ലിസ്റ്റ് തയ്യാറായിട്ടില്ല. 2018 ജനുവരി 29 നടന്ന പരീക്ഷയിൽ 4000 പേർ പരീക്ഷ എഴുതിയിരുന്നു. 2010 ൽ എച്ച്എസ്എസ്ടി മലയാളം പരീക്ഷാ വിജ്ഞാപനം നടത്തിയതിനു ശേഷം 8 വർഷത്തെ കാത്തിരിപ്പിന്റെ ഫലമായിരുന്നു 2017 ഒക്ടോബറിലെ വിജ്ഞാപനം. 2017 ജൂലൈയിൽ പഴയ റാങ്കു ലിസ്റ്റ് കാലാവധി തീർന്നു. 2018 ജൂണിൽ നിയമനം നടത്തുമെന്ന പ്രഖ്യാപനത്തോടെയാണ് പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിച്ചത്. 4 മാസം കൊണ്ട് പരീക്ഷ നടത്തിയെങ്കിലും ഒരു വർഷം കഴിഞ്ഞിട്ടും തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. ഇതോടൊപ്പം നടന്ന പൊളിറ്റിക്കൽ സയൻസിന്റെ റാങ്ക് ലിസ്റ്റ് വരെ വന്നു കഴിഞ്ഞു. ഇത്രയും വൈകുന്നതിൽ ഉദ്യോഗാർത്ഥികൾ ആശങ്കയിലാണ്.
ഉന്നത വിദ്യാഭ്യാസം നേടി ജോലിക്കായി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്കു പിഎസ്‌സി ജോലി എന്നതു സ്വപ്നം മാത്രമായി തീരുകയാണ്. പല ജൂനിയർ തസ്തികകളിലും താത്കാലിക ജീവനക്കാരാണു ജോലി ചെയ്യുന്നത്. പലരും പഠനം പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞ് എഴുതിയ പരീക്ഷ കൂടിയാണിത്. കൂടാതെ പ്രായപരിധി കഴിഞ്ഞവർക്ക് ഈ ലിസ്റ്റ് അവസാനത്തെ അവസരവുമാണ്. പിഎസ്‌സി ധൃതിപ്പെട്ടു നടത്തിയ ഈ പരീക്ഷയുടെ ലിസ്റ്റ് അനന്തമായി നീളുന്നത് ഉദ്യോഗാർഥികളോടു കാണിക്കുന്ന കടുത്ത അനീതിയാണെന്നാണു ഫലം കാത്തിരിക്കുന്നവരുടെ അഭിപ്രായം. പിഎസ്‌സിയുടെ മെല്ലെപ്പോക്കിനെതിരെ ശക്തമായി പ്രതികരിക്കാനും സമരപരിപാടികളോടെ മുന്നോട്ടു പോകാനുമാണ് ഒരുകൂട്ടം ഉദ്യോഗാർഥികളുടെ തീരുമാനം.