തൂപ്പുജോലിക്ക് എത്തിയത് എംബിഎ, എംടെക്, ബിടെക് ബിരുദധാരികള്‍ !
Mail This Article
ആകെ ഒഴിവുകളുടെ എണ്ണം 14. അപേക്ഷകരുടെ എണ്ണം 4607. അപേക്ഷ അയച്ചവരുടെ യോഗ്യതകള്‍- എംബിഎ, എംടെക്, ബിടെക്, ബിരുദാനന്തരബിരുദം, ബിരുദം ! ഏതോ കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കുള്ള നിയമനമാണെന്നു കരുതിയാല്‍ തെറ്റി. തമിഴ്‌നാട് അസംബ്ലി സെക്രട്ടേറിയേറ്റിലെ സ്വീപ്പര്‍, സാനിറ്ററി വര്‍ക്കര്‍ പോസ്റ്റുകളിലേക്കുള്ള നിയമനത്തിനായാണ് പ്രഫഷനല്‍ ഡിഗ്രിക്കാര്‍ അടക്കം വരി നില്‍ക്കുന്നത്.
തൂപ്പുകാരുടെ 10 ഒഴിവുകളും ശുചീകരണ തൊഴിലാളിയുടെ 4 ഒഴിവുകളുമാണുള്ളത്. ലഭിച്ച 4607 അപേക്ഷകളില്‍ 677 എണ്ണം തള്ളിക്കളഞ്ഞു. ശേഷിക്കുന്ന 3930 പേരില്‍ 150 ലേറെ പേര്‍ ബിരുദമോ അതിനു മുകളിലേക്കോ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. നിരവധി ഡിപ്ലോമക്കാരും അപേക്ഷ അയച്ചിട്ടുണ്ട്. എന്നാല്‍ അപേക്ഷകരില്‍ ഭൂരിപക്ഷവും പത്ത്, പന്ത്രണ്ട് ക്ലാസ് വരെ മാത്രം പഠിച്ചവരാണ്.
ഉദ്യോഗാർഥികള്‍ക്ക് കുറഞ്ഞത് 18 വയസ്സ് വേണമെന്നും ശാരീരിക ക്ഷമത ഉണ്ടായിരിക്കണമെന്നും മാത്രമാണ് ജോലിക്കുള്ള നിബന്ധന. ഉദ്യോഗാർഥികകളുടെ ഉയര്‍ന്ന യോഗ്യതകള്‍ കണ്ട് കണ്ണു തള്ളിയിരിക്കുകയാണ് അസംബ്ലി സെക്രട്ടറിയേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍. 17000 രൂപയാണ് ഈ തസ്തികയിലുള്ളവര്‍ക്ക് ലഭിക്കുന്ന പ്രതിമാസ ശമ്പളം.
ശമ്പള പാക്കേജും സര്‍ക്കാര്‍ ജോലിയെന്ന ആകര്‍ഷണവുമാകാം പ്രഫഷനൽ കോഴ്സ് പാസായവരെപ്പോലും ഇതിനായി അപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതെന്ന് അധികൃതര്‍ കരുതുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമേ നിയമനനടപടികള്‍ പൂര്‍ത്തിയാക്കുകയുള്ളൂ.