കോവിഡ്: കേരളത്തിൽ റെയിൽവേ അഞ്ഞൂറോളം പേരെ നിയമിക്കും
Mail This Article
കോവിഡ് വ്യാപനം തീവ്രമായാൽ നേരിടാൻ റെയിൽവേ ഡോക്ടർമാർ ഉൾപ്പെടെ അഞ്ഞൂറിലധികം ആരോഗ്യപ്രവർത്തകരെ നിയമിക്കുന്നു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 90 ഡോക്ടർമാർ, 100 നഴ്സുമാർ, 200 അറ്റൻഡർമാർ എന്നിവരെയും നൂറിലധികം സാങ്കേതിക ജീവനക്കാരെയും മൂന്നു മാസത്തേക്കു താൽക്കാലികമായി നിയമിക്കും. രോഗവ്യാപനം വിലയിരുത്തി ആവശ്യമെങ്കിൽ കാലാവധി നീട്ടിനൽകും.
ഒാൺലൈനായി അപേക്ഷ സ്വീകരിച്ച് ഒാൺലൈനായി തന്നെ മുഖാമുഖം നടത്തി 30നകം നടപടികൾ പൂർത്തിയാക്കാനാണു നിർദേശം. പകർച്ചവ്യാധി നിയന്ത്രണ നിയമമനുസരിച്ചു നേരിട്ടു നിയമനം നടത്താൻ ഡിവിഷനുകൾക്കു പ്രത്യേകാധികാരം നൽകിയിട്ടുണ്ട്. സാധാരണ കരാർ നിയമനം വരെ യുപിഎസ്‌സി മുഖേനയാണു നടത്തുക. രണ്ടു ഡിവിഷനുകളിലായി ഇതിനകം 165 കോച്ചുകൾ ഐസലേഷൻ വാർഡുകളാക്കി മാറ്റിയിട്ടുമുണ്ട്.
ചികിത്സയ്ക്കും താമസത്തിനും ആവശ്യമായ മുഴുവൻ സംവിധാനവും ഇതിലുണ്ട്. ജില്ലാ കലക്ടർമാരാണ് ആവശ്യമനുസരിച്ച് ഐസലേഷൻ വാർഡുകൾ ഏറ്റെടുക്കുക. തിരുവനന്തപുരം പട്ടം, പാലക്കാട് ഒലവക്കോട് റെയിൽവേ ആശുപത്രികളിൽ വെന്റിലേറ്റർ, പോർട്ടബിൽ എക്സ്റേ യൂണിറ്റുകൾ തുടങ്ങിയ സംവിധാനങ്ങളും ഏർപ്പെടുത്തുന്നുണ്ട്.